T20 World Cup | നാണക്കേട്, ഇന്ത്യന്‍ താരങ്ങളാരുമില്ല! ടി20 ലോകകപ്പ് ഡ്രീം ഇലവനെ പ്രഖ്യാപിച്ച് വിസ്‌ഡന്‍

First Published Nov 15, 2021, 11:47 AM IST

ദുബായ്: പല വമ്പന്‍മാര്‍ക്കും കാലിടറിയപ്പോള്‍ നിരവധി അണ്ടര്‍റേറ്റഡ് താരങ്ങള്‍ പുലികളായി കളംവാണ ടി20 ലോകകപ്പിനാണ്(T20 World Cup 2021) യുഎഇയില്‍ വിരാമമായിരിക്കുന്നത്. കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ(New Zealand Cricket Team) എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ(Australia Cricket Team) കുട്ടിക്രിക്കറ്റില്‍ ടീമിന്‍റെ കന്നിക്കിരീടം ചൂടിയപ്പോഴും എക്കാലവും ഓര്‍ത്തിരിക്കേണ്ട വിസ്‌മയ പ്രകടനങ്ങളുണ്ടായിരുന്നു. ലോകകപ്പിന് തിരശ്ശീല വീണതോടെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് വിസ്‌‌ഡന്‍(Wisden). ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും വമ്പന്‍മാര്‍ ഏറെയുള്ള ഇന്ത്യന്‍ ടീമിലെ(Team India) താരങ്ങള്‍ ആരും വിസ്‌ഡന്‍റെ ഇലവനിലില്ല എന്നതാണ് കൗതുകം. ഫൈനലില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി(48 പന്തില്‍ 85) തിളങ്ങിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണും(Kane Williamson) ടീമില്‍ സ്ഥാനമില്ല. 

1. ജോസ് ബട്‌ലര്‍

ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിന്‍റെ കുതിപ്പില്‍ നിര്‍ണായകമായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനാണ് ജോസ് ബട്‌ലര്‍. 89.66 ശരാശരിയിലും 151.22 സ്‌ട്രൈക്ക് റേറ്റിലും ബട്‌ലര്‍ 269 റണ്‍സ് നേടിയപ്പോള്‍ നാല് ക്യാച്ചുകളും ഒരു സ്റ്റംപിംഗും കൂടി പേരിലുണ്ടായിരുന്നു. ടൂര്‍ണമെന്‍റിലെ ഏക സെഞ്ചുറിക്കാരന്‍(101*) ബട്‌ലറാണ്. 

2. ഡേവിഡ് വാര്‍ണര്‍

സെമിയിലും ഓസീസ് കിരീടധാരണത്തിലും നിര്‍ണായകമായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ലോകകപ്പിന്‍റെ തുടക്കത്തില്‍ ഫോമിലല്ലായിരുന്ന താരം 48.16 ശരാശരിയിലും 146.7 സ്‌ട്രൈക്ക് റേറ്റിലും നേടിയത് 289 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ വിന്‍ഡീസിനെതിരെ 56 പന്തില്‍ നേടിയ 89*. സെമിയില്‍ 30 പന്തില്‍ 49 ഉം ഫൈനലില്‍ 38 പന്തില്‍ 53 റണ്‍സും നേടി. 

3. മൊയീന്‍ അലി

ലോകകപ്പിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍. 46 ശരാശരിയില്‍ 90 റണ്‍സും 5.5 ഇക്കോണമിയില്‍ 7 വിക്കറ്റും ഇംഗ്ലീഷ് താരം പേരിലാക്കി. വിന്‍ഡീസിനെതിരെ 17 റണ്‍സിന് രണ്ട് വിക്കറ്റുമായി കളിയിലെ താരമായാണ് അലി ടൂര്‍ണമെന്‍റില്‍ തുടങ്ങിയത്. സെമിയില്‍ ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത് 37 പന്തില്‍ 51* എടുത്ത താരമാണ്. 

4. എയ്‌ഡന്‍ മാര്‍ക്രം

നാലാം നമ്പര്‍ സ്ഥാനത്ത് കൃത്യമായ താരം എന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ ബോധിപ്പിച്ച താരം. 54 ശരാശരിയിലും 145.94 സ്‌ട്രൈക്ക് റേറ്റിലും 162 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിനും(26 പന്തില്‍ 51), ഇംഗ്ലണ്ടിനും(25 പന്തില്‍ 52) ഫിഫ്റ്റി കണ്ടെത്തി ടീമിനെ ജയിപ്പിച്ചു. 

5. മിച്ചല്‍ മാര്‍ഷ്

ടി20 ലോകകപ്പ് ഫൈനലിലെ ഓസീസിന്‍റെ സൂപ്പര്‍ ഹീറോ മിച്ചല്‍ മാർഷാണ്. ടൂര്‍ണമെന്‍റില്‍ 61.66 ശരാശരിയിലും 146.82 സ്‌ട്രൈക്ക് റേറ്റിലും 182 റണ്‍സ് നേടി. ഉയര്‍ന്ന സ്‌കോര്‍ ന്യൂസിലന്‍ഡിനെതിരെ കലാശപ്പോരില്‍ മൂന്നാമനായിറങ്ങി 50 പന്തില്‍ നേടിയ 77* റണ്‍സ്. 

6. ആസിഫ് അലി

ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ ഫിനിഷര്‍ റോളായിരുന്നു ആസിഫ് അലിക്ക്. 57 ശരാശരിയില്‍ 57 റണ്‍സ് സമ്പാദ്യമെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 237.5!. അഫ്‌ഗാനെതിരെ ഏഴ് പന്തില്‍ 25 റണ്‍സുമായി പാകിസ്ഥാനെ ജയിപ്പിച്ചു. ന്യൂസിലന്‍ഡിന്‍ഡിനെതിരെ 12 പന്തില്‍ 27 ഉം നേടി ടീമിനെ ജയിപ്പിച്ചു. 

7. ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്

ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏറെ പ്രയോജനമായി. 11.22 ശരാശരിയില്‍ 9 വിക്കറ്റുകളാണ് ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് നേടിയത്. 17 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയത് മികച്ച ബൗളിംഗ് പ്രകടനം. 

8. വാനിന്ദ ഹസരങ്ക

ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ശ്രീലങ്കയുടെ വാനിന്ദ ഹസരങ്ക. ഇതോടൊപ്പം ബാറ്റിംഗിലും നിറഞ്ഞുനിന്നു. 5.2 ഇക്കോണമിയില്‍ 16 വിക്കറ്റ് നേടിയപ്പോള്‍ 148.75 സ്‌ട്രൈക്ക് റേറ്റില്‍ 119 റണ്‍സും അടിച്ചുകൂട്ടി. 

9. ഷഹീന്‍ ഷാ അഫ്രീദി

സെമിയില്‍ ഓസീസിന്‍റെ മാത്യൂ വെയ്‌ഡ് ഹാട്രിക് സിക്‌സര്‍ പറത്തിയെങ്കിലും ഈ ലോകകപ്പ് പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്ക് അത്ര മോശമായിരുന്നില്ല. ഏഴ് വിക്കറ്റാണ് സമ്പാദ്യം. ഇന്ത്യക്കെതിരായ വാശിയേറിയ പോരാട്ടത്തില്‍ മുന്‍നിര തകര്‍ക്കാന്‍ ഷഹീന്‍റെ ന്യൂ ബോളിനായി. മികച്ച പ്രകടനം 3-31. 

10. ആദം സാംപ

ടൂര്‍ണമെന്‍റില്‍ ഏറ്റവും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാള്‍. 5.81 ഇക്കോണമിയില്‍ 13 വിക്കറ്റ് ഓസീസ് താരം വീഴ്‌ത്തി. ബംഗ്ലാദേശിനെതിരായ 5-19 പ്രകടനം ഏറെ ചര്‍ച്ചയായി. 

11. ട്രെന്‍ഡ് ബോള്‍ട്ട്

ന്യൂസിലന്‍ഡിനെ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായകമായ താരങ്ങളിലൊരാള്‍. ഇരട്ട വിക്കറ്റുമായി കലാശപ്പോരിലും അടയാളപ്പെടുത്തി. 6.25 ശരാശരിയില്‍ 13 വിക്കറ്റ് നേടിയപ്പോള്‍ മികച്ച ബൗളിംഗ് പ്രകടനം 3-17. 

click me!