സച്ചിന്‍ മുതല്‍ ധോണി വരെ; 'മുട്ടിക്കളിച്ച്' ഇന്ത്യ തോറ്റ മത്സരങ്ങള്‍

First Published May 7, 2020, 10:21 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ താരങ്ങള്‍ സെഞ്ചുറി നേടുന്നത് വ്യക്തിഗത നേട്ടത്തിനാണെന്നും പാക് താരങ്ങള്‍ 30-40 റണ്‍സടിക്കുന്നതുപോലും ടീമിന് വേണ്ടിയാണെന്നും മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് അടുത്തിടെ ആരോപിച്ചിരുന്നു. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലും മുമ്പ് സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നത് അവിടിയെരിക്കിട്ടെ. റെക്കോര്‍ഡിനായല്ലെങ്കിലും അപൂര്‍വം ചില മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടത്തിനായാണോ കളിക്കുന്നതെന്ന് ആരാധകര്‍ സംശയിച്ച ചില മത്സരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ മുട്ടിക്കളിയില്‍ ഇന്ത്യ തോറ്റ ചില മത്സരങ്ങള്‍.

രവി ശാസ്ത്രി: ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയുടെ ഒച്ചിഴയും ബാറ്റിംഗ് ഇന്ത്യക്ക് 1992ലെ ഏകദിന ലോകകപ്പിലെ സെമി ഫൈനല്‍ സ്ഥാനമാണ് നഷ്ടമാക്കിയത്. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് രവി ശാസ്ത്രിയും ശ്രീകാന്തുമായിരുന്നു. 50 പന്തില്‍ 39 റണ്‍സെടുത്ത ശ്രീകാന്ത് മികച്ച തുടക്കം നല്‍കിയപ്പോള്‍ ശാസ്ത്രി ആദ്യ 27 പന്തില്‍ നേടിയത് വെറും മൂന്ന് റണ്‍സ്. മത്സരത്തില്‍ 112 പന്തില്‍ ആകെ നേടിയത് 57 റണ്‍സ്. ഇന്ത്യ മത്സരം തോറ്റതാകട്ടെ വെറും ഒമ്പത് റണ്‍സിനും. തൊട്ടടുത്ത മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെയും മുട്ടിക്കളി തുടര്‍ന്ന ശാസ്ത്രി 47 ഓവറില്‍ ഇന്ത്യ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ നേടിയത് 67 പന്തില്‍ 25 റണ്‍സ്. ഇന്ത്യ കളി തോറ്റതാകട്ടെ ഒരു റണ്‍സിനും. ജയിക്കാവുന്ന മത്സരങ്ങളിലെ ഈ തോല്‍വികള്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ അടച്ചു.
undefined
മനോജ് പ്രഭാകര്‍: 1994ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഇന്ത്യക്ക് മുന്നില്‍ 257 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മനോജ് പ്രഭാകറാകട്ടെ 154 പന്തില്‍ 102 റണ്‍സ് നേടി. പക്ഷെ കളി ഇന്ത്യ തോറ്റു. ഇന്ത്യ നേടിയതാകട്ടെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ്. പിന്നീട് ഇതേക്കുറിച്ച് പ്രഭാകര്‍ തന്നെ പറഞ്ഞത് ക്രീസിലെത്തിയ നയന്‍ മോംഗിയ തന്നോട് പറഞ്ഞത് കളി ജയിക്കാനല്ല വെസ്റ്റിന്‍ഡീസ് സ്കോറിനോട് പരമാവധി അടുത്തെത്തിയാല്‍ മതിയെന്നായിരുന്നു. ടീം മാനേജ്മെന്റിന്റെ നിര്‍ദേശമനുസരിച്ചാണ് മെല്ലെപ്പോക്ക് നടത്തിയതെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു.ഇതേ മത്സരത്തില്‍ ജഡേജ പുറത്താവുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 54 പന്തില്‍ 63 റണ്‍സ്. എന്നാല്‍ മോംഗിയ ക്രീസിലെത്തിയതോടെ അടുത്ത നാലോവറില്‍ ഇന്ത്യ നേടിയത് വെറും അഞ്ചു റണ്‍സ്. അവസാന അഞ്ചോവറിലാകട്ടെ 11 റണ്‍സും. 21 പന്തുകള്‍ നേരിട്ട മോംഗിയ നേടിയത് നാലു റണ്‍സ് മാത്രവും. കളി ഇന്ത്യ തോറ്റതാകട്ടെ 46 റണ്‍സിനും.
undefined
രവീന്ദ്ര ജഡേജ: 2009ലെ ടി20 ലോകകപ്പ്. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍ വെച്ചത് 153 റണ്‍സിന്റെ വിജയലക്ഷ്യം. ജയിക്കാന്‍ ഒരോവറില്‍ 7.65 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഇന്ത്യ നേടിയതാകട്ടെ 150 റണ്‍സും. ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ തോല്‍വി. ഇനിയാണ് ഹൈലൈറ്റ് ആ മത്സരത്തില്‍ റണ്‍ റേറ്റിന്റെ സമ്മര്‍ദ്ദത്തിലും അത് ഗൗനിക്കാതെ ബാറ്റ് ചെയ്ത രവീന്ദ്ര ജഡേജ നേടിയത് 35 പന്തില്‍ 25 റണ്‍സ് മാത്രം. ജഡേജയുടെ മെല്ലെപ്പോക്ക് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. ഈ സംഭവത്തിനുശേഷമായിരുന്നു ജഡേജയുടെ പേരിന്റെ കൂടെ സഹതാരങ്ങള്‍ കളിയാക്കി സര്‍ എന്ന് ചേര്‍ത്തുവിളിക്കാന്‍ തുടങ്ങിയത്.
undefined
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍: 2012 ഏഷ്യാ കപ്പിലെ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം. സച്ചിന്റെ നൂറാം സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ സന്തോഷിപ്പിച്ച് സച്ചിന്‍ ചരിത്ര നേട്ടം കുറിച്ചു. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 289 റണ്‍സ്. 49.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം മറികടന്ന് ഇന്ത്യയെ ഞെട്ടിച്ചു. മത്സരത്തില്‍ സച്ചിന്‍ നേടിയത് 147 പന്തില്‍ 114 റണ്‍സ്. 80ല്‍ നിന്ന് 100ലെത്താന്‍ സച്ചിനെടുത്തത് 36 പന്തുകള്‍. ഇന്നിംഗ്സിലെ പകുതി പന്തുകള്‍ നേരിട്ടിട്ടിട്ടും 100-ാം സെഞ്ചുറി എന്ന ചരിത്രനേട്ടത്തിന് മുന്നില്‍ സച്ചിന് പതിവ് താളം കണ്ടെത്താനായില്ല. നാല്‍പതാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 കടന്ന ഇന്ത്യക്ക് സച്ചിന്റെ മെല്ലെപ്പോക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സുരേഷ് റെയ്നയാണ്(38 പന്തില്‍ 51) ഇന്ത്യയെ ഇത്രയുമെങ്കിലുമെത്തിച്ചത്. സച്ചിന്‍ ചരിത്രംകുറിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റെന്നത് മറ്റൊരു ചരിത്രമായി.
undefined
എം എസ് ധോണി: 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ടി20 പരമ്പര നേടി. ഏകദിന പരമ്പരയിലെ ആദ്യ മത്സരവും ജയിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 322 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ 26-ാം ഓവറില്‍ ഇന്ത്യക്ക് വിരാട് കോലിയെ നഷ്ടമായപ്പോള്‍ ധോണി ക്രീസിലെത്തി. ഓവറില്‍ ആറ് റണ്‍സിലേറെ വേണമെന്നിരിക്കെ കളി അവസാനംവരെ കൊണ്ടുപോകാനായി മുട്ടിക്കളിക്കാനായിരുന്നു ധോണിയുടെ പദ്ധതി. ഇതിനിടെ ഹര്‍ദ്ദിക് പാണ്ഡ്യയെയും ഉമേഷ് യാദവിനെയും നഷ്ടമായതോടെ ആഞ്ഞടിക്കാന്‍ ശ്രമിച്ച ധോണി 46-ാം ഓവറില്‍ പുറത്തായി. ഓവറില്‍ ആറ് റണ്‍സിലേറെ സ്കോര്‍ ചെയ്യേണ്ട സാഹചര്യത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണി നേടിയത് 59 പന്തില്‍ 37 റണ്‍സ് മാത്രം. ഇതില്‍ ആകെ രണ്ട് ബൗണ്ടറി മാത്രമാണുണ്ടായിരുന്നത്. മത്സരം ഇന്ത്യ 86 റണ്‍സിന് തോറ്റു.
undefined
click me!