ടി20 ലോകകപ്പ്: ആര് എറിയും, ആര് ബാറ്റെടുക്കും? പാകിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

First Published Oct 23, 2021, 2:38 PM IST

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. നാളെ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. എം എസ് ധോണിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യയുടെ ഒരുക്കം. വൈകിട്ട് ഏഴരയ്ക്ക് ദുബായിലാണ് മത്സരം. മുഖ്യപരിശീലകനായി രവി ശാസ്ത്രി ഉണ്ടെങ്കിലും ടീമില്‍ സര്‍വത്ര ധോണിമയം. ബാറ്റര്‍മാര്‍ക്കും കീപ്പര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കുമെല്ലാം നിര്‍ദേശങ്ങളും ഉപദേശങ്ങളുമാമായി എല്ലായിടത്തും ധോണി. പാകിസ്ഥാനെ തോല്‍പിച്ച് തുടങ്ങിയാല്‍ ലോകകപ്പ് പകുതി ജയിച്ചു. ഐപിഎല്ലില്‍ പയറ്റിത്തെളിഞ്ഞ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. ഹര്‍ദിക് പണ്ഡ്യ പന്തെറിയുന്ന കാര്യം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ സര്‍വസജ്ജര്‍. ലോകകപ്പില്‍ പാകിസ്ഥാനെതിരെ തോല്‍വി അറിഞ്ഞിട്ടില്ലെന്ന ചരിത്രവും കോലിപ്പടയ്ക്ക് കൂട്ടിനുണ്ട്. നാളെ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ ടീമിന്റെ സാധ്യത ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ രണ്ട് സന്നാഹ മത്സങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് ഓപ്പണര്‍ രാഹുല്‍ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരെ 51 ഉം ഓസ്‌ട്രേലിയക്കെതിരെ 39 റണ്‍സും താരം അടിച്ചെടുത്തു. രാഹുലിന്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കേണ്ടത് പോലുമില്ല. 

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയാണ് രാഹുലിന്റെ കൂട്ടാളി. ആദ്യ സന്നാഹത്തില്‍ നിന്ന് വിട്ടുനിന്ന് രോഹിത് ഓസീസിനെതിരെ 60 റണ്‍സെടുത്ത് തന്റെ പ്രകടനം കാണിച്ചുകൊടുത്തു. ഐപിഎല്ലില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും പോലും ദേശീയ ജേഴ്‌സിയില്‍ രോഹിത് അവിഭാജ്യ ഘടകമാണ്. 

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ കോാലി ഓപ്പണറാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആദ്യ സന്നാഹമത്സരത്തിന് ശേഷം മൂന്നാമതായി കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാറ്റിംഗില്‍ അത്ര മികച്ച ഫോമിലല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍. തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

സൂര്യകുമാര്‍ യാദവ്

നാലാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവാണ്. ഐപിഎഎല്ലില്‍ സന്നാഹത്തിലും താരം മോശം ഫോമിലായിരുന്നു. എന്നാല്‍ അത്ര പെട്ടന്നൊന്നെ താരത്തെ വിട്ടൊഴിയാന്‍ ടീം മാനേജ്‌മെന്റ് തയ്യറാവില്ല.

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി പന്ത് കളിക്കും. അടുത്തകാലത്ത് ഏറെ പുരോഗതി കൈവരിച്ച താരമാണ് പന്ത്. ഇംഗ്ലണിണ്ടിനെതിരെ സന്നാഹത്തില്‍ 14 പന്തില്‍ പുറത്താവാതെ 29 റണ്‍സെടുത്ത് വിജയത്തിലേക്ക് നയിച്ചു. അടുത്തകാലത്ത് വിക്കറ്റ് കീപ്പിംഗിലും ഏറെ മെച്ചപ്പെട്ടു. അവസാനങ്ങളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ പന്തിന് സാധിക്കും.

ഹാര്‍ദിക് പാണ്ഡ്യ

പന്തെറിഞ്ഞില്ലെങ്കില്‍ പോലും ഹാര്‍ദിക് പ്ലയിംഗ് ഇലവനില്‍ ഇടം നേടും. ഫിനിഷറെന്ന നിലയിലാണ് ടീം മാനേജ്മെന്റ് ഹാര്‍ദിക്കിനെ പരിഗണിക്കുക. മികച്ച ഫീല്‍ഡര്‍ കൂടിയായ ഹാര്‍ദിക്കിന്റെ സേവനം ഇന്ത്യക്ക് ഉപകാരപ്പെടും.

രവീന്ദ്ര ജഡേജ

ജഡേജയില്ലാത്ത ടീമിനെ കുറിച്ച് ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും താരം മികവ് കാണിക്കുന്നു. വാലറ്റത്ത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ജഡേജയ്ക്ക് സാധിക്കും. ജഡേജയുടെ തിരിയുന്ന പന്തുകള്‍ യുഎഇയിലെ പിച്ചില്‍ നിര്‍ണായകമാവും.

ഷാര്‍ദുല്‍ ഠാക്കൂര്‍

അവസാന നിമിഷാണ് ഷാര്‍ദുല്‍ ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയത്. ഹാര്‍ദിക് പന്തെറിയാന്‍ സാധ്യതയില്ലെന്ന ചിന്തയിലാണ് ഠാക്കൂറിനെ ടീമിലെടുത്തത്. വേരിയേഷനുകളിലൂടെ എതിര്‍ ബാറ്റ്സ്മാന്മാരെ വട്ടം കറക്കാന്‍ ഠാക്കൂറിന് സാധിക്കും. ബാറ്റുകൊണ്ടും മികച്ച പ്രകടനങ്ങള്‍ ഠാക്കൂറില്‍ നിന്ന് പ്രതീക്ഷിക്കാം.

മുഹമ്മദ് ഷമി

റണ്‍ വഴങ്ങുന്നുണ്ടെങ്കിലും ഷമി വിക്കറ്റെടുക്കാന്‍ മിടുക്കനാണ്. ആദ്യ സന്നാഹ മത്സരത്തിലും ഇത് കാണാനായി. 40 റണ്‍സ് നല്‍കിയെങ്കിലും മൂന്ന് വിക്കറ്റെടുക്കാന്‍ ഷമിക്കായി. മാത്രമല്ല, ഐപിഎല്ലിലും താരത്തിന്റേത് മികച്ച പ്രകടനമായിരുന്നു.

ആര്‍ അശ്വിന്‍

പാകിസ്ഥാനെതിരെ അഭിമാന പോരാട്ടമായതിനാല്‍ പരിചയസമ്പന്നായ അശ്വിനെ പ്ലയിംഗ് ഇലവനില്‍ പരിഗണിച്ചേക്കും. ഓസ്‌ട്രേലിയക്കെതിരെ രണ്ട് വിക്കറ്റെടുക്കാന്‍ അശ്വിനായിരുന്നു. ഇടങ്കയ്യന്‍മാര്‍ക്കെതിരെ അശ്വിന് വലിയ റെക്കോഡുമുണ്ട്.

ജസ്പ്രിത് ബുമ്ര

പകരം വെക്കാനില്ലാത്ത താരം. ഷമി വിക്കറ്റെടുക്കുമ്പോള്‍, മറുവശത്ത് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് ബുമ്രയാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം പിശുക്ക് കാണിക്കാറുണ്ട്. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ കരുത്താണ് ബുമ്ര.

click me!