ടി20 ലോകകപ്പ്: 'ചതിച്ചു ഗയ്‌സ്! റിസ്വാനും ബാബറും ചതിച്ചു ഗയ്‌സ്'; കോലിപ്പടയ്ക്ക് ട്രോള്‍മഴ, ധോണിക്കും പരിഹാസം

First Published Oct 25, 2021, 11:27 AM IST

ലോകകപ്പില്‍ 13 മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യ, പാകിസ്ഥാനോട് ആദ്യമായി പരാജയപ്പെട്ടു. ഇന്നലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 17.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു.

ആദ്യമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാന് മുന്നില്‍ അടിയറവ് പറയുന്നത്. ട്വന്റി 20- ഏകദിന ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ ജയിച്ചു.

ഏകദിന ലോകകപ്പുകളില്‍ ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴിലും പാകിസ്ഥാന് അടിതെറ്റി. ടി20 ഇന്നലെ വരെ ഇന്ത്യ 5-0ത്തിന്റെ ആധിപത്യം നേടിയിരുന്നു.

ട്വന്റി 20 ലോകകപ്പില്‍ അയല്‍ക്കാര്‍ ആദ്യം നേര്‍ക്കുനേര്‍ വന്നത് 2007 സെപ്റ്റംബര്‍ 14ന്. ഇരുടീമും 141 റണ്‍സ് വീതം നേടി ഒപ്പത്തിനൊപ്പം. ജേതാക്കളെ നിശ്ചയിച്ചത് ബൗള്‍ ഔട്ടിലൂടെ.

ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് അറിവില്ലാതിരുന്ന പാക് നിരയിലെ യാസിര്‍ അറാഫത്തിനും ഉമര്‍ ഗുല്ലിനും ഷാഹിദ് അഫ്രീദിക്കും പിഴച്ചു.

ബൗള്‍ഔട്ടിന് മുന്‍പ് പരിശീലനം നടത്തിയെത്തിയ ഇന്ത്യക്കായി വിരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും റോബിന്‍ ഉത്തപ്പയും ലക്ഷ്യം കണ്ടു.

ഫൈനലിലെ എതിരാളികള്‍ വീണ്ടും പാകിസ്ഥാന്‍. ഗൗതം ഗംഭീറിന്റെ 75 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ 157ല്‍ എത്തി. ആര്‍ പി സിംഗും ഇര്‍ഫാന്‍ പഠാനും മുന്‍നിരയെ വീഴ്ത്തിയെങ്കിലും ഇന്ത്യയെ ഭയപ്പെടുത്തി മിസ്ബ ഉള്‍ ഹഖ്.

ധോണി അവസാന ഓവര്‍ ജൊഗീന്ദര്‍ ശര്‍മ്മയെ ഏല്‍പ്പിക്കുമ്പോള്‍ പാകിസ്ഥാന് വേണ്ടത് 13 റണ്‍സ്. മിസ്ബ എസ് ശ്രീശാന്തിന്റെ കൈയില്‍ കുടുങ്ങിയപ്പോള്‍ ട്വന്റി 20 ക്രിക്കറ്റില്‍ പുതുയുഗപ്പിറവി.

ഇന്ത്യയും പാകിസ്ഥാനും പിന്നെ മുഖാമുഖം വരുന്നത് 2012ല്‍ കൊളംബോയില്‍. ആദ്യം ബാറ്റ് ചെയത് പാകിസ്ഥാന്‍ 128ല്‍ ഒതുങ്ങി. ലക്ഷ്മിപതി ബാലാജിക്ക് മൂന്ന് വിക്കറ്റ്. 

വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ച്വറി മൂന്നോവര്‍ ബാക്കിനില്‍ക്കേ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. ജയം എട്ട് വിക്കറ്റിന്. എന്നാല്‍ ഇന്ത്യക്ക് കിരീടം നേടാനായില്ല. 

2014ല്‍ ധാക്കയിലും പാകിസ്ഥാന്‍ തലകുനിച്ചു. ആദ്യം ക്രീസിലെത്തിയ പാകിസ്ഥാന് നേടാനായത് 7 വിക്കറ്റിന് 130 റണ്‍സ്. ഒന്‍പത് പന്ത് ശേഷിക്കേ ഇന്ത്യക്ക് അനായാസ വിജയം. അപരാജിതരായി കോലിയും സുരേഷ് റെയ്‌നയും.

ട്വന്റി 20 ലോകകപ്പില്‍ ഇരുടീമും അവസാനം ഏറ്റുമുട്ടിയത് 2016 മാര്‍ച്ച് 19ന്. ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പതറിയ പാകിസ്ഥാന്‍ കിതച്ചെത്തിയത് 118ല്‍. 

അല്‍പമൊന്ന് പതറിയെങ്കിലും വിശ്വസതനായി ഒരിക്കല്‍കൂടി വിരാട് കോലി. 37 പന്തില്‍ 55 നോട്ടൗട്ട്. 13 പന്ത് ശേഷിക്കേ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം.

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ 116-ാം മത്സരമായിരുുന്നു ഇന്നലത്തേത്. 73 കളിയില്‍ ജയിച്ചപ്പോള്‍ 38ല്‍ തോറ്റു. രണ്ട് മത്സരം ടൈയായി. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍.  

പാകിസ്ഥാന്‍ ഇന്നലെ 130 ട്വന്റി 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 78 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. 

ഇന്ത്യയുടെ വിജയശതമാനം 63.5. പാകിസ്ഥാന്റെ വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന്‍ ഓരോ ജയവും തോല്‍വിയും രുചിച്ചു.

ഇന്നലെ തോറ്റതോടെ ട്രോളുകളില്‍ നിറയുകയാണ് ഇന്ത്യ. കോലിയുടെ ക്യാപ്റ്റന്‍സി, ഹാര്‍ദിക് പാണ്ഡ്യയുടേയും ഭുവനേശ്വര്‍ കുമാറിന്റേയും ഫോം ഔട്ട് ഇവയെല്ലാം പരിഹസിക്കപ്പെടുന്നുണ്ട്.

തുടക്കത്തില്‍ തന്നെ ഇന്ത്യ പ്രതിരോധത്തിലായി. ഫോമിലുള്ള രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ കീഴടങ്ങി. 

ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ എല്‍ബിയില്‍ പുറത്താവുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഉപനായകന്‍ പവലിയനില്‍ തിരിച്ചെത്തി.

മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ പന്തില്‍ തന്നെ കെ എല്‍ രാഹുലിനെ ഒന്നാന്തരമൊരു ഇന്‍-സ്വിങ്ങറില്‍ അഫ്രീദി കുറ്റി പിഴുതു.

രാഹുലിന് മൂന്ന് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. അവിടംകൊണ്ടും അവസാനിച്ചില്ല. തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ ഹസന്‍ അലി നാലാം പന്തില്‍ സൂര്യകുമാറിനെ(11) വിക്കറ്റിന് പിന്നില്‍ റിസ്വാന്റെ കൈകളിലെത്തിച്ചു. 

ഇതോടെ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 36-3 എന്ന നിലയിലാണ് ഇന്ത്യ. പിന്നീട് വിരാട് കോലി- റിഷഭ് പന്ത് സഖ്യമാണ് മുന്നോട്ടു നയിച്ചത്. ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പന്ത് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.30 പന്തില്‍ 39 റണ്‍സ് നേടിയ പന്ത് ഷദാബ് ഖാന്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. രണ്ട് ഫോറും രണ്ട് സിക്‌സും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയിരുന്നു. 

കോലി ഒരറ്റത്ത് പൊരുതി നിന്നു. ഇതിന് ശേഷം രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു കോലി. നായകന്റെ കളി പുറത്തെടുത്ത കോലിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 

കോലി 45 പന്തില്‍ ഫിഫ്റ്റി പിന്നിട്ടതിന് തൊട്ടുപിന്നാലെ ജഡേജയെ(13) 18ാം ഓവറില്‍ ഹസന്‍ അലി പുറത്താക്കി. റണ്‍റേറ്റ് വര്‍ധിപ്പിക്കാനുള്ള വെപ്രാളത്തില്‍ ജഡേജ പുറത്താവുകയായിരുന്നു. 

19ാം ഓവറില്‍ അഫ്രീദി കോലിയെ(49 പന്തില്‍ 57) റിസ്വാന്റെ കൈകളിലെത്തിച്ചു. റൗഫിന്റെ അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ(11) വീണത് ഇന്ത്യയുടെ ഫിനിഷിംഗ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഭുവിയും(5) ഷമിയും(0) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തിരുന്നു പാകിസ്ഥാന്‍. പാക് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനുമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ അടിച്ചോടിച്ചു. 

സിക്സറോടെ 40 പന്തില്‍ ബാബര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 13-ാം ഓവറില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. വൈകാതെ റിസ്വാനും 50 പിന്നിട്ടതോടെ പാകിസ്ഥാന്‍ അനായാസം ജയത്തിലേക്ക് കുതിച്ചു.

പ്രധാനമായും അഞ്ച് കാരണങ്ങളാണ് തോല്‍വിയുടെ ആധാരമായി നിരത്തുന്നത്. ടോസും ഹാര്‍ദിക്കിന്റെയും ഭുവിയുടേയും മോശം ഫോമുമെല്ലാം ഇതില്‍ ഉള്‍പ്പെടും. 

ദുബായില്‍ ടോസ് നിര്‍ണായകമായിരുന്നു. ടോസ് കിട്ടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന് ഉറപ്പ്. അവിടെ തുടങ്ങി ഇന്ത്യയുടെ നിര്‍ഭാഗ്യം. ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നു.

ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലാണ് രണ്ടാമത്തെ കാരണം. ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു. 

രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും തുടക്കത്തിലെ പുറത്താക്കിയ ഷഹീന്‍ അഫ്രീദി പാകിസ്ഥാന് മേധാവിത്വം നല്‍കി. ഇരുവര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല.  

ഷദാബ് ഖാന്റെ ബൗളിംഗും നിര്‍ണായകമായി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഷദാബ് ഖാന്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായ റിഷഭ് പന്തിനെ പുറത്താക്കുകയും ചെയ്തു.

ഫീല്‍ഡിംഗിലും മികച്ചുനിന്നത് പാകിസ്ഥാന്‍ തന്നെ. കെട്ടിലും മട്ടിലും പാകിസ്ഥാന്‍ പുതിയതായിരുന്നു. മുമ്പ് ഫീല്‍ഡിംഗില്‍ മടിയന്മാരായിരുന്നു അവര്‍. എന്നാല്‍ ഇന്ത്യക്കെതിരെ മികച്ചുനിന്നു. 

ജസ്പ്രീത് ബുമ്ര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ദുബായിലെ പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. മുഹമ്മദ് റിസ്വാന്റെയും നായകന്‍ ബാബര്‍ അസമിന്റേയും അര്‍ധസെഞ്ചുറി പ്രകടനം പാകിസ്ഥാന് ആദ്യ ജയം സമ്മാനിച്ചു. 

പിന്നാലെ ട്രോളുകളുടെ പ്രളയമായിരുന്നു. പാണ്ഡ്യ, കോലി, മുഹമ്മദ് ഷമി, പുതിയ മെന്റര്‍ എം എസ് ധോണി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയൊന്നും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല.

ടി20 ലോകകപ്പില്‍ പത്ത് വിക്കറ്റ് വിജയം നേടുന്ന നാലാമത്തെ ടീമാണ് പാകിസ്ഥാന്‍. ശ്രീലങ്കയ്ക്കെതിരെ 2007ല്‍ ഓസ്ട്രേലിയ പത്ത് വിക്കറ്റ് ജയം നേടിയിരുന്നു. 

സിംബാംബ്‌വേയ്ക്കെതിരെ 2012ല്‍ ദക്ഷിണാഫ്രിക്കയും പാപുവ ന്യൂ ഗിനിക്കെതിരെ ഈ ലോകകപ്പില്‍ ഒമാനുമാണ് ഇതിന് മുന്‍പ് 10 വിക്കറ്റ് വിജയം നേടിയ ടീമുകള്‍.

ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ടീം പാകിസ്ഥാനാണ്. ദുബായില്‍ ഇന്ത്യയുടെ 151 റണ്‍സ് പിന്തുടര്‍ന്ന് 17.5 ഓവറില്‍ ജയമുറപ്പിക്കുകയായിരുന്നു പാകിസ്ഥാന്‍.

ട്രോളില്‍ ഏറെ പഴി കേള്‍ക്കുന്നത് ഹാര്‍ദിക്കാണ്. ബാറ്റും ചെയ്യില്ല, ബൗളും ചെയ്യില്ല! പിന്നെ എന്തിനാണ് ഹാര്‍ദിക് ടീമിലെന്നാണ് ട്രോളര്‍മാരുടെ ചോദ്യം. 

താരത്തിന് ഇന്നലെ പരിക്കേല്‍ക്കുകയും ചെയ്തു. ബാറ്റിംഗിനിടെ പരിക്കേറ്റ ഹര്‍ദിക്കിനെ സ്‌കാനിംഗിന് വിധേയനാക്കി. ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളില്‍ തട്ടിയതാണ് പരിക്കിന് കാരണം. 

മത്സരത്തില്‍ 11 റണ്‍സ് മാത്രമാണ് ഹര്‍ദികിന് നേടാനായത്. ഇഷാന്‍ കിഷനാണ് പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് വലിയ ചര്‍ച്ചയായിരുന്നു.

ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞിരുന്നില്ല. ഇപ്പോള്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്.

അതേസമയം ലോകകപ്പിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ രണ്ട് ഓവറെങ്കിലും പന്തെറിയാവുന്ന നിലയിലേക്ക് ഹര്‍ദിക്കിന്റെ ആരോഗ്യം മെച്ചപ്പെടുന്നതായി മത്സരത്തിന് മുമ്പ് കോലി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മത്സരശേഷം കോലി പാക് താരം റിസ്‌വാനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതും ട്രോളുകളില്‍ സംസാരവിഷയമായി. അതിരുകളില്ലാത്ത സ്‌നേഹം എന്നൊക്കെയാണ് ട്രോളര്‍മാര്‍ വിളിച്ചത്. 

മെന്റര്‍ ധോണി പാക് താരങ്ങളോട് സംസാരിക്കുന്നതും ട്രോളര്‍മാര്‍ ഉയര്‍ത്തികാണിച്ചു. ക്രിക്കറ്റില്‍ രാഷ്ട്രീയമില്ലെന്നും വിവിധ പോസ്റ്റുകളിലൂടെ ട്രോളര്‍മാര്‍ പറയുന്നു.

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്ഥാനും കളിക്കുന്നത്. ന്യൂസിലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, നമീബിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

പാകിസ്ഥാനെതിരായ തോല്‍വിയോടെ ഫേവറൈറ്റുകളായ ഇന്ത്യക്ക് കനത്ത പ്രഹരമേറ്റു. അടുത്ത ഞായറാഴ്ച്ച കിവീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

ഇതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി സാധ്യത തുലാസിലാവും. കാരണം താരതമ്യേന ദുര്‍ബലരായ അഫ്ഗാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളെ ശക്തരായ ഇന്ത്യക്കും കിവീസിനും പാകിസ്ഥാനും തോല്‍പ്പിക്കാം.

അതുകൊണ്ടുതന്നെ ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ണായകമാവും. ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ മറ്റു ടീമുകളുടെ മത്സരങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം. 

India vs Pakistan Trolls

അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്.

click me!