ടി20 ലോകകപ്പ് സെമിയിലോ ഫൈനലിലോ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം വന്നാൽ എന്ത് സംഭവിക്കും?, അറിയേണ്ടതെല്ലാം

Published : Feb 01, 2026, 09:52 PM ISTUpdated : Feb 01, 2026, 09:57 PM IST

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യമാണ് ഇതിന് കാരണം. എന്നാല്‍ സെമിയിലോ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നാല്‍ പാകിസ്ഥാന്‍ എന്തുചെയ്യുമെന്ന് നോക്കം.

PREV
18
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തീരുമാനവുമായി പാകിസ്ഥാൻ

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാക് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകർ ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യമാണ്. ഇന്ത്യയും പാകിസ്ഥാനും ഫൈനലിലോ സെമിയിലോ നേര്‍ക്കുനേര്‍ വന്നാല്‍ എന്തു സംഭവിക്കുമെന്ന്.

28
ബഹിഷ്‌കരണം എന്തിന്

ബംഗ്ലാദേശ് താരങ്ങൾക്കെതിരെ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങളും സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശ് ടൂർണമെന്‍റിൽ നിന്ന് പിന്മാറിയതുമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിന് പകരക്കാരമായി സ്കോട്ട്‌ലൻഡിനെ ഐസിസി ഉൾപ്പെടുത്തിയതോടെ, ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ ഇന്ത്യയുമായുള്ള മത്സരം മാത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

38
മുഖം രക്ഷിക്കാന്‍ ബഹിഷ്കരണം

ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിയോടുള്ള എതിര്‍പ്പറിയിക്കാനും ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ലോകകപ്പ് തന്നെ ബഹിഷ്കരിക്കാനായിരുന്നു ആദ്യം പാകിസ്ഥാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് ഐസിസിയില്‍ നിന്ന് കടുത്ത നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും ലോക ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുമെന്നും കണ്ടാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിച്ച് മുഖം രക്ഷിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാത്രമല്ല പാകിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയാല്‍ പകരം ബംഗ്ലാദേശിനെ ഉള്‍പ്പെടുത്താന്‍ ഐസിസി ആലോചിച്ചതും പാകിസ്ഥാൻ കണക്കിലെടുത്തു.

48
ടൂര്‍ണമെന്‍റിനിറങ്ങും മുമ്പെ ഇന്ത്യക്ക് 2 പോയിന്‍റ്

ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതോടെ ലോകകപ്പിന് ഇറങ്ങും മുമ്പെ ഇന്ത്യയുടെ അക്കൗണ്ടില്‍ 2 പോയന്‍റ് ഉറപ്പായി. പാകിസ്ഥാന് പുറമെ ദുര്‍ബലരായ നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാലും മറ്റ് ടീമുകളെ തോല്‍പിച്ച് സൂപ്പര്‍ 8ലേക്ക് മുന്നേറാനാവുമെന്നാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ.

58
ഐസിസിക്കും തിരിച്ചടി

ലോകകപ്പ് വരുമാനത്തിന്‍റെ വലിയൊരു ഭാഗം ഐസിസിക്ക് ലഭിക്കുന്നത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളിൽ നിന്നാണ്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ ഐസിസിക്കും ലോകകപ്പിന്‍റെ സംപ്രക്ഷേണ കരാറുള്ള സ്റ്റാര്‍ സ്പോര്‍ട്സിനും കനത്ത ആഘാതമാകും ഇത്.

68
സൂപ്പര്‍-8 ലേക്കുള്ള വഴി കഠിനമാകും

ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പാകിസ്ഥാന്‍ പിന്മാറുന്നതോടെ ഇന്ത്യക്ക് രണ്ട് പോയന്‍റുകൾ ലഭിക്കും. ഇത് പാകിസ്ഥാന്‍റെ സെമി സാധ്യതകളെ ബാധിക്കും. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ യുഎസ്എ, നെതർലൻഡ്‌സ്, നമീബിയ എന്നിവര്‍ക്കെതിരെ പാകിസ്ഥാന് ജയം അനിവാര്യമാകും. ഇതില്‍ അമേരിക്ക കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച ടീമാണ്

78
ഫൈനലിലോ സെമിയിലോ ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും

നിലവിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ നിന്ന് മാത്രമാണ് പാകിസ്ഥാൻ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും നേർക്കുനേർ വന്നാൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പിസിബി വ്യക്തമാക്കിയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെന്ന പോലെ ഫൈനലിലോ സെമിയിലോ പാകിസ്ഥാൻ വിട്ടുനിന്നാൽ ഇന്ത്യക്ക് 'വാക്ക് ഓവർ' ലഭിക്കും. ഫൈനലിലാണെങ്കില്‍ ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിക്കും. സെമിയിലാണെങ്കില്‍ ഇന്ത്യ ഫൈനലിലെത്തും.

88
ബഹിഷ്കരണം ഇതാദ്യമല്ല

പല ലോകകപ്പിലും ഇത്തരം ബോയ്കോട്ടുകള്‍ സംഭവിച്ച ചരിത്രമുണ്ട്. 1996 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയുമായിരുന്നു. ശ്രീലങ്കയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായിരുന്ന കാലഘട്ടമായിരുന്നു അത്. അന്ന്, ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചു. ഇരുടീമുകള്‍ക്കും പോയിന്റ് നഷ്ടമാകുകയും ചെയ്തു.

2003 ലോകകപ്പില്‍ സിംബാബ്‌വെക്കിതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിച്ചിരുന്നു. ഇരുസര്‍ക്കാരുകളും തമ്മിലുള്ള ഭിന്നതകളായിരുന്നു കാരണം. ഈ ലോകകപ്പില്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി കെനിയക്കെതിരായ മത്സരത്തില്‍ നിന്ന് ന്യൂസിലൻഡും പിൻമാറി. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2009 ട്വന്റി 20 ലോകകപ്പില്‍ നിന്ന് സിംബാബ്‌വെ ഭാഗമായില്ല.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories