രോ​ഗികൾക്ക് ആശ്വാസവും കരുതലുമേകാൻ ഇവിടെ ഒരു കുതിരയുണ്ട്, അവസാനനാളുകളിലെ സന്തോഷമായി ഡോ. പിയോ...

First Published Apr 17, 2021, 11:49 AM IST

പലതരത്തിലുള്ള തെറാപ്പികളും ഇന്ന് ലോകത്തിന്റെ പല ഭാ​ഗത്തും കാണാറുണ്ട്. അതിൽ ഒന്നാണ് പെറ്റ് തെറാപ്പി. അതായത്, നമ്മുടെ പ്രിയപ്പെട്ട മൃ​ഗങ്ങളുടെ സാന്നിധ്യം കൊണ്ട് രോ​ഗിക്ക് സാമാധാനവും ആശ്വാസവുമേകുക എന്നതാണ് ഇതിലെ രീതി. പല ക്ലിനിക്കുകളിലും ഇന്ന് ഈ തെറാപ്പി നിലവിലുണ്ട്. പ്രത്യേകിച്ച് മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട ക്ലിനിക്കുകളിലും പാലിയേറ്റീവ് കെയറുകളിലും. എന്നാൽ, ഇവിടെ ഒരു ക്ലിനിക്കിൽ കുതിരയായ പിയോ ആണ് രോ​ഗികൾക്ക് തന്റെ സാന്നിധ്യത്തിലൂടെ ആശ്വാസം പകരുന്നത്. ഡോ. പിയോ എന്നാണ് അവനെ വിളിക്കുന്നത് തന്നെ. തന്റെ പരിശീലകനായ ഹാസൻ ബൗച്ചാക്കോയ്‌ക്കൊപ്പമാണ് പിയോ പ്രവർത്തിക്കുന്നത്. പിയോയുടെയും പരിശീലകന്റെയും ഈ ചിത്രങ്ങൾ വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നതാണ്. ജെറമി ലെംപിൻ പകർത്തിയിരിക്കുന്ന ചിത്രങ്ങൾ കാണാം. 
 

മൃഗങ്ങളുടെ സാന്നിധ്യം മനുഷ്യരിൽ ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും എന്നാണ് പറയുന്നത്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുക, ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുക, വേദന കൈകാര്യം ചെയ്യാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിലും പങ്ക് വഹിക്കാൻ നമ്മുടെ പൊന്നോമനമൃ​ഗങ്ങളുടെ സാന്നിധ്യത്തിന് സാധിക്കും എന്നും പറയുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്വാഭാവിക ബന്ധം ഉപയോഗിച്ച് രോഗബാധിതരായ ആളുകൾക്ക് ആശ്വാസവും സമാധാനവും നൽകുക എന്നതാണ് ഈ തെറാപ്പിയുടെ ലക്ഷ്യം. സാന്ത്വന പരിചരണത്തിന് കുതിരകൾ പ്രത്യേകിച്ചും അനുയോജ്യമാണെന്ന് കരുതുന്നു. അവിടെയാണ് പിയോ എന്ന കുതിരയും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. കുറേക്കാലമായി പിയോ ഇങ്ങനെ രോ​ഗികൾക്കും പ്രായം ചെന്നവർക്കും ആശ്വാസമേകാനായി പ്രവർത്തിക്കുകയാണ്.2020 നവംബർ 30 ന് മെറ്റാസ്റ്റാറ്റിക് ക്യാൻസർ ബാധിച്ച മരിയൻ (24) , ഫ്രാൻസിലെ സെന്‍റർ ഹോസ്പിറ്റലിയർ ഡി കാലായിസിലെ സെലീൻ പാലിയേറ്റീവ് കെയർ യൂണിറ്റിൽ 'പിയോ'യുടെ സാന്നിധ്യത്തിൽ മകൾ ഏഥാനെ (ഏഴ്) കെട്ടിപ്പിടിക്കുന്ന ഈ ചിത്രം ⁣'ലോക ഫോട്ടോ സ്റ്റോറി ഓഫ് ദ ഇയർ 2021' -ലെ സമ്മാനാർഹമായ ചിത്രങ്ങളിൽ പെടുന്ന ഒന്നാണ്.
undefined
മൃഗങ്ങളുടെ സഹായത്തോടെയുള്ള തെറാപ്പിയിലും ഈ വിഷയത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണത്തിലും സജീവമായിരിക്കുന്ന 'ലെസ് സബോട്ട്സ് ഡു കോയൂർ' എന്ന സംഘടനയിലുള്ള പിയോ തന്റെ പരിശീലകനായ ഹാസൻ ബൗച്ചാക്കോയ്‌ക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. ഓരോ മാസവും ഇരുപതോളം രോഗികളെ വരെ സന്ദർശിക്കുകയും തന്റെ സാന്നിധ്യത്താൽ ആശ്വാസം പകരുകയും ചെയ്യുന്നു പിയോ. ക്യാൻസറുകളും മുഴകളും കണ്ടെത്താൻ പിയോയ്ക്ക് പ്രത്യേകം കഴിവുണ്ട് എന്നും പറയപ്പെടുന്നു. അതേക്കുറിച്ച് ഇപ്പോൾ ​ഗവേഷകർ പഠിച്ചു കൊണ്ടിരിക്കുകയാണ്.
undefined
നോര്‍ത്തേണ്‍ ഫ്രാന്‍സിലെ കലായിസ് ഹോസ്‍പിറ്റലിലാണ് പതിനഞ്ച് വയസുള്ള പിയോ പ്രവര്‍ത്തിക്കുന്നത്. നേരത്തെ മത്സരയോട്ടങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു പിയോ. ആ സമയത്ത് എന്തെങ്കിലും പരിക്ക് പറ്റുന്ന ആളുകളോട് പ്രത്യേകം ദയ അവന്‍ കാണിക്കുന്നതായി ബൗചാക്കോയുടെ ശ്രദ്ധയില്‍ പെട്ടത്. അങ്ങനെ പ്രായമായവര്‍ക്കും രോഗികളായവര്‍ക്കും സാന്നിധ്യം നല്‍കുന്നതിന് പിയോയെ പരിശീലിപ്പിച്ചു. പിയോ ആവട്ടെ ഇത്തരം സ്ഥലങ്ങളിലെത്തുന്നത് സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നാല് വര്‍ഷം ഗവേഷകര്‍ എന്തുകൊണ്ടാണ് പിയോ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് എന്ന് പഠിച്ചു. അതില്‍ നിന്നും മറ്റുള്ള മൃ​ഗങ്ങളെ അപേക്ഷിച്ച് പിയോയുടെ ബ്രെയിന്‍ കൂടുതൽ അനുഭാവപൂര്‍വമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി. അതാവണം പിയോ രോ​ഗികളുടെ അടുത്ത് ഇത്രയേറെ സമയം ചെലവഴിക്കാൻ ഇഷ്‍ടപ്പെടുന്നതിനുള്ള കാരണവും.
undefined
ആശുപത്രിയിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളിലും ഓരോ ആളുകളെയും അവന്‍ സന്ദര്‍ശിക്കുന്നു. ഏത് രോഗിയെ ആണോ കാണേണ്ടത് ആ വാതിലിന് മുന്നിലെത്തുമ്പോള്‍ അവന്‍ നില്‍ക്കുകയോ അല്ലെങ്കില്‍ ഒരു കാല്‍ ഉയര്‍ത്തിക്കാണിക്കുകയോ ചെയ്യുന്നു. അങ്ങനെ പിയോ തന്നെയാണ് എപ്പോള്‍ ആശുപത്രിയില്‍ എത്തണമെന്നും ആരെ സന്ദര്‍ശിക്കണം എന്നുമൊക്കെ തീരുമാനിക്കുന്നത്. മരിക്കാറായിരിക്കുന്ന രോഗികള്‍ക്കൊപ്പം അവന്‍ കൂടുതല്‍ നേരം ചെലവഴിക്കുകയും തന്‍റെ സാന്നിധ്യം കൊണ്ട് അവര്‍ക്ക് ആശ്വാസവും സന്തോഷവും നല്‍കുകയും ചെയ്യുന്നു.
undefined
രോഗികളും അവരുടെ കുടുംബങ്ങളും വലിയ മതിപ്പോടെയാണ് പിയോയെ കുറിച്ച് സംസാരിക്കുന്നത്. അവന്‍റെ സാന്നിധ്യം അവരുടെ ഉത്കണ്ഠ കുറക്കാനും ആശ്വാസം നല്‍കാനും സഹായിച്ചിട്ടുണ്ട് എന്ന് അവരും പറയുന്നു. പല രോഗികള്‍ക്കും അവനോട് പ്രത്യേക അടുപ്പമുണ്ട്. നേരത്തെ ഒരു ഹോഴ്സ്ബാക്ക് റൈഡറായിരുന്ന ഡാനിയേല്‍ എന്ന രോഗിക്ക് വലിയ അടുപ്പമായിരുന്നു പിയോയോട്. ഡാനിയേല്‍ മരിച്ചപ്പോള്‍ ശവപ്പെട്ടിക്കൊപ്പം അനുഗമിക്കാന്‍ പിയോയെയും അനുവദിക്കാമോ എന്ന് ഡാനിയേലിന്റെ കുടുംബം അപേക്ഷിക്കുകയുണ്ടായി. അങ്ങനെ ആ അവസാന യാത്രയിലും സാന്നിധ്യമായി പിയോ ഉണ്ടായിരുന്നു. ഏതായാലും ഡോ. പിയോ എന്ന ഈ കുതിരയെ വളരെ സ്നേ​ഹത്തോടെയാണ് ക്ലിനിക്കിലെത്തുന്നവർ കാണുന്നത്.
undefined
click me!