Mission UP: തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് നിവേദനം നല്‍കും: കര്‍ഷക സംഘടനകള്‍

Published : Feb 04, 2022, 10:58 AM ISTUpdated : Feb 04, 2022, 11:19 AM IST

തെരഞ്ഞെടുപ്പ് (Election)നടക്കുന്ന അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് വേട്ട് ചെയ്യരുതെന്ന് (No Vote for BJP) ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച (Samyukt Kisan Morcha) പ്രചാരണത്തിന് തുടക്കമിടുമെന്ന് അറിയിച്ചു.  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി കര്‍ഷകര്‍ മുന്നോട്ട് വച്ച ഉപാധികളൊന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് ആരോപിച്ചാണ്  സംയുക്ത കിസാന്‍ മോര്‍ച്ച ബിജെപിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നത്. കര്‍ഷകരോടുള്ള വാക്ക് പാലിക്കാത്ത ബിജെപിക്ക് തെരഞ്ഞെടുപ്പിൽ (Election) കനത്ത തിരിച്ചടി നൽകുമെന്നും ഇതിന് വേണ്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി. റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.   

PREV
111
Mission UP: തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് നിവേദനം നല്‍കും: കര്‍ഷക സംഘടനകള്‍

കര്‍ഷക സമരത്തിന്‍റെ അവസാന കാലത്ത് കര്‍ഷക നേതാവായ രാകേഷ് ടിക്കായത്ത് 'മിഷന്‍ യുപി', 'മിഷന്‍ ഉത്തരാഖണ്ഡ്' പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും  ബിജെപിക്കെതിരെ രംഗത്തിറങ്ങുമെന്നായിരുന്നു അന്ന് രാകേഷ് ടിക്കായത്ത് (Rakesh tikait) അറിയിച്ചിരുന്നത്. 

 

211

കര്‍ഷക സമരം അവസാനിപ്പിക്കാനായി കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് അറിയിച്ച കേന്ദ്രസര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചിരുന്നു. ഇതോടെ കര്‍ഷകര്‍ ഒരു വര്‍ഷമായി ദില്ലി അതിര്‍ത്തികളില്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് മിഷന്‍ യുപി പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ ചില കര്‍ഷക സംഘടനകള്‍ താത്പര്യകുറവ് പ്രകടിപ്പിച്ചു. 

 

311

കര്‍ഷക സമരം അവസാനിപ്പിച്ച് രണ്ട് മാസങ്ങള്‍ക്കിപ്പുറവും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് ഇപ്പോള്‍ കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മിഷന്‍ യുപി പദ്ധതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കര്‍ഷക സംഘടനകള്‍ ഇന്നലെ വിളിച്ച് ചേര്‍ത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചത്. 

 

411

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് പോലെ കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില പ്രഖ്യാപിക്കണമെന്നും സമരകാലത്ത് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെല്ല്, ഗോതമ്പ് ഉൾപ്പടെ വിളകളുടെ താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ മാറ്റിവച്ച് മാത്രമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കഴിഞ്ഞ ബജറ്റിൽ ഇത് 2.48 ലക്ഷം കോടി രൂപയായിരുന്നു. 

 

511

അതായത് മുന്‍ബജറ്റിനേക്കാള്‍ കുറഞ്ഞ തുകയാണ് വിളകളുടെ താങ്ങുവിലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു. പ്രതീക്ഷയർപ്പിച്ച കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് വൈരാഗ്യബുദ്ധിയോടെയാണ് പ്രതികരിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.  

 

611

കര്‍ഷക സമരത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തള്ളണമെന്നതായിരുന്നു കര്‍ഷക നേതാക്കളുടെ മറ്റൊരാവശ്യം. ലഖിംപൂര്‍ഖേരിയില്‍ നടന്ന കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. 

 

711

ലഖിംപൂര്‍ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന് സംഭവം നടന്ന അന്നുമുതല്‍ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നതാണ്. ആശിഷ് മിശ്ര ഉള്‍പ്പെടെ സംഭവത്തില്‍ കുറ്റക്കാരാണെന്ന എസ്ഐടി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും കേന്ദ്രസര്‍ക്കാര്‍ മന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്ന നടപടിയാണ് കൈക്കൊണ്ടതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു. 

 

811

കര്‍ഷകരോട് ഇത്തരത്തില്‍ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്രസര്‍ക്കാറിലെ പ്രധാനരാഷ്ട്രീയ കക്ഷിയായ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഉത്തർപ്രദേശ് തെരെഞ്ഞടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങൾക്ക് നിവേദനം നൽകുമെന്നും ഇതിനായി ജനങ്ങളെ നേരിട്ട് കാണുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഗ്രാമങ്ങൾ തോറും ഇതിനായി വ്യാപക പ്രചാരണം നടത്താനും കിസാൻ മോർച്ച തീരുമാനിച്ചു.  

 

911

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് മാത്രമാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്. മറിച്ച് ആര്‍ക്ക് വോട്ട് നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നില്ല. തത്വത്തില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും എതിരാണ് കര്‍ഷകര സംഘടനകളുടെ നിലപാടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. 

 

1011

എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കും. പകരം തദ്ദേശീയമായി ഉൽപ്പാദനം കൂട്ടും. ചോളം ഉൾപ്പടെ ചെറുധാന്യങ്ങളുടെ കൃഷിക്കും മൂല്യവർദ്ധനക്കും പ്രാധാന്യം നൽകും. കൃഷി ശാസ്ത്രീയമാക്കാൻ ഡ്രോണുകളുടെ സഹായം കർഷകർക്ക് നൽകും. എന്നിങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റിലെ കാര്‍ഷിക വാഗ്ദാനങ്ങള്‍. 

 

1111

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ അടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും ബജറ്റിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.  കർഷകരുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെയുണ്ടായ ആദ്യത്തെ ബജറ്റായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ താങ്ങ് വിലയ്ക്ക് കുറഞ്ഞ തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയതും. കൃഷി ഉത്പാദന ചിലവ് കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ലാതിരുന്നതുമാണ് കര്‍ഷക മിഷന്‍ യുപിയുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത്. 

 

click me!

Recommended Stories