Bigg Boss: 'ക്രഷി'ല്‍ തൂങ്ങി ബ്ലെസ്ലി, പ്രണയം നിരസിച്ച് ദില്‍ഷ

First Published Apr 11, 2022, 3:00 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ട് വാരങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ മത്സരാര്‍ഥിയെയും കുറിച്ച് മറ്റ് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും കൂടുതല്‍ ധാരണകളുണ്ട്. മത്സരാര്‍ഥികള്‍ക്കിടയിലെ സൗഹൃദങ്ങളും ശത്രുതയുമൊക്കെ സ്വാഭാവികമായി മാറിമാറി വരുന്നതിനും ബിഗ് ബോസ് വേദിയാവുന്നു. മുന്‍ ക്യാപ്റ്റനായ നവീനിനെതിരെയുള്ള ചില ഗൗരവതരമായ ആരോപണങ്ങള്‍ക്കും ഇന്നലെ ബിഗ് ബോസ് വേദിയായി. മോഹന്‍ലാല്‍ എത്തിയ ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ മറ്റു മത്സരാര്‍ഥികള്‍ക്ക് മുന്‍ ക്യാപ്റ്റനെക്കുറിച്ച് പറയാനുണ്ടായിരുന്ന അഭിപ്രായങ്ങള്‍ അവരെക്കൊണ്ടു തന്നെ അദ്ദേഹം വായിപ്പിക്കുകയായിരുന്നു. ഇതില്‍ ഏറ്റവും രൂക്ഷമായ രണ്ട് പ്രതികരണങ്ങള്‍ നടത്തിയത് ധന്യ മേരി വര്‍ഗീസും ലക്ഷ്മിപ്രിയയുമായിരുന്നു.

കിച്ചണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് നവീനിന്‍റെ ഭാഗത്തുനിന്നുണ്ടായ ഒരു പെരുമാറ്റം തനിക്ക് ഏറെ ബുദ്ധിമുട്ട് തോന്നിപ്പിച്ചതായി ധന്യ പറഞ്ഞു. റേഷന്‍ കിട്ടിയ ദിവസം കൂടുതല്‍ ഭക്ഷണം കരുതേണ്ടതുണ്ടോയെന്ന് താന്‍ നവീനോട് ചോദിച്ചെന്നും എന്നാല്‍ ഇതൊക്കെ മതി എന്നാണ് ക്യാപ്റ്റന്‍ പറഞ്ഞതെന്നും ധന്യ മോഹന്‍ലാലിനോട് പറഞ്ഞു. 

പലയാവര്‍ത്തി ചോദിച്ചെങ്കിലും ഇനി ഒന്നും ഉണ്ടാക്കേണ്ടെന്നാണ് ക്യാപ്റ്റന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ലക്ഷ്മിപ്രിയയും നവീനും തമ്മിലുള്ള ഒരു സംഭാഷണം താന്‍ കേള്‍ക്കാനിടയായി. ഭക്ഷണത്തിന്‍റെ കാര്യം ലക്ഷ്മി ചോദിച്ചപ്പോള്‍ ചോറ് വച്ചില്ലേ എന്നാണ് നവീന്‍ അവിടെ പറഞ്ഞത്. 

ഭക്ഷണത്തിന്‍റെ കാര്യം താന്‍ അതിനു മുന്‍പ് പലതവണ നവീനിനോട് ചോദിച്ചതായിരുന്നെന്നും അത് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നിട്ടും അത്തരത്തില്‍ പ്രതികരിച്ചത് തന്നെ വിഷമിപ്പിച്ചുവെന്നും ധന്യ പറഞ്ഞു. ലക്ഷ്മിപ്രിയയും ഇതേ കാര്യമാണ് മോഹന്‍ലാലിനോട് പറഞ്ഞത്. ചോറ് ഉണ്ടായിരുന്നോ എന്ന കാര്യം നവീനിന് വ്യക്തമായി അറിയാമായിരുന്നെന്നും ആ സ്ഥിതിക്ക് അത്തരത്തില്‍ ചോദിച്ചത് ശരിയായില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. 

ഒരു ഡബിള്‍ പ്ലേയാണ് നവീന്‍ നടത്തുന്നതെന്നും ലക്ഷ്മി ആരോപിച്ചു. എന്താണ് ഇതിനോടുള്ള പ്രതികരണമെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ലക്ഷ്മിയോട് എന്ന രീതിയിലാണ് നവീന്‍ പ്രതികരിച്ചത്. പറഞ്ഞ കാര്യം തിരിച്ചെടുക്കാനാവില്ലെന്നും ഡബിള്‍ ഗെയിം ഒന്നും താന്‍ കളിച്ചിട്ടില്ലെന്നും നവീന്‍ മറുപിട പറഞ്ഞു. അന്തരീക്ഷത്തെ ലഘുവാക്കുന്ന രീതിയിലായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണം.

ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥികളില്‍ ഒരാളായ ബ്ലെസ്‍ലിയാണ് ഒരു സഹമത്സരാര്‍ഥിയോട് പ്രണയം തുറന്ന് പറഞ്ഞത്. ഇത്തവണത്തെ ക്യാപ്റ്റനായ ദില്‍ഷ പ്രസന്നനോടാണ് ബ്ലെസ്‍ലി തന്‍റെ ഹൃദയവികാരം പ്രകടിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം പകര്‍ന്ന എപ്പിസോഡ് ആയിരുന്നു അത്. 

ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ആദ്യം സംസാരിച്ചത് പ്രണയത്തെക്കുറിച്ചായിരുന്നു. ഇതില്‍ത്തന്നെ ബ്ലെസ്‍ലിയോടാണ് മോഹന്‍ലാല്‍ അതേക്കുറിച്ച് ആദ്യം ചോദിച്ചത്. ദില്‍ഷയോടുള്ള തന്‍റെ ക്രഷ് തുറന്നു പറഞ്ഞ ബ്ലെസ്‍ലിക്ക് സഹ മത്സരാര്‍ഥികള്‍ ഒരു അരുമപ്പേര് ഇട്ടിട്ടുണ്ട്. 

ക്രഷ്‍ലി എന്നതാണ് അത്. ഈ പേരിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഈ വിഷയം ബ്ലെസ്‍ലിയോട് സംസാരിക്കാന്‍ ആരംഭിച്ചത്. ജീവിതത്തിലെ ആദ്യ ക്രഷ് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നു പറഞ്ഞ ബ്ലെസ്‍ലി പൂര്‍ണ്ണാര്‍ഥത്തില്‍ ഉള്ള പ്രണയം തനിക്ക് ഒറ്റ തവണയേ ഉണ്ടായിട്ടുള്ളൂവെന്നും പറഞ്ഞു. 

ക്രഷ് എന്നതിന്‍റെ മലയാളം എന്താണെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ബ്ലെസ്‍ലിയുടെ മറുപടി. പൊടുന്നനെ ഒരാളോട് തോന്നുന്ന അനുരാഗമെന്ന് മോഹന്‍ലാല്‍ തന്നെ ആ ചോദ്യത്തിന് മറുപടിയും പറഞ്ഞു. ഇങ്ങനെ പെട്ടെന്ന് തോന്നുന്ന വികാരം പെട്ടെന്നുതന്നെ പോകില്ലേയെന്ന ചോദ്യത്തിന് ഒരു ഏഴ് മാസം വരെ പോകുമെന്നായിരുന്നു ബ്ലെസ്‌‍ലിയുടെ മറുപടി. 

ദില്‍ഷയോട് അങ്ങനെ പറയാനുള്ള കാരണം എന്തെന്ന ചോദ്യത്തിന് അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ദൈവം അതേക്കുറിച്ച് ചോദിക്കില്ലേ എന്നായിരുന്നു ബ്ലെസ്‍ലിയുടെ പ്രതികരണം. "അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ദൈവം ചോദിക്കില്ലേ ലാലേട്ടാ. ഇത്ര നല്ല ഒരു കുട്ടിയെ മുന്നില്‍ നിര്‍ത്തി തന്നിട്ട് നിനക്ക് അതൊന്നു പറഞ്ഞുകൂടായിരുന്നോ എന്ന്..", ബ്ലെസ്‍ലി മോഹന്‍ലാലിനോട് പറഞ്ഞു.

തുടര്‍ന്ന് മറ്റു മത്സരാര്‍ഥികളോടും മോഹന്‍ലാല്‍ പ്രണയത്തെക്കുറിച്ചുള്ള അവരവരുടെ അഭിപ്രായങ്ങള്‍ ചോദിച്ചു. ജാസ്‍മിന്‍, ഡെയ്‍സി, സൂരജ്, സുചിത്ര എന്നിവരൊക്കെ പ്രണയത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടെ എലിമിനേഷന്‍ നടന്നു. എലിമിനേഷനില്‍ നിമിഷയെ ഈ സീസണില്‍ ആദ്യമായി സീക്രട്ട് റൂമിലേക്ക് അയച്ചു. 

അതോടൊപ്പം ഇതുവരെയുള്ള സീസണില്‍ ആദ്യമായി ബിഗ് ബോസ് സീക്രട്ട് റൂം കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിച്ചു. ഇനി വീട്ടിനുള്ളിലേക്ക് കയറുന്നത് വരെ സീക്രട്ട് റൂമിലിരുന്ന് നിമിഷ ബിഗ് ബോസിലെ അങ്കം കാണും. എന്നാല്‍, നിമിഷ ബിഗ് ബോസ് വീട്ടിന് പുറത്ത് പോയെന്നായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍ വിശ്വസിച്ചിരിക്കുന്നത്. 

ബ്ലെസ്ലിയും പ്രണയാഭ്യര്‍ത്ഥന പോലെ തന്നെ മറ്റൊരു സ്നേഹബന്ധം കൂടി പ്രേക്ഷകര്‍ ഇന്നലെ കണ്ടു. അത് നിമിഷയുടെയും ജാസ്മിന്‍ മൂസയുടെയും സ്നേഹമായിരുന്നു. ബിഗ് ബോസ് മത്സരത്തില്‍ പരസ്പരം തോല്‍പ്പിക്കേണ്ടിവരുമ്പോള്‍ ഞങ്ങള്‍ സ്വയം രക്ഷിക്കാന്‍ നോക്കുമെന്നും എന്നാല്‍ മറ്റാളെ കൂടി പുറത്താക്കേണ്ട അവസരമാണെങ്കില്‍ ഞങ്ങളിരുവരും പരസ്പരം സംരക്ഷിക്കുമെന്നും ഇരുവരും എവിക്ഷന് മുമ്പ് പറഞ്ഞിരുന്നു. 

നിമിഷ പുറത്ത് പോവുകയാണെന്ന് വ്യക്തമായതോടെ ഇരുവരും വൈകാരികമായി. എന്നാല്‍, നിമിഷയോട് കരയരുതെന്നും സ്ട്രോങ്ങായി നില്‍ക്കണമെന്നും ജാസ്മിന്‍ ആവശ്യപ്പെടുന്നതും കാണാമായിരുന്നു. ഇതിന് ശേഷമാണ് നിമിഷയെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയത്. 

ഇന്നലത്തെ എപ്പിസോഡ് തീരുന്നതിന് തൊട്ട് മുമ്പാണ് ദില്‍ഷാ പ്രസന്നന്‍ ബ്ലെസ്ലിയുമായി തങ്ങളുടെ പ്രശ്നം സംസാരിച്ച് തുടങ്ങിയത്. അതിന് മുമ്പ് മോഹന്‍ലാലിനോട് ബ്ലെസ്ലി തന്‍റെ മനസിലെ പ്രണയം/ക്രഷ് തുറന്ന് പറഞ്ഞിരുന്നു. ഇതില്‍ അസ്വസ്ഥയായ ദില്‍ഷ, ബ്ലെസ്ലിയെ ഉപദേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ബ്ലെസ്ലി പറയുന്നതിന്‍റെ സീരിയസ്നെസ് മനസിലാക്കുന്നില്ലെന്നായിരുന്നു ആദ്യം മുതലെ ദില്‍ഷയുടെ പരാതി. ബ്ലെസ്ലിയും താനും തമ്മില്‍ മൂന്ന് വയസ്സിന്‍റെ പ്രായവ്യത്യാസമുണ്ട്. പ്രായം കണക്കാക്കുകയാണെങ്കില്‍ താന്‍ ബ്ലെസ്ലിയുടെ ചേച്ചിയാണ്. താന്‍ അങ്ങനെയാണ് ബ്ലെസ്ലിയെ കണ്ടെതെന്നും ദില്‍ഷ പറയുന്നു. 

'എടാ അത് അങ്ങനെ വിടേണ്ട കാര്യമല്ല. നീയെന്താണ് അതിന്‍റെ സീരിയസ്നെസ് മനസിലാക്കാത്തത് എന്‍റെ ബ്ലെസ്ലി. ഞാന്‍ നിന്‍റെ ചേച്ചിയാണ്. ഞാന്‍ നിന്നെക്കാള്‍ അഞ്ച്. അഞ്ചോ നാലോ വയസ്.. ആ മൂന്ന് വയസിന് മൂത്തതാണ് ഞാന്‍. ഓക്കെ എയ്ജ് ഒരു മാറ്ററല്ല. ശരിയാണ്. എയ്ജ് സെക്കന്‍ററിയാണ്. പക്ഷേ നീയെന്ന് മനസിലാക്കണം ഞാന്‍ നിന്‍റെ ബ്രദറായിട്ടാണ് കാണ്ടത്.' ദില്‍ഷ പറഞ്ഞു.

എന്നാല്‍, തന്‍റെതൊരു പ്രപ്പോസലാണെന്നും ഇവിടെ വച്ച് അതിന് മറുപടി വേണ്ടെന്നും ബ്ലെസ്ലി പറയുന്നു. "അതിനിപ്പം എന്ത് ചെയ്യാന്‍ പറ്റും ? ഇതൊരു പ്രപ്പോസലാണ്. നിനക്ക് റിജക്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അത് നിന്‍റെ ഫ്രീഡമാണ്." ബ്ലെസ്ലി തന്‍റെ നയം വ്യക്തമാക്കി. 

എന്നാല്‍ ദില്‍ഷ തന്നെ ഒരു കാമുകിയായോ ഭാര്യയായോ കാണരുതെന്ന് ആവര്‍ത്തിക്കുന്നു. ഈ സമയം ബിഗ്ബോസിനകത്ത് നമ്മളിരുവരും മത്സരാര്‍ത്ഥികളാണെന്നും ഇവിടെ ദില്‍ഷയെ പുറത്താക്കേണ്ട ഒരു ഘട്ടം വരികയാണെങ്കില്‍ താനത് ചെയ്യുമെന്നും ബ്ലെസ്ലി ആവര്‍ത്തിക്കുന്നു. എന്നാല്‍, പുറത്ത് പോയിട്ട് നമ്മുക്ക് മറ്റ് കാര്യങ്ങള്‍ സംസാരിക്കാമെന്നും ബ്ലെസ്ലി ആവര്‍ത്തിച്ചു.

'ഇവിടെ അതൊരു വിഷയത്തിന്‍റെ കാര്യമല്ല.... നീ അത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഞാനുണ്ടല്ലോ എന്‍റെ ഭഗവാനെ... ഇവിടെ എല്ലാരും കണ്ടത്. ഞാനെന്‍റെ കൃഷ്ണാ ഇവനെന്തൊക്കെയാണ് വളിച്ച് പറയുന്നതെന്ന് ഞാന്‍ ആലോചിച്ചത്. ഞാന്‍ നിന്‍റെ ചേച്ചിയാണ്. ഞാന്‍ നിന്നെക്കാളും മൂന്ന് വയസ്സിന് മൂത്തതാണ്. അപ്പോ നിയെന്നെ എപ്പഴും ഒരു ചേച്ചിയായിട്ടാണ് കാണേണ്ടത്. അല്ലാതെ ഒരു ലവറായിട്ടോ.. വൈഫ് ആയിട്ടോ അല്ല. മനസിലായോ...? ദില്‍ഷ തന്‍റെ ആദി മറയില്ലാതെ പ്രഖ്യാപിച്ചു. 

താന്‍ പറഞ്ഞതൊക്കെ വിട്ട് കളയാനായിരുന്നു ഈ സമയം ബ്ലെസ്ലിയുടെ മറുപടി. പക്ഷേ, കേട്ടകാര്യങ്ങള്‍ അങ്ങനെയങ്ങ് പെട്ടെന്ന് തള്ളിക്കളയാന്‍ ദില്‍ഷയ്ക്ക് പറ്റുന്നുമില്ല. ദില്‍ഷ വീണ്ടും വീണ്ടും ബ്ലെസ്ലിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ ദില്‍ഷന്‍ താന്‍ എവിക്ഷനില്‍ പുറത്ത് പോകുമെന്ന് കരുതിയെന്നും അതില്‍ നിന്ന് ഒഴിവാകാനാണ് ഇത് എടുത്തിട്ടതെന്നും പറയുന്നു.

" അല്ല വെളിയില്‍ ഇറങ്ങിയിട്ട് നമ്മക്ക് എന്തെങ്കിലും സംസാരിക്കാം. അല്ലാതെ ഇവിടെ വച്ച് എന്തെങ്കിലും സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. എനിക്ക്... ഞാന്‍ കരുതി.. ഞാന്‍ പുറത്താകുമെന്ന്. അതാ ഞാന്‍ അത് പറഞ്ഞത്. " ബ്ലെസ്ലിയുടെ ഈ വാക്കുകള്‍ ദില്‍ഷ കേട്ടില്ല. 

'അതല്ല. നീയിപ്പഴും കുട്ടിയാണ്. നീ പറയുന്ന കാര്യത്തിന്‍റെ സീരിയസ്നസ് നിനക്ക് ഇപ്പഴും മനസിലായിട്ടില്ല. ബ്ലെസ്ലി. അതുകൊണ്ടാണ് ഞാനിത് നിന്നോട് പറയുന്നത്. അതിരിക്കട്ടെ നീയെപ്പഴാ കെട്ടാന്‍ പ്ലാന്‍ ചെയ്യുന്നത്. ' ദില്‍ഷ ഇടയ്ക്ക് കേറി ആവര്‍ത്തിക്കുന്നു. 

തന്‍റെ മനപ്രയാസം കുറയ്ക്കുന്നതിന് ഒരു കാരണം തേടിയ ദില്‍ഷ, 'അല്ലാ... നീയെപ്പഴാണ് കെട്ടാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.... ' എന്ന് ചോദിക്കുന്നു. 'അല്ലാ.. അതിപ്പോ ചിലപ്പോ അമ്പത് വയസ്സിലാകും. അതല്ല, ഇരുപത്തിയെട്ട് വയസിലാണ് ഒരാളെ കാണുന്നതെങ്കില്‍ ഇരുപത്തിയെട്ടാമത്തെ വയസിലാകും കെട്ടുക.' ബ്ലെസ്ലിയുടെ മറുപടി തനിക്കുള്ള പിടിവള്ളിയായി ദില്‍ഷ കരുതുന്നു. 

"നിനക്ക് ഇനിയും ഒരുപാട് സമയമുണ്ട്. അപ്പോഴേക്കും എനിക്ക് രണ്ട് മൂന്ന് കുട്ടികളൊക്കെയായി. കുട്ടികളുടെ കല്ല്യാണമൊക്കെ ആയിട്ടുണ്ടാകും. അപ്പഴും നീ യോഗയൊക്കെ ചെയ്ത് നീ യംഗായി ഇരിക്കട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു..." എന്ന് പറഞ്ഞു കൊണ്ട് ദില്‍ഷ എഴുന്നേറ്റ് പോകുന്നു. 

ബ്ലെസ്ലിയെ സംബന്ധിച്ച് ദില്‍ഷയോടുള്ള പ്രണയം ഒരു ഗെയിം സ്ട്രാറ്റജിയാണ്. എന്നാല്‍, അത് മനസിലാക്കുവാന്‍ ദില്‍ഷാ പ്രസന്നന് കഴിയുന്നുമില്ല. വരും ദിവസങ്ങളില്‍ ദില്‍ഷാ, ബ്ലെസ്ലി പ്രണയം എവിടെ വരെയെത്തുമെന്ന് കാത്തിരുന്ന് കാണണം. അതോടൊപ്പം തന്‍റെ കൂട്ടുകാരിയെ നഷ്ടപ്പെട്ട ജാസ്മിന്‍ മൂസ പുതിയ കളികളുമായി ബിഗ് ബോസില്‍ കളം നിറയും. 

click me!