ചരിത്രത്തിന്‍റെ നെറുകയിലേറാൻ മെസി; ഓസ്ട്രിയക്കെതിരെ ഇറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് 3 വമ്പൻ റെക്കോർഡുകൾ

Published : Jun 22, 2026, 05:42 PM IST

ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും. ഈ മത്സരത്തിൽ അർജന്റൈൻ നായകൻ ലിയോണൽ മെസിയെ കാത്തിരിക്കുന്നത് ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാകാനുള്ള അവസരമടക്കം മൂന്ന് സുപ്രധാന റെക്കോർഡുകളാണ്.

PREV
110
വീണ്ടുമൊരു മെസി മാജിക്

ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനന ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങുമ്പോൾ ഫുട്ബോൾ ലോകം വീണ്ടുമൊരു 'മെസി മാജിക്കിനായി' കാത്തിരിക്കുകയാണ്. ഗ്രൂപ്പ് ജെ-യിലെ കടുത്ത പോരാട്ടത്തിൽ ഓസ്ട്രിയയാണ് അർജന്‍റീനയുടെ എതിരാളികൾ.

210
മിന്നും ഫോമില്‍ മെസിയെ കാത്ത് റെക്കോര്‍ഡുകള്‍

ആദ്യ മത്സരത്തിൽ അൾജീരിയയെ തകർത്തുവിട്ട (3-0) ആത്മവിശ്വാസത്തിലാണ് അർജന്റീന ഇറങ്ങുന്നത്. ഡാലസ് സ്റ്റേഡിയത്തിൽ പന്തുരുളുമ്പോൾ അർജന്‍റൈൻ നായകൻ ലിയോണൽ മെസിയെ കാത്തിരിക്കുന്നത് അന്താരാഷ്ട്ര ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ മൂന്ന് റെക്കോർഡുകളാണ്.

310
പ്രായം വെറും നമ്പര്‍

അർജന്‍റീന ജേഴ്സിയിലെ തന്‍റെ 200-ാം മത്സരത്തിൽ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് നേടിയ 38-കാരനായ മെസി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ. ഇന്നത്തെ മത്സരത്തില്‍ മെയെ കാത്തിരിക്കുന്ന റെക്കോർഡുകൾ ഇവയാണ്.

410
ലോകകപ്പ് ഗോൾവേട്ടയിൽ ഒന്നാമനാകാം

നിലവിൽ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പം (16 ഗോളുകൾ) ഒന്നാം സ്ഥാനം പങ്കിടുകയാണ് മെസി. ഇന്ന് ഓസ്ട്രിയക്കെതിരെ ഒരു ഗോൾ കൂടി നേടാനായാൽ ക്ലോസെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസി മാറും.

510
വിജയങ്ങളിലും ക്ലോസെക്കൊപ്പം

കൂടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ക്ലോസെയുടെ റെക്കോർഡിനൊപ്പം (17 വിജയങ്ങൾ) എത്താനും അർജന്‍റീനയ്ക്ക് ജയിച്ചാൽ മെസിക്ക് സാധിക്കും.

610
തുടർച്ചയായ മത്സരങ്ങളിലെ ഗോൾ വേട്ട

നിലവിൽ തുടർച്ചയായി അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിച്ചിട്ടുണ്ട് മെസി. ഇന്ന് ഓസ്ട്രിയൻ വലയിലും പന്തെത്തിക്കാൻ കഴിഞ്ഞാൽ തുടർച്ചയായി 6 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ ഫ്രാൻസിന്‍റെ ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്‍റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പം മെസിയെത്തും.

710
ലോങ് റേഞ്ച് ഗോളുകളുടെ രാജാവ്

ഇന്ന് പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു കിടിലൻ ലോങ് റേഞ്ചർ ഗോളാണ് മെസി നേടുന്നതെങ്കിൽ, ലോകകപ്പ് ചരിത്രത്തിൽ ബോക്സിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാകും. നിലവിൽ അഞ്ച് ലോങ് റേഞ്ച് ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.

810
റെക്കോർഡുകൾ തകർക്കുന്ന പ്രായം

അൾജീരിയക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയതോടെ (38 വയസ്സും 357 ദിവസവും) ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മെസി തകർത്തിരുന്നു.

910
ആറാം തമ്പുരാന്‍

ആറ് ലോകകപ്പുകളിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായ മെസ്സിയുടെ പേരിൽ തന്നെയാണ് ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (27), കൂടുതൽ മിനിറ്റുകൾ (2,394), ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ (12) എന്നീ റെക്കോർഡുകളുള്ളത്.

1010
അർജന്‍റീനയ്ക്ക് കടുത്ത വെല്ലുവിളിയായി ഓസ്ട്രിയ

റാൾഫ് റാഗ്നിക്കിന്‍റെ കീഴിലിറങ്ങുന്ന ഓസ്ട്രിയ അർജന്‍റീനയ്ക്ക് എളുപ്പമുള്ള എതിരാളികളാവില്ല. ആദ്യ മത്സരത്തിൽ ജോർദാനെ 3-1 ന് തോൽപ്പിച്ച അവർ അവസാനമായി കളിച്ച 12 മത്സരങ്ങളിൽ 10 വിജയവും ഒരു സമനിലയും ഒരു തോൽവിയും മാത്രമാണ് വഴങ്ങിയത്. പ്രതിരോധക്കോട്ട കെട്ടാൻ മിടുക്കരായ ഓസ്ട്രിയയെ മെസിയും കൂട്ടരും എങ്ങനെ മറികടക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories