കൊവിഡ് ബാധിതർ; രാജ്യതലസ്ഥാനം മൂന്നാമത് !!
First Published May 30, 2020, 5:20 PM ISTപലരാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ നിരക്കിൽ കുറവ് കണ്ടുതുടങ്ങിയെങ്കിലും ഇന്ത്യയിൽ രോഗികളുടെ നിരക്കും മരണവും കൂടിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് ക്രമാതീതമായ ഉയരാനുള്ള സാധ്യതയും ഉണ്ടെന്ന് ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നു.
ദില്ലിയില്‍ 16281 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7495 പേര്‍ രോഗമുക്തി നേടി. 316 പേര്‍ മരണപ്പെട്ടു. ആശുപത്രി ബെഡുകളുടെ അഭാവം ദില്ലിയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹോം ക്വാറന്‍റീന് കൂടുതല്‍ പ്രധാന്യം കൊടുക്കാന്‍ ദില്ലി സര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്.
എന്നാൽ കൊവിഡ് വ്യാപനം ഗുരുതരമായതോടെ ദില്ലിയിലെ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആക്കുകയാണ്. ദില്ലി സർക്കാർ പുറത്തിറക്കിയ കൊവിഡ് ആശുപത്രികളുടെ പുതിയ പട്ടികയിൽ അഞ്ച് ഹോട്ടലുകളാണുള്ളത്. ഹോട്ടൽ ക്രൗൺ പ്ലാസ, സൂര്യ, സിദ്ധാർത്ഥ, ഷെറാട്ടൻ, ജിവിതേഷ് എന്നീ ഹോട്ടലുകളാണ് ചികിത്സ കേന്ദ്രങ്ങളാകുന്നത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ദില്ലി സർക്കാർ നടപടി. അഞ്ച് സ്വകാര്യ ആശുപത്രികളേയും കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.
ഇന്ത്യയിലാകെ 1,73,763 കൊവിഡ് ബാധിതരാണുള്ളത്. 82,627 രോഗമുക്തരായപ്പോൾ 4,980 മരണങ്ങളും സംഭവിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ് ദില്ലി. 59,546 കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയാണ് ഒന്നാമത്. തമിഴ്നാട്ടിൽ 19,372ഉും, ഗുജറാത്തിൽ 15,562ഉും കൊവിഡ് ബാധിതരാണുള്ളത്.