കാട്ടു തീ ഇതുവരെയായി 1,600 ഏക്കറോളം കത്തിച്ചെന്ന് അതിര്‍ത്തി കൗണ്ടിയിലെ ഷെരീഫ് ജോ പെല്ലെ വൈകുന്നേരം 7 മണിക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവില്‍ ഇവിടുത്തെ സാഹചര്യങ്ങൾ വളരെ അസ്ഥിരവും സുരക്ഷിതമല്ലാത്തതുമാണ്,' പെല്ലെ പറഞ്ഞു. ഇത് തന്‍റെ കൗണ്ടിയെ സംബന്ധിച്ചിടത്തോളം ഒരു വേദനാജനകമായ ദിവസമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സുപ്പീരിയറിന് പടിഞ്ഞാറുള്ള സാഗമോര്‍ സബ് ഡിവിഷനില്‍ ഏകദേശം 370 വീടുകള്‍ കത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഓൾഡ് ടൗൺ സുപ്പീരിയറിൽ 210 ഓളം വീടുകളും കത്തി നശിച്ചെന്നും അദ്ദേഹം പറയുന്നു. ഇതുവരെയായി മരണമോ ആളുകളെ കാണാതായതായോ ആയ റിപ്പോര്‍ട്ടുകളില്ല.
എന്നാല്‍, തീ ഇതുപോലെ ആളിക്കത്തുമ്പോള്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതുവരെയായി ഏതാണ്ട് 600 - അടുത്ത് വീടുകളാണ് കാട്ടു തീ പടര്‍ന്ന് കത്തി നശിച്ചത്. 'ഇത് നിങ്ങൾക്ക് പൊരുതാൻ കഴിയാത്ത തരത്തിലുള്ള തീയാണ്.' ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടവർക്കായി, ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് അറിയുക.' കൊളറാഡോയിലെ മറ്റേതൊരു തീപിടിത്തത്തില്‍ നശിപ്പിക്കപ്പെട്ട വീടുകളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ വീടുകള്‍ ഈ തീപിടിത്തത്തില്‍ കത്തിയമര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ഓഗസ്റ്റിൽ പടര്‍ന്ന് പിടിച്ച കാമറൂൺ പീക്ക് ഫയറില്‍ 2,08,913 ഏക്കറാണ് കത്തി നശിച്ചത്. 184 വീടുകളാണ് അന്ന് നഷ്ടപ്പട്ടത്. അതിൽ 30 എണ്ണം പ്രാഥമിക വസതികളായിരുന്നു. ഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ജനസാന്ദ്രതയുള്ള പ്രദേശത്ത് 2013 ജൂണില്‍ പടര്‍ന്ന് പിടിച്ച ബ്ലാക്ക് ഫോറസ്റ്റ് തീയാണ് ഇതുവരെ കത്തിപ്പിടിച്ചതില്‍ ഏറ്റവും വിനാശകരം. 498 വീടുകളാണ് ആ തവണ കത്തിയമര്‍ന്നത്.
ഇത്തവണത്തെ മാര്‍ഷല്‍ ഫയറില്‍ ഏകദേശം 4,000 വീടുകളിലുള്ളവരോട് ഒഴിയാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. ഒഴിപ്പിക്കപ്പെടുന്നവരെ സൗത്ത് ബോൾഡർ റിക്രിയേഷൻ സെന്‍ററിലേക്ക് മാറ്റി. എന്നാല്‍ ഈ പുനരധിവാസ കേന്ദ്രത്തില്‍ വൈദ്യുതിയി ഇല്ലെന്ന പരാതിയുയര്‍ന്നു. 21,000 ജനസംഖ്യയുള്ള ലൂയിസ്‌വില്ലെ നിവാസികളോടും വീടുകളൊഴിയാന്‍ നിർദ്ദേശം നൽകി. സൗത്ത് ബോൾഡർ റിക്രിയേഷൻ സെന്‍റർ ഒരു പുനരധിവാസ കേന്ദ്രമായി മാറിക്കഴിഞ്ഞു.
പുക സൂര്യനെ ഇല്ലാതാക്കുന്നതിന്‍റെ നാടകീയമായ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു കൊണ്ട് ഒരു കമ്പനിയുടെ ഷിപ്പിംഗ് റിസീവിംഗ് മാനേജർ ടിസൺ ഹോഫ്, ഇങ്ങനെ എഴുതി. 'എന്‍റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസം.' പ്രദേശത്തെവിടെയെങ്കിലും തീ കണ്ടാല്‍ കിഴക്കോട്ടോ വടക്കോട്ടോ പോകണമെന്നും തെക്ക് ഭാഗത്തേക്ക് രക്ഷപ്പെടാന്‍ നോക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കാറ്റിന്‍റെ ഗതിയില്‍ തീ തെക്കോട്ട് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.
ദേശീയ കാലാവസ്ഥാ സേവനം വ്യാഴാഴ്ച രാവിലെ ബോൾഡർ നഗര പരിധിക്ക് തെക്ക് 105 മൈൽ വേഗതയിൽ 'അസാധാരണമായ' കാറ്റിന് സാധ്യതയുള്ളതായി റിപ്പോർട്ട് ചെയ്തു. ബ്രൂംഫീൽഡ് നഗരത്തിനും ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. തീജ്വാലകളും പുകയും ആകാശത്തോളം ഉയര്‍ന്നതോടെ ഇതുവഴിയുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചു.
കൊളറാഡോ സ്റ്റേറ്റ് പട്രോൾ (Colorado State Patrol) ഹൈവേ 58 , ഹൈവേ 128 , ഹൈവേ 93 എന്നിവ അടച്ചു. ഹൈവേ 36, യു.എസ്. 36, എന്നീ റോഡുകളും അടച്ചു. അതിശക്തമായ കാറ്റ് കാരണം വലിയ വാഹനങ്ങള്‍ മറിഞ്ഞ് വീണതിനെ തുടര്‍ന്നാണ് റോഡുകള്‍ അടക്കാന്‍ തീരുമാനിച്ചത്. കൊളറാഡോ സര്‍വ്വകലാശാലയിലും കാട്ടു തീ വലിയ നാശനഷ്ടമുണ്ടാക്കിയതായി സര്‍വ്വകലാശാല റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് തണുപ്പ് ശക്തി പ്രാപിക്കുന്നതിനാൽ കാറ്റിന്‍റെ വേഗത ഉയർന്ന നിലയിലായിരിക്കുമെന്നും എന്നാൽ രാത്രിയില്‍ കാറ്റിന് 20 മുതൽ 30 മൈൽ വരെ വേഗത കുറയുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. സാധാരണഗതിയില്‍ ഡിസംബറിൽ യുഎസിനെ ബാധിക്കാൻ സാധ്യതയുള്ള കാലാവസ്ഥാ പ്രതിഭാസമാണ് കാട്ടുതീ. യുഎസിന്‍റെ കിഴക്ക് അസാധാരണമായ ചൂട് കാലാവസ്ഥയാണ്.
എന്നാല്‍ വടക്കൻ പ്രദേശങ്ങള്‍ കടുത്ത തണുപ്പിലുമായിരിക്കും. അലാസ്കയില്‍ (Alaska) ഏത് ശീതകാല മാസത്തിലും അഭൂതപൂർവമായ ചൂട് അനുഭവപ്പെട്ടു. കാലിഫോർണിയയില്‍ (California) ഇതേ സമയം മഞ്ഞ് വീഴ്ചയായിരുന്നു. എന്നാല്‍ മിസൗറിയിലും (Missouri) കെന്‍റക്കിയിലും (Kentucky) അസ്വാഭാവിക ചുഴലിക്കാറ്റ് വീശിയടിക്കുകയാണ്. കൊളറാഡോയില്‍ അതിശക്തമായ കാട്ടുതീയും. കൊളറാഡോയിലെ രണ്ടാമത്തെ കാട്ടുതീയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്.