വലയെറിഞ്ഞ് കിട്ടിയത് നീല കൊഞ്ച്; വില 20 ലക്ഷം, കടലിലേക്ക് തന്നെ വിടുമെന്ന് മത്സ്യത്തൊഴിലാളി

First Published Sep 4, 2021, 11:54 AM IST

സ്കോട്ട്ലന്‍ഡ് തീരത്ത് വലയെറിഞ്ഞ റിക്കി ഗ്രീൻഹോ എന്ന മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് അതുവരെ ജീവിതത്തില്‍ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ കോള്. ഒന്നും രണ്ടുമല്ല , 20 ലക്ഷം രൂപ വിലവരുന്ന നീല കൊഞ്ചാണ് റിക്കി ഗ്രീൻഹോയുടെ വലയില്‍ കുടുങ്ങിയത്. എന്നാല്‍, തനിക്ക് വന്ന് ചേര്‍ന്ന സൌഭാഗ്യത്തില്‍ അത്രയ്ക്ക് അങ്ങ് ആഹ്ളാദിക്കുന്നയാളല്ല റിക്കി. അദ്ദേഹം പറയുന്നത് ഇങ്ങനെ, " മക്ഡഫ് അക്വേറിയത്തോട് ലോബ്സ്റ്റർ വേണോ എന്ന് ചോദിക്കും. വേണ്ടെന്നാണ് അവരുടെ ഉത്തരമെങ്കില്‍ ഞാൻ അവനെ തിരികെ കൊണ്ടുവരും."

വ്യാഴാഴ്ച രാവിലെ അബർഡീൻ നഗരത്തിനടുത്തുള്ള കടലില്‍ കൊഞ്ച് പിടിക്കാനിറങ്ങിയതായിരുന്നു റിക്കി ഗ്രീൻഹോ എന്ന മത്സ്യത്തൊഴിലാളി. അദ്ദേഹത്തെ അത്ഭുതപ്പെടുത്തികൊണ്ട് ഒരു കൊഞ്ച് വലയിലേക്ക് കയറി. 

തന്‍റെ മത്സ്യബന്ധന ബോട്ടായ സ്‌കുവയിലേക്ക് അവനെ വലിച്ച് കേറ്റുമ്പോള്‍ അത് സാധാരണപോലൊരു കോളാണെന്നാണ് റിക്കി കരുതിയിരുന്നത്. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ റിക്കി ഞെട്ടി. അത്യപൂര്‍വ്വമായ നീല കൊഞ്ചായിരുന്നു അത്. 

ഇത്തരം അത്യപൂര്‍വ്വ ഇനങ്ങള്‍ വലയില്‍ കുടുങ്ങാനുള്ള സാധ്യത ലക്ഷത്തിലൊന്ന് മാത്രമാണെന്നാണ് പറയപ്പെടുന്നത്. മുപ്പത് വര്‍ഷമായി റിക്കി മത്സ്യബന്ധനം നടത്തുന്നു. എന്നാല്‍ ഇതുപോലൊരെണ്ണം തന്‍റെ വലിയില്‍ കുടുങ്ങുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറയുന്നു. 

എന്നാല്‍, താന്‍ സ്ഥിരമായി മീന്‍ വില്‍ക്കുന്ന അക്വേറിയക്കാര്‍ക്ക് ഇതിനെ ആവശ്യമില്ലെങ്കില്‍ തിരികെ കടല്‍ കൊണ്ടുപോയി വിടാനാണ് ആലോചനയെന്ന് അദ്ദേഹം പറയുന്നു. 

'ഞാൻ ഇതുവരെ ഇങ്ങനെയൊരെണ്ണത്തെ കണ്ടിട്ടില്ല. 14 വയസ്സു മുതൽ ഞാന്‍ മത്സ്യബന്ധനം നടത്തുന്നു. അവർക്ക് വേണോ എന്നറിയാൻ ഞാൻ മക്ഡഫ് അക്വേറിയത്തിന് ഫോൺ ചെയ്യും.  ഇല്ലെങ്കിൽ ഞാൻ അവനെ തിരികെ കൊണ്ടുവരും'. ഗ്രീൻ‌ഹോവ് സ്‌കോട്ട്‌ലന്‍റ് ബിബിസിയോട് പറഞ്ഞു.

ഈ ഉത്തരത്തിന് അദ്ദേഹത്തിന് തക്കതായ കാരണമുണ്ട്. തന്‍റെ പുതിയ ഇരയ്ക്ക് പറ്റിയ ഒരു കൂടൊരുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അതിനെ കടലില്‍ തന്നെ വിടുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. 

കാരണം നീല കൊഞ്ചുകള്‍ അത്യപൂര്‍വ്വ ജീവികളാണ്. അതിനെ വളരെ ചെറിയ ഒരു അക്വേറിയത്തിലിട്ട് വളര്‍ത്തുന്നത് മോശമാണ്. അതിനേക്കാള്‍ നല്ലത് അവനെ തിരികെ കടലില്‍ തന്നെ നിക്ഷേപിക്കുന്നതാണെന്നാണ് റിക്കിയുടെ പക്ഷം. 

റിക്കിക്ക് ലഭിച്ച കൊഞ്ചിന്  3 പൌണ്ട് ആണ് ഭാരം. അതായത് ഒരു കിലോയും മുന്നൂറ് ഗ്രാമുമാണ് അതിന്‍റെ ഭാരം. നീല ലോബ്സ്റ്ററുകൾക്ക് അവയുടെ നിറം ലഭിക്കുന്നത് ഉയർന്ന അളവിലുള്ള പ്രോട്ടീനിൽ നിന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു. 

ഇവയെ പിടികൂടാനുള്ള സാധ്യത ലക്ഷത്തിലൊന്നാണെന്ന് പറയുമ്പോഴും അത് ഊഹം മാത്രമാണെന്ന് മെയിൻ സർവകലാശാലയിലെ മൃഗ -വെറ്റിനറി സയൻസസ് പ്രൊഫസറായ റോബർട്ട് ബെയർ ബിബിസി പറഞ്ഞു. 

"വ്യത്യസ്ത നിറങ്ങളിലുള്ള ലോബ്‌സ്‌റ്ററുകളെ പിടികൂടാനുള്ള സാധ്യതകളുണ്ടെങ്കിലും തിളങ്ങുന്ന നീല നിറങ്ങത്തോടെയുള്ളത് ശരിക്കും മനോഹരമായ സൃഷ്ടികളാണെന്ന കാര്യം നിഷേധിക്കാനാകില്ല," ബയർ ബിബിസിയോട് പറഞ്ഞു. 

വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്ത് പിടിക്കപ്പെടുന്ന ലോബ്സ്റ്ററുകൾ ഇരുണ്ടതും പച്ചകലർന്ന തവിട്ടുനിറമുള്ളതുമാണ്. ചിലപ്പോഴൊക്കെ അമേരിക്കൻ ലോബ്സ്റ്ററുകൾക്ക് പോലും തിളക്കമുള്ള നീലനിറം കാണപ്പെടും. 

നാഷണൽ ജിയോഗ്രാഫിക് പറയുന്നത് അവയുടെ ശരീരം ഒരു പ്രത്യേക പ്രോട്ടീൻ ഉണ്ടാക്കാൻ കാരണമാകുന്ന ജനിതക തകരാറിന്‍റെ ഫലമാണ് തിളക്കമുള്ള നീല നിറം ലഭിക്കുന്തെന്നാണ്. 

സ്കോട്ട്ലൻഡിൽ ഗ്രീൻഹോ പിടിച്ച നീല ലോബ്സ്റ്ററിന് ഏകദേശം 3.3 പൗണ്ട് (1.5 കിലോഗ്രാം) ഭാരം ഉണ്ടായിരുന്നു. ഈ വലുപ്പത്തിലുള്ള ഒരു സാധാരണ നിറമുള്ള ലോബ്സ്റ്റർ ഏകദേശം 25 പൗണ്ടാണ് (2500 രൂപ) ലഭിക്കുന്നത്. 

"ഇത് പണത്തെക്കുറിച്ചുള്ള പ്രശ്നം മാത്രമല്ല. അതിന് അതിന്റെ ജീവിതം തുടരണം," റിക്കി കൂട്ടിച്ചേർത്തു. യൂറോപ്യൻ ലോബ്സ്റ്ററുകൾ വളരെ ഇരുണ്ട അല്ലെങ്കിൽ മങ്ങിയ നീല നിറമായിരിക്കും, ചിലത് ഏതാണ്ട് കറുത്തതായിട്ടാണ് കാണപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!