ആഗോള ജിഹാദിന് അല്‍ഖ്വയ്ദയുടെ ആഹ്വാനം; ആശങ്കയോടെ ലോക രാജ്യങ്ങള്‍

First Published Sep 3, 2021, 4:13 PM IST

മേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റത്തിന് പിന്നാലെ തീവ്രമുസ്ലീം വലത് പക്ഷ സംഘടനകളെല്ലാം തന്നെ അഫ്ഗാന്‍ മണ്ണിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. താലിബാനെ കൂടാതെ ഹഖാനി നെറ്റ്വര്‍ക്ക്, അല്‍ഖ്വയ്ദ, ഐഎസ് ഐഎസ്, ഐഎസ് കെ, ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങി പതിറ്റാണ്ടുകളായി നിര്‍ജീവമായി കിടന്നിരുന്ന പല തീവ്രവാദ സംഘടനകളുടെ നേതാക്കളും അഫ്ഗാന്‍റെ മണ്ണിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് പ്രത്യേകിച്ച് ഇന്ത്യയുടെ ആശങ്ക ശരിവച്ച് 'ആഗോള ജിഹാദി'നായി ഒരുങ്ങാന്‍ അൽ ഖ്വയ്ദ ആഹ്വാനം ചെയ്തെന്ന വാര്‍ത്ത പുറത്ത് വരുന്നത്. നേരത്തെ തീവ്രവാദ സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണില്‍‌ ഇടം കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീര്‍ അടക്കമുള്ള വിവിധ സ്ഥലങ്ങള്‍ പിടിച്ചെടുക്കാനായി " ആഗോള ജിഹാദി" നാണ് അൽ ഖ്വയ്ദ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് അല്‍ ഖ്വയ്ദയുടെ പ്രസ്ഥാവനയെ കാണുന്നത്. 

അമേരിക്കയുടെ അവസാന സേനാംഗവും രാജ്യം വിട്ടതോടെ അഫ്ഗാന്‍ സ്വതന്ത്രമായെന്നും ഇനി മുസ്ലീം ഭൂമികള്‍ മോചിപ്പിക്കാന്‍ ആഗോള ജിഹാദ് വേണമെന്നുമാണ് അല്‍ഖ്വയ്ദ ആഹ്വാനം ചെയ്തത്.   കശ്മീർ, പലസ്തീൻ, ഇസ്ലാമിക് മഗ്രിബ്, സൊമാലിയ, യെമൻ എന്നീ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കാനാണ് ആഹ്വാനം. 

അഫ്ഗാനിസ്ഥാനിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ പ്രതിനിധിക്ക് മുതിർന്ന താലിബാൻ നേതാവ് ഷെർ മുഹമ്മദ് സ്റ്റനക്സായ് ഉറപ്പ് നൽകിയ ദിവസം തന്നെയാണ് അൽ ഖ്വയ്ദയുടെ പ്രസ്താവനയും പുറത്ത് വന്നത്. 

എന്നാല്‍, മുസ്ലീം ഭൂമികള്‍ എന്ന് പറയുമ്പോഴും ലോകത്തിലെ മുസ്ലീം പ്രാധിനിത്യം കൂടുതലുള്ള ചൈനയിലെ ഷിങ്ജിയാങ്ങും റഷ്യയിലെ ചെച്നിയും മോചിപ്പിക്കണമെന്ന് അല്‍ ഖ്വയ്ദ ആവശ്യപ്പെടുന്നില്ലെന്നും ശ്രദ്ധേയമാണ്. 

റഷ്യയും ചൈനയും താലിബാനെ അംഗീകരിക്കുകയും അവരുമായി സഹകരണത്തിന് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഷിങ്ജിയാങ്ങും  ചെച്നിയും ഒഴിവാക്കി സ്വതന്ത്രം നേടിയെടുക്കേണ്ട മേഖലകളുടെ ലിസ്റ്റും അല്‍ഖ്വയ്ദ പ്രസിദ്ധീകരിച്ചു. 

അതില്‍ കാശ്മീരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. പട്ടികയില്‍ കശ്മീര്‍ ഉള്‍പ്പെടാനുള്ള കാരണം പാകിസ്ഥാന്‍റെ ഇടപെടലാണെന്ന് ഇന്ത്യ ആരോപിച്ചു. 

നേരത്തെ അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്‍മാറിയപ്പോള്‍ താലിബാനെ അംഗീകരിക്കാന്‍ പാകിസ്ഥാനിലെ കേന്ദ്ര മന്ത്രിമാര്‍ വരെ തയ്യാറായിരുന്നു. അതോടൊപ്പം താലിബാന്‍ ഇനി കശ്മീരിനെ മോചിപ്പിച്ച് പാകിസ്ഥാനൊപ്പം ചേര്‍ക്കുമെന്ന് വരെ പറഞ്ഞ മന്ത്രിമാര്‍ പാക് മന്ത്രിസഭയില്‍ ഇന്നും അംഗമാണ്. 

"അല്‍ ഖ്വയ്ദയുടെ പ്രസ്താവനയില്‍ ദേശാന്തര ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കശ്മീർ ഒരിക്കലും താലിബാൻറെ അജണ്ടയിൽ ഇല്ലാത്തതിരുന്നിട്ടും  പ്രസ്താവനയിൽ ഉൾപ്പെടുത്തിയത് കൗതുകകരമാണ്. പാക്കിസ്ഥാൻ ഐഎസ്ഐയാണ് ഖായിദയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ," എന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകൾക്ക് ഇന്ത്യയിലെ ആക്രമണങ്ങളിൽ ഈ പ്രസ്താവന ധൈര്യം പകരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ലോകത്തിലെ മുസ്ലീങ്ങളെ തീവ്രവാദികളാക്കാനാണ് അൽ ഖ്വയ്ദ ശ്രമിക്കുന്നത്.  അത് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. പാക്കിസ്ഥാൻ അതിന്‍റെ അജണ്ട മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഇന്ത്യ ആരോപിച്ചു. 

അൽ ഖ്വയ്ദയുടെ തലവനായി അയ്മൻ അൽ സവാഹിരിയെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്നതില്‍ പാകിസ്ഥാന്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. താലിബാന്‍റെ പരമോന്നത കമാൻഡർ ഹൈബത്തുള്ള അഖുൻസാദ പോലും പാകിസ്താന്‍റെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. 

അൽ ഖ്വയ്ദയുടെ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: "ലെവന്‍റ്, സൊമാലിയ, യെമൻ, കാശ്മീർ, ബാക്കിയുള്ള ഇസ്ലാമിക രാജ്യങ്ങൾ എന്നിവയെ ഇസ്ലാമിന്‍റെ ശത്രുക്കളുടെ പിടിയിൽ നിന്ന് മോചിപ്പിക്കുക. ലോകമെമ്പാടുമുള്ള മുസ്ലീം തടവുകാർക്ക് സ്വാതന്ത്ര്യം നൽകുക." 

ജിഹാദിലൂടെയുള്ള " ഇസ്ലാം ഭൂമിയുടെ വിമോചനം" ലക്ഷ്യമിടുന്ന അൽ ഖ്വയ്ദ റഷ്യയിലെ ചെച്നിയയും ചൈനയിലെ സിൻജിയാങ്ങും ഒഴിവാക്കിയത് വളരെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

ഇറാനിലെ ഭൂരിഭാഗം അൽ ഖ്വയ്ദ അനുഭാവികളുടെയും ഭീകരരുടെയും കുടുംബങ്ങളും ഇപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 

"ഇറാന്‍ ഷിയാ ആധിപത്യമുള്ള രാജ്യമാണെങ്കിലും, തന്ത്രപരമായ നേട്ടങ്ങളെ സംബന്ധിച്ചിടത്തോളം, ഷിയയ്ക്കും സുന്നിക്കും ഒരുമിച്ച് ഇല്ലെങ്കിൽ, പരസ്പരം എതിരല്ലാത്ത തരത്തില്‍  പ്രവർത്തിക്കാനാകുമെന്ന് ചരിത്രം തെളിയിക്കുന്നു," ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചു. 

കശ്മീര്‍ നിയന്ത്രണ രേഖയിൽ വീണ്ടും സജീവമാകുന്ന നുഴഞ്ഞുകയറ്റത്തിലാണ് ഇന്ത്യ ഇന്ന് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നത്. നിയന്ത്രണരേഖയിലുടനീളം ഉപേക്ഷിക്കപ്പെട്ട ലോഞ്ച് പാഡുകൾ വീണ്ടും സജീവമാക്കിയതായി സൂചകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 

താലിബാൻ കശ്മീരിൽ ഇതുവരെയായി താത്പര്യം കാണിക്കാതിരിക്കുകയും തങ്ങളുടെ മുന്‍കാല ഭരണരീതികളും സമീപനവും മാറിയെന്ന് വിവിധ മാധ്യമങ്ങളിലൂടെ ലോകത്തോട് വിളിച്ച് പറയുന്നുണ്ടെങ്കിലും അഫ്ഗാനിലേക്ക് മുന്‍ ഭീകരരുടെ ഒഴുക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹർക്കത്ത് ഉൾ അൻസാർ ഉൾപ്പെടെ നിരവധി ഭീകര സംഘടനകളെുടെ സാന്നിധ്യം ഇതിനകം അഫ്ഗാനിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതോടൊപ്പം ഹർക്കത്ത്-ഉൾ-മുജാഹിദ്ദി, ഹർക്കത്ത്-ഉൾ-ജിഹാദ്-അൽ-ഇസ്ലാമി തുടങ്ങിയ ഭീകര സംഘടനകളെ അഫ്ഗാനിലൂടെ കശ്മീരിലേക്ക് കടത്തിവിടുമെന്ന് ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ പ്രസ്ഥാവിച്ചു കഴിഞ്ഞു. 

ഈ ഭീകര സംഘടനകള്‍ക്കെല്ലാം തന്നെ പാക് - അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിരവധി ഭീകര പരിശീലന ക്യാമ്പുകളുണ്ടെന്ന് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ താലിബാന്‍ ഭീകരരുടെ കൈയില്‍ എത്തി ചേര്‍ന്നുവെന്ന വാര്‍ത്തയും ഇതിന്‍റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

ഭീകരരെ കയറ്റിയയക്കാനും പരിശീലിപ്പിക്കാനും പാകിസ്ഥാൻ, അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നു, അതിനാൽ ഓരോ മിനിറ്റിലും ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കാന്‍ ഇന്ത്യ സജ്ജമാകേണ്ടതുണ്ട്. 

അഫ്ഗാനിലെ താലിബാന്‍ അധിനിവേശം വരുന്നും നാളുകളില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ തലവേദ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. 

അഫ്ഗാനിലെ താലിബാന്‍ അധിനിവേശം വരുന്നും നാളുകളില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ തലവേദ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!