കൊവിഡ്19 മരണ നിരക്കില്‍ കുറവ്; ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തം
First Published May 5, 2020, 12:04 PM IST36,46, 255 പേര്‍ക്ക്, ലോകത്ത് ഇതുവരെയായി മഹാമാരി ബാധിച്ചു. 12 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 2,52,420 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് അമേരിക്കയില്‍ 12,12,900 പേര്‍. ഏറ്റവും കൂടുതല്‍ മരണം നടന്നിട്ടുള്ളതും അമേരിക്കയില്‍ തന്നെ, 69,921 പേരാണ് അമേരിക്കയില്‍ മാത്രം കൊറോണാ ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 896 പേർ മരിച്ച അമേരിക്കയില്‍ രണ്ടരമാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയതും ഇന്നലെയാണ്. ഇറ്റലിയും (29,079) യുകെയും (28,734) സ്പെയിനും (25,428) ഫ്രാന്‍സുമാണ് (25,201) മരണനിരക്ക് പതിനായിരം കടന്ന രാജ്യങ്ങള്‍.
റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറഞ്ഞു. സ്പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചു. അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസ്താവന നടത്തി. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധവും കണക്കിലെടുത്ത് രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിൽ ട്രംപ് സർക്കാർ നിയന്ത്രണങ്ങൾ ഇളവ് ചെയ്തു.
വൈറസ് വ്യാപനത്തില്‍ അല്‍പം കുറവ് വന്നതോടെ ലോക്ഡൗണില്‍ പല രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ചു. രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോയതോടെ കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായിരുന്നു. വരുനമാനം നിലച്ചതും അവശ്യ സാധനങ്ങള്‍ കിട്ടാതായതോടെയും ജനങ്ങള്‍ സുരക്ഷയ്ക്കുമപ്പുറം സ്വതന്ത്രം വേണമെന്നാവശ്യപ്പെട്ട് തെരുവുകളിലേക്കിറങ്ങിയിരുന്നു. ഇന്ത്യയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോള്‍ യൂറോപിലും അമേരിക്കയിലും സുരക്ഷയേക്കാള്‍ സ്വാതന്ത്രമാവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയത്.