വൈറ്റ് ഹൗസ് അങ്കണം; കലാപഭൂമി... ബങ്കറിലൊളിച്ച് ട്രംപ് !!
First Published Jun 2, 2020, 12:58 PM ISTജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നില്‍ സംഘർഷം സൃഷ്ടിക്കുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താൻ പൊലീസ് ശ്രമിക്കുമ്പോഴും കൂടൂതൽ ജനങ്ങൾ വൈറ്റ് ഹൗസിന് മുന്നില്‍ എത്തുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ ഗ്രനേഡും കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പൊലീസ് ഉപയോഗിക്കുകയാണ്. വൈറ്റ് ഹൗസിൽ അതീവ സുരക്ഷ മുന്നറിയിപ്പ് നിലനിൽക്കുന്നു. 2001 സെപ്റ്റംബറിലെ വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇത്രവലിയ സുരക്ഷാ മുന്നറിയിപ്പ്.
എന്നാൽ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയപ്പോള്‍ പ്രസിഡന്റ് ട്രംപ് ഭൂഗര്‍ഭ അറയിലേയ്ക്ക് മാറി. പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ട്രംപ് ബങ്കറിലേയ്ക്ക് പോയത് എന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജോർജ് ഫ്ലോയിഡ് വധത്തില്‍ പ്രതിഷേധം അമേരിക്കയിൽ കനക്കവേ പ്രതിഷേധക്കാരെ എന്തുവിലകൊടുത്തും നേരിടാനാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദേശം. വാഷിംഗ്‍ടണ്‍ ഗരത്തിൽ 250 ലേറെ സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ തുരത്താനും, ആവശ്യമെങ്കിൽ കസ്റ്റഡിയിൽ എടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഫിലാഡല്‍ഫിയയിലും ഓക്ലന്‍ഡിലും വാഷിംഗ്‍ടണ്‍ ഡിസിയിലും പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ജനക്കൂട്ടം തടയാന്‍ സൈനിക ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് നടപടിയില്‍ ഓസ്റ്റനില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന് പരിക്കുപറ്റി.
40 അമേരിക്കൻ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും തീവയ്പ്പും മോഷണവും തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടയിൽ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ജോര്‍ജ് ഫ്ലോയ്ഡിന്‍റേത് 'നരഹത്യ'യാണെന്നും കഴുത്ത് ഞെരുങ്ങിയാണ് അയാള്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് മിനുട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നു.