'എനിക്ക് ശ്വാസംമുട്ടുന്നു'; അമേരിക്കയിൽ കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
First Published May 31, 2020, 8:08 PM ISTഅമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ജനകീയ പ്രതിഷേധം അവസാനിക്കുന്നില്ല. ദിവസവും നിരവധി പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്. മിനിപൊളീസിൽ പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടിരുന്നു.
''വലിയ ജനക്കൂട്ടം, വളരെയേറെ സംഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
പ്രതിഷേധം കനത്തതോടെ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ചിക്കാഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ തുടങ്ങി നിരവധി നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കായ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.