കൊവിഡ് 19; സെര്‍ബിയയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷം
First Published Jul 10, 2020, 2:40 PM ISTകൊവിഡ് രോഗ വ്യാപനം വകവയ്ക്കാതെ സെർബിയയിൽ പ്രസിഡന്‍റ് അലക്സാണ്ടർ വുസിക് ലോക്ക്ഡൗൺ പിൻവലിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി കഴിഞ്ഞ മാസമാണ് സെർബിയയിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പ്രസിഡന്‍റ് പിൻവലിച്ചത്. ആ സമയത്ത് തന്നെ ധാരാളം പ്രതിഷേധങ്ങൾ ഉയർന്നുവന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് പ്രസിഡന്‍റിന്‍റെ ലോക്ക്ഡൗൺ പിൻവലിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം സെർബിയിയൽ കൊവിഡ് ബാധിച്ച് 13 പേരാണ് മരിച്ചത്. 299 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 17,342 കൊവിഡ് രോഗികളാണ് സെർബിയയിലുള്ളത്. 352 പേർ മരണത്തിന് കീഴടങ്ങി.
സ്വേച്ഛാധിപതിയായ പ്രസിഡന്‍റിന്‍റെ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് രാജ്യത്തെ ഇത്രയും ദുരിതത്തിലേക്ക് തള്ളിയിട്ടതെന്നാണ് പ്രക്ഷോഭകരുടെ ആരോപണം. തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് വുസിക്കിന്‍റെ പാർട്ടി ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിജയാഘോഷത്തിൽ പങ്കെടുത്ത പ്രസിഡന്‍റ് ഉപദേശകൻ അടക്കം പല മുതിർന്ന ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ഫുട്ട്ബോൾ മത്സരങ്ങളും മറ്റും നടത്താൻ സർക്കാർ അനുവാദം നൽകിയിരുന്നു.
കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചതോടെ ആശുപത്രികളുടെയും മറ്റ് ആരോഗ്യ സംവിധാനങ്ങളുടെയും അപര്യാപ്തത ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിച്ചതോടെയാണ് പ്രസിഡന്‍റ് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സെർബിയൻ ജനതയെ ഒന്നാകെ പ്രസിഡന്‍റ് വഞ്ചിച്ചു എന്ന ആരോപണം ഉയർത്തി പാർലമെന്‍റിന് മുന്നിൽ അരങ്ങേറിയ പ്രക്ഷോഭം ഓരോ ദിവസവും ശക്തിയാർജ്ജിച്ചു വരികയാണ്.