സേനാവിന്യാസം കാട്ടിയുള്ള അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇരുഭാഗത്തിനും ഗുണകരമായ കരാർ വേണമെന്നും ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് കർശന ഉപാധികൾ ഉണ്ടാകുമെന്നും ഇറാൻ അറിയിച്ചു

ടെഹ്റാൻ: സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നിറിയിപ്പും അന്ത്യശാസനവും തുടരുമ്പോഴും ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഇറാൻ. ഇരുഭാഗത്തിനും ഗുണമുള്ള വിൻ - വിൻ സാഹചര്യം ഒരുങ്ങുന്നതിനനുസരിച്ചാകും ചർച്ചകളുടെ വിജയമെന്നാണ് നിലപാട്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ അനുവദിക്കുന്നതും കൃത്യമായ പ്രോട്ടോക്കോളുകൾക്കും പാർലമെന്റ് അനുമതിക്കും ശേഷം മാത്രമാകുമെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. വ്യാഴാഴ്ച്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി ഒമാന്റെ നേതൃത്വത്തിൽ വിവിധ കക്ഷികകളുമായി തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രം ഗുണമുള്ള ധാരണകൾ അംഗീകരിക്കും എന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ഐ എ ഇ എ പരിശോധനക്ക് കൃത്യമായ ഉപാധികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്താക്കാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ച് എംബസി

പശ്ചിമേഷ്യയിൽ ഇറാൻ - അമേരിക്ക സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. ലഭ്യമായ ഗതാഗത മാർഗ്ഗമുപ യോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പൗരന്മാരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. തീർത്ഥാടകർ, വാണിജ്യാവശ്യത്തിന് പോയ ആളുകൾ, വിദ്യാർത്ഥികൾ, ടൂറിസ്റ്റുകൾ അടക്കം ആളുകളോടാണ് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകിയത്. പൌരന്മാർക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെൽപ് ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. +989128109115, +989128109109, +989128109102; +989932179359. പൗരന്മാർ പാസ്പോർട്ട് അടക്കം രേഖകൾ കയ്യിൽ കരുതണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.