ഏഴ് മാസങ്ങള്‍ക്ക് ശേഷം ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും പടിച്ചെടുത്ത് വിമതര്‍; എത്യോപ്യന്‍ സേന പിന്‍വാങ്ങി
First Published Jul 5, 2021, 4:21 PM IST
വിമത പോരാളികളെ തുരത്തി പിടിച്ചെടുത്ത മെക്കലെ നഗരം എത്യോപ്യയ്ക്ക് വീണ്ടും നഷ്ടമായി. വിമതരില്‍ നിന്ന് നീണ്ട യുദ്ധത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് എത്യോപ്യ മെക്കലെ നഗരം പിടിച്ചെടുത്തത്. എന്നാല്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം വിമതര്‍ മെക്കലെ നഗരം തിരിച്ച് പിടിതായി കഴിഞ്ഞ ദിവസം വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്കലെ പിടിച്ചടക്കിയ വിമതര്‍ എത്യോപ്യയുടെ വടക്കേ അറ്റത്തുള്ള ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയതായാണ് വിവരം. എത്യോപ്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായ അബി അഹമ്മദിന് 2019 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. എത്യോപ്യയുടെ വടക്കന്‍ മേഖലയായ ടിഗ്രേയില്‍ ഏറെ സ്വാധീനമുള്ള ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) ആണ് ഭരണ നടത്തിയിരുന്നത്. എന്നാല്‍, എത്യോപ്യന്‍ സര്‍ക്കാര്‍ സ്വന്തമായി സേനയുള്ള ഇവരെ അംഗീകരിച്ചിരുന്നില്ല. അബി അഹമ്മദ് അധികാരമേറ്റതിന് ശേഷം നീണ്ട സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. എന്നാല്‍, 2021 നവംബറില്‍ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഫെഡറല്‍ ആര്‍മി ക്യാമ്പുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നാരോപിച്ചാണ് ഇരുവരും തമ്മില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. നീണ്ട യുദ്ധത്തിനൊടുവില്‍ മെക്കലെ അടക്കമുള്ള ടിഗ്രേയുടെ ഭൂരിപക്ഷം പ്രദേശങ്ങളും തിരിച്ച് പിടിച്ചതായി അബി അഹമ്മദ് അലി പ്രഖ്യാപിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് വിമതര്‍ ഫെഡറല്‍ സേനയെ തുരത്തി ടിഗ്രേയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ച് പിടിച്ചത്. (ചിത്രങ്ങള്‍ ഗെറ്റി)