ISIS prison break: ഐഎസ്ഐഎസ് തീവ്രവാദികളില്‍ നിന്ന് ഘ്വയ്‌റാൻ ജയിൽ തിരിച്ച് പിടിച്ചെന്ന് കുർദിഷ് സേന

First Published Jan 28, 2022, 11:26 AM IST

സിറിയയിലെ (Syria) ഹസ്സാകെയിലെ ഘ്വയ്‌റാൻ ജയിലിൽ (Ghwayran prison) അക്രമിച്ച് കീഴടക്കിയ ഐഎസ്ഐഎസ് തീവ്രവാദികളെ കീഴടക്കി ജയില്‍ തിരിച്ച് പിടിച്ചതായി കുർദിഷ് നേതൃത്വത്തിലുള്ള സൈന്യം സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (Syrian Democratic Forces -SDF) കമാൻഡോകൾ അറിയിച്ചു. ഏതാണ്ട് 100 പേരടങ്ങുന്ന ഐഎസ്ഐഎസ് തീവ്രവാദികള്‍ കഴിഞ്ഞ ആഴ്ചയാണ് ഘ്വയ്‌റാൻ ജയിലിൽ അക്രമിച്ചത്. അക്രമണത്തിനിടെ ഹസ്സാകെയില്‍ നിന്ന് 45,000 സാധാരണക്കാര്‍ പലായനം ചെയ്തു. തിരിച്ചടിയേ തുടര്‍ന്ന് 180 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജയിലിലെ തങ്ങളുടെ 4,000 ത്തോളം വരുന്ന തീവ്രവാദികളെ രക്ഷപ്പെടുത്താനുള്ള ഐഎസ്ഐസിന്‍റെ ശ്രമം ഇതോടെ പരാജയപ്പെട്ടു. 
 

ആറ് ദിവസം നീണ്ട് നിന്ന പോരാട്ടത്തിനിടെ 300 ഓളം തീവ്രവാദികള്‍ സ്വയം കീഴടങ്ങിയതായി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) കമാൻഡോകൾ അറിയിച്ചു. എസ്‌ഡിഎഫിനെ സഹായിക്കാന്‍ അമേരിക്കന്‍ സൈന്യം എത്തിയത് പ്രദേശത്ത് യുദ്ധ പ്രതീതി സൃഷ്ടിച്ചു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐഎസ്ഐഎസ് തീവ്രവാദികള്‍ ജയില്‍ അക്രമിച്ചത്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ കണക്കനുസരിച്ച് 114 തീവ്രവാദികളും 45 എസ്ഡിഎഫ് ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 180-ലധികം പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 

ഘ്‌വയ്‌റാൻ ജയിലിൽ 4,000 പുരുഷന്മാരെയും ആൺകുട്ടികളെയും തടവിലാക്കി വില പേശാനായിരുന്നു ഐഎസ്ഐഎസിന്‍റെ ശ്രമമെന്ന് കരുതുന്നു. യുഎസ് പിന്തുണയുള്ള മിലിഷ്യ സഖ്യമായ എസ്‌ഡിഎഫ് ആണ് വടക്കൻ, കിഴക്കൻ സിറിയയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. 

ഏകദേശം മൂന്ന് വർഷം മുമ്പ് 2019 ല്‍ സ്വയം പ്രഖ്യാപിത "ഖിലാഫത്ത്" നഷ്ടപ്പെട്ടതിന് ശേഷം ഐഎസ്ഐഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക ഘ്വൈറാൻ ജയിലിൽ അക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജയില്‍ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തില്‍ യുഎസ് നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര നാറ്റോ സഖ്യം വ്യോമാക്രമണം നടത്തുകയും എസ്ഡിഎഫിന് പിന്തുണയായി കവചിത വാഹനങ്ങൾ വിന്യസിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 

തീവ്രവാദികൾ 12 വയസ്സ് വരെ പ്രായമുള്ള 700 ഓളം ആൺകുട്ടികളെ കവചമായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളുടെ സുരക്ഷയിലും ക്ഷേമത്തിലും അതീവ ശ്രദ്ധാലുവാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.

ഐഎസ്ഐഎസിന്‍റെ കൂലിപ്പടയാളികളെ ഇല്ലാതാക്കുന്നതിനേക്കാൾ തടവുകാരെ മോചിപ്പിക്കുന്നതിലും ജനങ്ങളെ സംരക്ഷിക്കുന്നതിലുമാണ് സൈനീക സഖ്യത്തിന് താൽപ്പര്യം. അതിനാലാണ് ജയിലിന്റെ പൂർണ നിയന്ത്രണം വീണ്ടെടുക്കാനുള്ള ഓപ്പറേഷൻ വൈകിയതെന്ന് എസ്ഡിഎഫ് വക്താവ് ഫെർഹത്ത് ഷാമി നേരത്തെ അറിയിച്ചിരുന്നു. 

ബുധനാഴ്ചയോടെയാണ്  ഘ്വൈറാൻ ജയിലിന്‍റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ എസ്‌ഡിഎഫ് കമാൻഡോകൾക്ക് സാധിച്ചത്.  000-ലധികം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കീഴടങ്ങിയെന്നും  ആറ് ദിവസങ്ങൾക്ക് ശേഷം ആക്രമണം അവസാനിച്ചതായും ഒബ്സർവേറ്ററി സ്ഥിരീകരിച്ചു.

ജയിലില്‍ കയറിയ ഐഎസ്ഐഎസ് തീവ്രവാദികളെ കീഴടക്കുന്നതിന്‍റെ ഭാഗമായി ജയിലിലേക്കുള്ള ഭക്ഷണവും വെള്ളവും തടഞ്ഞതായി ഒബ്സർവേറ്ററി അറിയിച്ചു. ഇതോടെ തീവ്രവാദികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ഒരു സിറിയൻ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി കുർദിഷ് സേനയുമായി ചർച്ച നടത്തിയതായി ഒബ്സർവേറ്ററി മേധാവി റാമി അബ്ദുൽ റഹ്മാൻ പറഞ്ഞു. മുറിവേറ്റ തീവ്രവാദികള്‍ക്ക് കുർദിഷ് സേന വൈദ്യസഹായം വാഗ്ദാനം ചെയ്തു. 

സിറിയയിൽ ഏറ്റവും കൂടുതൽ ഇസ്ലാമിക് സ്‌റ്റേറ്റ് അംഗങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന ജയിലാണ് ഘ്വയ്‌റാൻ ജയില്‍. കുർദിഷ് ഉദ്യോഗസ്ഥർ മുതൽ പാശ്ചാത്യ നിരീക്ഷകർ വരെ ജയിൽ അക്രമണം ഐഎസ്ഐഎസിന്‍റെ തിരിച്ചുവരവിന്‍റെ ആദ്യ പടിയാണെന്ന് മുന്നറിയിപ്പ് നൽകുന്നു. 

12,000-ത്തിലധികം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന കുർദിഷ് ഭരിക്കുന്ന ജയിലുകളിൽ 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദികളുണ്ടെന്ന് കുർദിഷ് അധികൃതർ പറയുന്നു. പിടിക്കപ്പെട്ടുന്ന എല്ലാ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെയും തടവിലാക്കാനുള്ള ശേഷി കുര്‍ദ്ദിഷ് ജയിലുകളിലില്ലെന്ന് കുർദിഷ് ഭരണകൂടം വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിരുന്നു. 

"ഇത് ഒരു അന്താരാഷ്ട്ര പ്രശ്നമാണ്," ഭരണകൂടത്തിന്‍റെ ഉന്നത വിദേശ നയ ഉദ്യോഗസ്ഥനായ അബ്ദുൾകരീം ഒമർ ബുധനാഴ്ച എഎഫ്‌പിയോട് പറഞ്ഞു. "ഞങ്ങൾക്ക് ഒറ്റയ്ക്ക് ഇതിനെ നേരിടാൻ കഴിയില്ല. തടങ്കൽ കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും തിങ്ങിനിറഞ്ഞ ക്യാമ്പുകളിലുള്ളവർക്കും സുരക്ഷയും മാനുഷിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് സ്വയംഭരണാധികാരമുള്ള ഭരണകൂടത്തെ പിന്തുണയ്ക്കാൻ" അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

2014-ലാണ് ഐഎസ്ഐഎസ് സിറിയിയില്‍ മുന്നേറ്റം നടത്തുന്നത്. എന്നാല്‍, തുടര്‍ന്നുള്ള അഞ്ച് വര്‍ഷം പ്രാദേശികവും അന്തർദേശീയവുമായ സേനകൾ നടത്തിയ സൈനിക പ്രവർത്തനങ്ങൾക്ക് ശേഷം, 2019 മാർച്ചിൽ കിഴക്കൻ സിറിയയിലെ യൂഫ്രട്ടീസിന്‍റെ തീരത്തെ അവസാനത്തെ ഐഎസ് പാളയവും അവസാനിപ്പിച്ച് അവര്‍ പിന്‍വാങ്ങിയിരുന്നു. 

തുടര്‍ന്ന് 2022 വരെ നിര്‍ജ്ജീവാവസ്ഥയിലായിരുന്ന ഐഎസ്ഐഎസ് തീവ്രവാദികള്‍ അഫ്ഗാനില്‍ അധികാരം തിരികെ പിടിച്ചതോടെ വീണ്ടും ശക്തിപ്രാപിക്കുകയാമെന്നാണ് വിലയിരുത്തല്‍. 

ജയിൽ തകർക്കാനായി ഐഎസ്ഐഎസ് രണ്ട് ചാവേർ ആക്രമണങ്ങൾ നടത്തിയിരുന്നു. ഘ്വയ്‌റാൻ ജയിലിൽ അക്രമണം ഐഎസ് നേരത്തെ ആസൂത്രണം ചെയ്തിരിക്കാം. ഉയർന്ന തലത്തിലുള്ള കമാൻഡും നിയന്ത്രണവുമുള്ള ഒരു ഓപ്പറേഷനാണ് തീവ്രവാദികള്‍ നടത്തിയത്. യുഎസ് നേവൽ വാർ കോളേജിൽ നിന്ന് വിരമിച്ച കേണലും ഇറാഖ് യുദ്ധ വിദഗ്ധനുമായ ക്രെയ്ഗ് വൈറ്റ്സൈഡ് പറഞ്ഞു.

സമീപ വർഷങ്ങളിൽ സിറിയയിലോ ഇറാഖിലോ നടന്ന ഏറ്റവും വലുതും സങ്കീർണ്ണവുമായ ഐഎസ്ഐഎസ് പ്രവർത്തനങ്ങളിലൊന്നാണ് ഇത്. 2013-ൽ ഇറാഖിലെ അബു ഗ്രെയിബ് ജയില്‍ അക്രമിച്ച് 500-ഓളം ഭീകരരെ ഐഎസ്ഐഎസ് മോചിപ്പിച്ചിരുന്നു. തിക്രിത്തിലും ഐഎസ്ഐഎസ് ജയില്‍ അക്രമണം നടത്തിയിരുന്നു. 

2013 മുതല്‍ രണ്ട് മൂന്ന് വര്‍ഷത്തോളം സിറിയ, ഇറാഖ് പ്രദേശത്തെ നിരവധി ജയിലുകളാണ് ഐഎസ്ഐഎസ് തീവ്രവാദികള്‍ അക്രമിച്ചത്. ഇതിനെ തുടര്‍ന്ന് പുതിയ സേനയെ സജ്ജമാക്കാനും അന്താരാഷ്ട്രാ തലത്തില്‍ മുന്നേറ്റമുണ്ടാക്കാനും ഐഎസ് തീവ്രവാദികള്‍ക്ക് കഴിഞ്ഞു. 

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഐഎസ്ഐഎസിന് പെട്ടെന്നൊരു ശക്തമായ തിരിച്ച് വരവ് സാധ്യമല്ല. എന്നാല്‍ അവരെ അത്രപെട്ടെന്നൊന്നും തള്ളിക്കളയാനാകില്ലെന്നും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയുടെ തീവ്രവാദത്തെക്കുറിച്ചുള്ള പ്രോഗ്രാമിലെ റിസർച്ച് ഫെലോ അയ്‌മെൻ അൽ തമീമി ദി നാഷനലിനോട് പറഞ്ഞു. 

സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിൽ നിന്നുള്ള വിവിധ കണക്കുകളും പ്രാദേശിക മാധ്യമ റിപ്പോർട്ടുകളും ശരിയാണെങ്കിൽ, നൂറുകണക്കിന് ഐഎസ്ഐഎസ് പോരാളികൾ ഇപ്പോൾ ശോഷിച്ച ഗ്രൂപ്പുകളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇക്കാര്യം ഉറപ്പിക്കാമെങ്കില്‍ സമീപ ഭാവിയില്‍ ഐഎസ്ഐഎസ് തീവ്രവാദികള്‍ വീണ്ടും ശക്തി പ്രാപിക്കുന്നതിനെ തടയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

undefined
click me!