സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ മാധ്യമ വിലക്കുമായി തായ്‍ലന്‍റ്
First Published Oct 19, 2020, 4:02 PM ISTപ്രധാനമന്ത്രിക്കും രാജവാഴ്ചയ്ക്കുമെതിരായ പ്രകടനങ്ങളെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥയെ നിലനില്‍ക്കേ തായ്‌ലൻഡില്‍ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തം. പ്രതിഷേധക്കാർ രണ്ടാം ദിവസവും തായ്‍ലാന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്ക് സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി പ്രയൂത്ത് ചാൻ-ഒച്ചയുടെ രാജി, തായ്‌ലാൻഡിന്‍റെ ഭരണഘടന ഭേദഗതി, രാജവാഴ്ചാ പരിഷ്കരണം എന്നിവ ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനും പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പുതിയ ഭരണഘടന ആവശ്യപ്പെട്ട് മാസങ്ങളായി തായ്‍ലന്‍റില്‍ പ്രക്ഷോഭം നടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ വാര്‍ത്തകള്‍ക്ക് പ്രചാരം നേടാതിരിക്കാന്‍ പ്രതിഷേധങ്ങളുടെ ഫോട്ടോയോ വാര്‍ത്തയോ കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍, ദേശസുരക്ഷ അപകടത്തിലാക്കിയെന്നാരോപിച്ച് നാല് പത്രങ്ങളെയും ചില ഫേസ്ബുക്ക് പേജുകളെയും നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നു.