ഉക്രൈന്‍ കീഴ്പ്പെടുത്താതെ അടങ്ങില്ലെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ പുടിന്‍ (Vladimir Putin) പൊതുജനമധ്യത്തിലെത്തി. 2014 ലെ ക്രിമിയന്‍ യുദ്ധ (Crimean War) വിജയാഘോഷം സംഘടിപ്പിച്ച മോസ്കോയിലെ ലുഷ്നികി ലോകകപ്പ് സ്റ്റേഡിയത്തിൽ (luzhniki world cup stadium) നടന്ന ചടങ്ങില്‍ പങ്കെടുത്താണ് പുടിന്‍ തന്‍റെ നിലപാടുകള്‍ ആവര്‍ത്തിച്ചത്. ഉക്രൈന്‍ സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങിയ കര, വ്യോമ സൈനികര്‍ പുടിനും പുടിന്‍റെ നയങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെതിതിയിരുന്നു. ഇതിന് മറുപടിയെന്നവണ്ണമായിരുന്നു ചടങ്ങില്‍ പുടിന്‍റെ പ്രസംഗം. യുദ്ധ രംഗത്ത് പ്രവര്‍ത്തിക്കുന്ന റഷ്യന്‍ സൈനികര്‍ വളരെ ശ്രമകരമായ കാര്യമാണ് ചെയ്യുന്നതെന്ന് പറഞ്ഞ പുടിന്‍ ഏറ്റവും ഒടുവില്‍ ബൈബിളിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'സ്നേഹിതന്മാർക്ക് വേണ്ടി ആത്മാവിനെ ത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല.' ഉക്രൈന്‍റെ ഭരണകൂടത്തിലെ നാസി വത്കരണവും കിഴക്കന്‍ ഉക്രൈനിലെ റഷ്യക്കാര്‍ക്കെതിരെയുള്ള ഉക്രൈന്‍റെ സൈനിക നീക്കവുമാണ് റഷ്യയുടെ ഉക്രൈനിലെ പ്രത്യേക സൈനിക നീക്കത്തിന് ഇടയാക്കിയതെന്നും പുടിന്‍ ആവര്‍ത്തിച്ചു. ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചയായി റഷ്യയുടെ പിന്തുണയുള്ള ചെച്നിയന്‍ സൈനിക ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ കനത്ത ബോംബിങ്ങ് നടക്കുന്ന ലിവിവില്‍ (Liviv) നിന്നുള്ള ചില ചിത്രങ്ങള്‍ ലോകമെങ്ങുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. കയറാന്‍ കുട്ടികളില്ലാതെ നിരത്തിവച്ചിരിക്കുന്ന നൂറ്റിയൊമ്പത് 'സ്ട്രോളറു'കളുടെ (strollers) ദൃശ്യങ്ങളായിരുന്നു അത്. റഷ്യയുടെ ബോംബിങ്ങിനിടെ മരിച്ച കുട്ടികളുടെ വണ്ടികളായിരുന്നു നിരത്തിവച്ചിരുന്നത്.
റഷ്യയുടെ നിരന്തര ഷെല്ലാക്രമണം മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടതിനാൽ മരിയുപോളിലെ തീയേറ്ററില്‍ ബോംബ് വീണ അവശിഷ്ടങ്ങൾക്കിടയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെടെ 1,300-ലധികം ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് റഷ്യയുടെ കനത്ത ബോംബിങ്ങില്‍ നാടക തിയേറ്റർ തകര്‍ന്നത്.
220
അവശിഷ്ടങ്ങൾ മാറ്റി അകത്ത് പെട്ടുകിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ശ്രമിച്ച രക്ഷാപ്രവർത്തകർക്ക് നേരെയും റഷ്യൻ സൈന്യം വെടിയുതിർക്കുകയാണെന്നും യുക്രൈന്‍ പറയുന്നു. ഇപ്പോള്‍ തന്നെ വെള്ളവും ഭക്ഷണവും കുറഞ്ഞ ഈ അഭയ കേന്ദ്രത്തില്‍ ഓരോ ദിവസം കഴിയുന്തോറും പ്രശ്നങ്ങള്‍ ഗുരുതരമായി മാറുകയാണെന്നും യുക്രൈന്‍ പറയുന്നു. '
320
രക്ഷാപ്രവർത്തനം തടസ്സപ്പെട്ടതിനാൽ കെട്ടിടത്തിനുള്ളില്‍ തന്നെ കുഴിയെടുത്ത് മൃതദേഹങ്ങള്‍ മറവ് ചെയ്യുകയാണെന്ന് ഇന്നലെ രാത്രി ഒരു പ്രാദേശിക എംപി പറഞ്ഞു. നിലവില്‍ ഈ പ്രദേശത്ത് റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. പരിക്കേറ്റവരെയും സാധാരണക്കാരെയും പ്രദേശത്ത് നിന്നൊഴിപ്പിക്കാന്‍ മാനുഷിക ഇടനാഴി അനുവദിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.
420
എന്നാല്‍, ചര്‍ച്ചകള്‍ തടരുന്നതിനിടെയിലും റഷ്യ ബോംബാക്രമണവും തുടരുകയാണ്. റഷ്യയുടെ ആക്രമണത്തെ 'സമഗ്രമായ ഭീകരത' എന്നാണ് ഏറ്റവും ഒടുവില്‍ യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി വിശേഷിപ്പിച്ചത്. ബോംബിങ്ങിനിടെയിലും രാത്രിയും രക്ഷാപ്രവർത്തനം തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. '
520
'നൂറുകണക്കിന് മരിയുപോൾ നിവാസികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണ്. ഷെല്ലാക്രമണമുണ്ടായാലും, എല്ലാ ബുദ്ധിമുട്ടുകൾക്കും മധ്യേ, ഞങ്ങൾ രക്ഷാപ്രവർത്തനം തുടരും,' തളരാത്ത ആത്മവിശ്വാസത്തോടെ പ്രസിഡന്‍റ് സെലെന്‍സ്കി പറഞ്ഞു.
620
സൈനിക തന്ത്രത്തിലും കരസേനാ മുന്നേറ്റത്തിലും പാളിച്ച പറ്റിയ റഷ്യന്‍ സൈന്യം , യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് നീണ്ടതോടെ വിജയത്തിനായി കനത്ത ബോംബിങ്ങാണ് നടത്തുന്നത്. യുദ്ധാരംഭത്തില്‍ സൈനിക / ഭരണ സ്ഥാപനങ്ങള്‍ക്ക് നേരെമാത്രമാണ് അക്രമണമെന്നാണ് പുടിന്‍ പറഞ്ഞിരുന്നത്.
720
എന്നാല്‍, യുദ്ധം ആഴ്ചകള്‍ നീണ്ടതോടെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്കും നേരെയും കനത്ത ബോംബാക്രമണമാണ് റഷ്യ നടത്തുന്നത്. ഇതോടെ ഉക്രൈനിലെമ്പാടും വൈദ്യുതിയും ജലവിതരണ സംവിധാനവും തകര്‍ന്നു. യുദ്ധം നീണ്ടതോടെ ചരക്ക് നീക്കവും നിലച്ചു.
820
അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും ബങ്കറുകളിലും കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ടാങ്കുകളും മെഷീൻ ഗണുകളും യുദ്ധമുഖത്ത് തുടരുന്നു. നഗര കേന്ദ്രം അവശേഷിക്കുന്നില്ല. യുദ്ധത്തിന്‍റെ അടയാളങ്ങളില്ലാത്ത ഒരു ചെറിയ ഭൂമി പോലും നഗരത്തിലില്ല.' മരിയുപോൾ മേയർ വാഡിം ബോയ്‌ചെങ്കോ പറയുന്നു.
920
അതിനിടെ ലിവിവില്‍ (Liviv) യുദ്ധത്തിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നു. ലിവിവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 109 കുട്ടികളുടെ ശൂന്യമായ സ്‌ട്രോളറുകൾ ( 109 empty strollers) നഗരമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. ഏറെ വൈകാരികമായ ആ കാഴ്ചയുടെ ചിത്രങ്ങള്‍ നിമിഷനേരെ കൊണ്ട് ലോകം മൊത്തം പങ്കിടപ്പെട്ടു.
1020
റഷ്യയുടെ അധിനിവേശത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ട നഗരമാണ് ലിവിവ്. 130-ലധികം പേർ രക്ഷപ്പെട്ടതായി പ്രാദേശിക അധികാരികൾ അറിയിച്ചു. ലിവിവില്‍ നടത്തിയ കനത്ത ബോംബിങ്ങിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് അകത്തെ ബങ്കറില്‍ കുടിങ്ങിപ്പോയവരെ ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല.
1120
'ഞങ്ങളുടെ ഡാറ്റ അനുസരിച്ച്, ഈ ബേസ്‌മെന്‍റുകളിൽ, ആ ബോംബ് ഷെൽട്ടറിൽ ഇപ്പോഴും 1,300-ലധികം ആളുകൾ ഉണ്ട്. അവർ ജീവിച്ചിരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, പക്ഷേ ഇതുവരെ അവരെക്കുറിച്ച് ഒരു വിവരവുമില്ല.' അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന മരിയുപോളിലെ ഒരു തിയറ്റര്‍ റഷ്യ ബോംബിട്ട് തകര്‍ത്തതിനെ കുറിച്ച് ഉക്രെയ്നിലെ മനുഷ്യാവകാശ കമ്മീഷണർ ല്യൂഡ്‌മൈല ഡെനിസോവ പറയുന്നു.
1220
'സഹായത്തിന് ഉപയോഗിക്കേണ്ട സേവനങ്ങൾ റഷ്യ തെരഞ്ഞ് പിടിച്ച് തകർക്കുന്നു. റെസ്ക്യൂ, യൂട്ടിലിറ്റി സേവനങ്ങൾ ഭൗതികമായി നശിപ്പിക്കപ്പെടുന്നു. ഇതിനർത്ഥം സ്‌ഫോടനത്തിൽ അതിജീവിച്ചവരെല്ലാം ഒന്നുകിൽ തീയേറ്ററിന്‍റെ അവശിഷ്ടങ്ങൾക്കടിയിൽ കിടന്ന് മരിക്കും, അല്ലെങ്കിൽ ഇതിനകം മരിച്ചുകഴിഞ്ഞു,' മുൻ ഗവർണർ എംപി സെർഹി തരുത ഫേസ്ബുക്കിൽ കുറിച്ചു.
1320
'മനുഷ്യര്‍ അവരവരാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. എന്‍റെ സുഹൃത്തുക്കൾ ആളുകളെ സഹായിക്കാൻ പോയി. പക്ഷേ റഷ്യ നിര്‍ത്താതെ ഷെല്ലാക്രമണം നടത്തുന്നത് കാരണം അത് സുരക്ഷിതമായിരുന്നില്ല. എങ്കിലും ഞങ്ങള്‍ക്ക് അവരെ രക്ഷിക്കാതിരിക്കാനാകില്ലെന്ന് മരിയുപോൾ എംപി ദിമിട്രോ ഗുറിൻ പറഞ്ഞു.
1420
4 നും 61 നും ഇടയിൽ പ്രായമുള്ള തന്‍റെ കുടുംബത്തിലെ ആറ് അംഗങ്ങളുമായി നഗരത്തിൽ നിന്ന് പലായനം ചെയ്യുമ്പോൾ, മിക്കവാറും എല്ലാ ജംഗ്ഷനുകളിലും മൃതദേഹങ്ങൾ കണ്ടതായി മരിയുപോൾ ടിവി സ്റ്റേഷന്‍റെ സിഇഒ നിക്ക് ഒസിചെങ്കോ പറഞ്ഞു.
1520
'ഞങ്ങൾ ശ്രദ്ധാലുവായിരുന്നു, കുട്ടികൾ മൃതദേഹങ്ങൾ കാണാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ അവരുടെ കണ്ണുകൾ അടച്ചിരുന്നു. യാത്രയിലുടനീളം ഞങ്ങൾ പരിഭ്രാന്തരായിരുന്നു. ഇത് ഭയപ്പെടുത്തുന്നതായിരുന്നു, ഭയപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1620
തിയറ്ററില്‍ നടന്ന ബോംബിങ്ങില്‍ എത്ര പേര്‍ മരിച്ചുവെന്നതിലോ പരിക്കേറ്റുവെന്നതിലോ ഇപ്പോഴും ഒരു വിവരവും ലഭ്യമല്ല. ആക്രമണത്തെ 'വംശഹത്യയും മനുഷ്യരാശിക്കെതിരായ ഭയാനകമായ കുറ്റകൃത്യവും' എന്ന് യുക്രൈന്‍ വിശേഷിപ്പിച്ചു.
1720
റഷ്യൻ പൈലറ്റിനെ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ ഒരു 'രാക്ഷസൻ' എന്നായിരുന്നു യുക്രൈന്‍റെ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് വിശേഷിപ്പിച്ചത്. എന്നാല്‍, ഉക്രൈനില്‍ യുദ്ധകുറ്റം ചെയ്യുന്നുവെന്ന് ആരോപണത്തെ നിഷേധിച്ച റഷ്യ, അതേ ലാഘവത്തോടെ അഭയസ്ഥാനം ലക്ഷ്യമിട്ടെന്ന ആരോപണത്തെയും തള്ളിക്കളഞ്ഞു.
1820
ഇതിനിടെ ബോംബാക്രമണത്തിന് പിന്നാലെ മരിയുപോളടക്കമുള്ള തീരദേശ നഗരങ്ങളില്‍ റഷ്യന്‍ പിന്തുണയുള്ള ചെചിന്‍ സേന വീടുകള്‍ കയറി സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മരുയുപോള്‍ വീഴുമെന്നും റഷ്യ അവകാശപ്പെട്ടു.
1920
യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് നീണ്ടപ്പോഴും ഉക്രൈനിലെ പ്രധാനപ്പെട്ട 10 നഗരങ്ങളില്‍ ഒന്ന് പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. മരിയുപോള്‍ വീണാല്‍, റഷ്യന്‍ അധിനിവേശത്തില്‍ വീഴുന്ന ആദ്യ വലിയ യുക്രൈന്‍ നഗരമാകും അത്. എന്നാല്‍, മരിയുപോളില്‍ ഇന്ന് തലയുയര്‍ത്തിയ ഒറ്റ കെട്ടിടം പോലുമില്ലെന്നും നഗരം ഏതാണ്ട് പൂര്‍ണ്ണമായും ബോംബിങ്ങില്‍ തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2020
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam