ലോകം മാറിയിരിക്കാം പക്ഷേ, താലിബാന്‍ മാറില്ല, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍

First Published Sep 13, 2021, 12:57 PM IST


ഗസ്റ്റ് 15 ന് കാബൂള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട താലിബാന്‍ ഈ സമയങ്ങളിലെല്ലാം റഷ്യയിലും ഖത്തറിലും വച്ച് ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ എല്ലാ ചര്‍ച്ചയിലും തങ്ങള്‍ പുതിയ താലിബാനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. മതം അനുശാസിക്കുന്ന സ്വാതന്ത്രം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അവര്‍ അവകാശപ്പെട്ടു.  ഓഗസ്റ്റ് 17 -ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് സ്ത്രീകളെ മാന്യമായി പരിഗണിക്കുമെന്ന് ലോകത്തിന് ഉറപ്പ് നൽകി. "ശരീഅത്ത് നിയമപ്രകാരം, ദൈവം ഉദ്ദേശിക്കുന്നുവെങ്കിൽ, ഞങ്ങൾ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കും. സ്ത്രീകൾ സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു. സമൂഹത്തിന് ആവശ്യമായ എല്ലാ മേഖലകളിലും അവർക്ക് സ്വാതന്ത്രം ഉണ്ടാകും. ഒപ്പം ഒരു സജീവ സാന്നിധ്യമായി അവരും. " അന്ന് സബിയുല്ല ലോക പ്രതിനിധികളോട് പറഞ്ഞു. എന്നാല്‍, ഭരണത്തില്‍ പിടിമുറുക്കിയ പഷ്ത്തൂണ്‍-സുന്നി നേതൃത്വത്തിലധിഷ്ടിതമായ താലിബാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബഖി ഹഖാനിയുടെ ഏറ്റവും പുതിയ വിദ്യാഭ്യസ മാര്‍ഗ്ഗ രേഖ പറയുന്നതും അതുതന്നെയാണ്, "നഃസ്ത്രീ സ്വാതന്ത്രമര്‍ഹതി."

അഫ്ഗാനിസ്ഥാനിൽ, മൊത്തം ജനസംഖ്യയുടെ 50% വരുന്ന സ്ത്രീകൾ താലിബാന്‍റെ രണ്ടാം തിരിച്ചുവരില്‍ ഭീതിയോടെയാണ്  ജീവിക്കുന്നത്. 2021 -ന്‍റെ തുടക്കം മുതൽ ഏതാണ്ട് 3,30,000 അഫ്ഗാനികൾ യുദ്ധം മൂലം കുടിയൊഴിപ്പിക്കപ്പെട്ടു. " ഇത് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കാണ്. പലായനം ചെയ്യുന്നവരിൽ 80% സ്ത്രീകളും കുട്ടികളുമാണ്." യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്സിആർ) വക്താവ് ഷബിയ മന്‍റൂ പറയുന്നു.  

വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാർ-ഇ ഷെരീഫിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു ക്യാമ്പിലാണ് മറിയവും അവരുടെ നാല് കുട്ടികളും താമസിക്കുന്നത്. താലിബാൻ അവസാനമായി അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോൾ മറിയം ഒരു കുട്ടിയായിരുന്നു. 

കുട്ടിക്കാലത്ത്, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കടുത്ത താലിബാൻ നിർദ്ദേശങ്ങൾ അവളും കേട്ടിരുന്നു. എന്നാല്‍, ഒരു കുട്ടിയായിരുന്ന അവള്‍ക്ക്  സമൂഹത്തിൽ അവകാശങ്ങളും നിലപാടുകളും ഉണ്ടായിരുന്നില്ല. 

ഇന്ന് താലിബാന്‍ ഭീകരരുടെ രണ്ടാം തിരിച്ചുവരവില്‍ മറിയത്തിന്‍റെ  കൗമാരപ്രായത്തിലുള്ള മൂത്ത മകനാണ് കുടുംബ നാഥന്‍. അവളുടെ അച്ഛനെയും ഭര്‍ത്താവിനെയും താലിബാന്‍ ഭീകരര്‍ കൊന്നു. 

ഇരുപതുകളുടെ അവസാനത്തോടടുക്കുമ്പോള്‍ നാല് മക്കളുടെ അമ്മയും വിധവയുമാണ് മറിയും. എന്നാല്‍, താലിബാന്‍റെ ഉത്തരവ് പ്രകാരം വീട് വെളിയിലിറങ്ങാന്‍ അവള്‍ക്ക് ഒരു ആണ്‍ തുണവേണം. ഇതാണ് ഇന്നത്തെ അഫ്ഗാന്‍ സ്ത്രീകളുടെ യഥാര്‍ത്ഥ അവസ്ഥ. 

35 കാരിയായ നിലോഫറിനും മറ്റൊന്നല്ല അനുഭവം. താലിബാന്‍റെ രണ്ടാം വരവിന് മുമ്പ് അവള്‍ ഒരു സ്കൂള്‍ ടീച്ചറായിരുന്നു. ' സ്കൂളിലേക്ക് വരികയായിരുന്ന രണ്ട് പെണ്‍കുട്ടികളെ താലിബാന്‍ തീവ്രവാദികള്‍ പിടികൂടി അടിച്ചു.

 അതിന് അവര്‍ പറഞ്ഞ കാരണം. പുരുഷന്മാരെ പ്രലോഭിപ്പിക്കാനായി ആ കുട്ടികള്‍ ചെരിപ്പ് ധരിച്ചിരുന്നെന്നാണ്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ആയിരക്കണക്കിന് കണക്കിന് സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടു. താലിബാനികള്‍ അവരെ കൊന്നുതള്ളി. 

ഇവര്‍ക്കാര്‍ക്കും കൃത്യമായ വരുമാനമില്ല. പലര്‍ക്കും ചെറിയ കുട്ടികളുണ്ട്. പക്ഷേ താലിബാന്‍ പറയുന്നു സ്ത്രീകള്‍ പുരുഷന്‍റെ അകമ്പടിയില്ലാതെ പുറത്തിറങ്ങരുതെന്ന്. ഈ സ്ത്രീകള്‍ക്ക് ആര് അകമ്പടി പോകും ?  നിലോഫര്‍ ചോദിക്കുന്നു. 

1997 മുതൽ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദത്തിന്‍റെ ആദ്യഭരണ കാലത്ത് സ്ത്രീകൾക്ക് കർശനമായ നിയമങ്ങൾ ഉണ്ടായിരുന്നു, സ്ത്രീ ലൈംഗികതയ്ക്ക് മുസ്ലീം ശരീയത്ത് നിയമമനുസരിച്ച് പ്രത്യേകമായ നിയമങ്ങളുണ്ടെന്ന്  താലിബാൻ അവകാശപ്പെട്ടു. 

1996-97 ൽ താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ, വനിതാ സർവകലാശാല ഉൾപ്പെടെ സ്ത്രീകൾക്കുള്ള എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളും അവർ ഉടൻ അടച്ചുപൂട്ടുകയോ തല്ലി തകര്‍ക്കുകയോ ചെയ്തു. 

കഴിഞ്ഞ ഭരണകാലത്ത് നഖം പോളിഷ് ചെയ്തതിന്  താലിബാൻ  തീവ്രവാദികള്‍ പെൺകുട്ടികളുടെ വിരൽ മുറിച്ച സംഭവം ആംനസ്റ്റി ഇന്‍റർനാഷണലാണ് റിപ്പോര്‍ട്ട് ചെയ്തതത്.  

ശരീയത്ത് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകൾക്ക് ചമ്മട്ടി അടിയേല്‍ക്കേണ്ടി വന്നു. പലപ്പോഴും കല്ലെറിഞ്ഞും കൊലപ്പെടുത്തി. പഠിക്കുക, ജോലി ചെയ്യുക, ആൺ തുണയില്ലാതെ ഇല്ലാതെ വീടിന് പുറത്തിറങ്ങുക എന്നിങ്ങനെ സ്ത്രീയുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം തന്നെ ശരീയത്ത് നിയമത്തിന്‍റെ പേരില്‍ താലിബാൻ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിൽ നിരോധിച്ച് കഴിഞ്ഞു. 

1996 -ന് ശേഷം, താലിബാൻ അഫ്ഗാനിസ്ഥാനെ കീഴടക്കിയപ്പോൾ, ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും നിർബന്ധിത വിവാഹവും വ്യാപകമായി. പലപ്പോഴും തീവ്രവാദികളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ഉപകരണങ്ങള്‍ മാത്രമായി സ്ത്രീകള്‍ മാറി. 

നഗരങ്ങളിലെ വീടുകളുടെ താഴത്തെയും ഒന്നാം നിലയിലേയും ജനലുകള്‍‌ അടച്ചിടപ്പെട്ടു. വീട്ടിലിരിക്കുന്ന സ്ത്രീകളെ അന്യപുരുഷന്മാര്‍ കാണാതിരിക്കാനാണെന്നാണ് അവര്‍ പറയുന്നത്. സ്ത്രീകള്‍ സഞ്ചരിക്കുന്ന ബസുകളുടെ ജനാലകള്‍ സ്ഥിരമായി അടയ്ക്കപ്പെട്ടു.

താലിബാൻ വീണ്ടും അധികാരത്തിൽ വന്നാൽ, ഞങ്ങൾ അതേ ഇരുണ്ട നാളുകളിലേക്ക് മടങ്ങി പോകേണ്ടിവരുമെന്ന് അവര്‍ ഭയക്കുന്നു. താലിബാനെ പുറത്താക്കി അമേരിക്ക അഫ്ഗാനില്‍ തങ്ങള്‍ക്ക് അനുകൂലമായ പുതിയൊരു സര്‍ക്കാറിനെ പ്രതിഷ്ഠിച്ചപ്പോള്‍ കാര്യങ്ങള്‍ പലതും മാറി. 20 വര്‍ഷം, അഫ്ഗാനിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് പല സ്വാതന്ത്രങ്ങളുമുണ്ടെന്ന് തിരിച്ചറിഞ്ഞു. 

ഏറ്റവും കുറഞ്ഞത് അവര്‍ക്ക് നഗരങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിഞ്ഞു. പട്ട് പാടാനും നൃത്തം ചെയ്യാനും കഴിഞ്ഞു. പെൺകുട്ടികൾ പുറം ലോകവുമായി ബന്ധപ്പെട്ട് തുടങ്ങി. പെൺകുട്ടികൾ സ്കൂളുകളിൽ തിരിച്ചെത്തിയതോടെ അഫ്ഗാൻ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 30% ആയി ഉയർന്നതായി യുഎൻ റിപ്പോർട്ട് ചെയ്തു.  

2020 വരെ അഫ്ഗാനിസ്ഥാനിലെ സിവിൽ സർവീസുകളിൽ 21% സ്ത്രീകളായിരുന്നു.  അവർ അഫ്ഗാൻ രാഷ്ട്രീയത്തിൽ പാർലമെന്‍റുകളിൽ വെറും ഇരുപത് വര്‍ഷം കൊണ്ട് 27%  മായി ഉയര്‍ന്നു. 

രണ്ടാം താലിബാന്‍ ഈ സ്വതന്ത്രങ്ങളെല്ലാം ഇല്ലാതാക്കുമെന്ന് സ്ത്രീകള്‍ ഭയക്കുന്നു. ആഗസ്റ്റ് 17 ഉച്ചതിരിഞ്ഞ് അഫ്ഗാനിസ്ഥാന്‍റെ പുതിയ ഭരണകൂടത്തില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം നൽകണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധവുമായി അവര്‍ തെരുവിലിറങ്ങി. എന്നാല്‍ തെരുവുകളില്‍ അവരെ കാത്ത് നിന്നത് തോക്ക് ചൂണ്ടിയ താലിബാന്‍ തീവ്രവാദികളായിരുന്നു. 

"ഒരു തീവ്രവാദിയുടെ മാനസികാവസ്ഥയിൽ വളർന്ന ഒരാൾക്ക് പെട്ടെന്ന് വളരെ നല്ലവനാകാന്‍ കഴിയുന്നതെങ്ങനെ ? ആർക്കാണ് അവരെ വിശ്വസിക്കാൻ കഴിയുക ?"  '90 കളില്‍ അഫ്ഗാനിസ്ഥാനിലെ കുടുംബ ജഡ്ജിയും പിന്നീട് അഫ്ഗാനിസ്ഥാനിലെ അക്റ്റിവിസ്റ്റുമായി മാറിയ മാർസിയ ബാബകർഖൈൽ പറയുന്നു. 

താലിബാന്‍ മാറിയിട്ടില്ല എന്നതിന് ഓഗസ്റ്റ് ആദ്യവാരം മുതല്‍ താലിബാന്‍ തീവ്രവാദികള്‍ കാബൂളിന്‍റെ അധികാരമെടുക്കുന്നത് വരെയുള്ള കാലത്തെ അഫ്ഗാനിസ്ഥാനിലെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും അവിടെ അതിനാവശ്യമായ ധാരാളം തെളിവുകള്‍ ലഭിക്കുമെന്നും അവര്‍ പറയുന്നു. 

താനൊരു അഭിമാനിയായ മുസ്ലീമാണ്. എന്നാല്‍, താലിബാൻ ഇസ്ലാമിനെ താന്‍ അംഗീകരിക്കില്ലെന്നും മർസിയ ബാബകർഖൈൽ പറഞ്ഞു. "ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്, ഞാന്‍ ഇസ്ലാമിന്‍റെ ഘടന പിന്തുടരുന്നു.

എന്നാല്‍, അഫ്ഗാനിസ്ഥാനിലേക്ക് താലിബാൻ കൊണ്ടുവന്ന ഇസ്ലാമിനെ എനിക്ക് പിന്തുടരാനാകില്ല. താലിബാൻ സ്ത്രീകളോട് പ്രത്യേക വിദ്വേഷം പുലർത്തുന്നു.  " മർസിയ ബാബകർഖൈൽ പറയുന്നു. 

നാല് പതിറ്റാണ്ടുകളുടെ സായുധ സംഘർഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ അനുദിനം ജീവിക്കുന്ന നിരവധി അസമത്വങ്ങൾ വർദ്ധിപ്പിച്ചു. '

യുഎസ് അധിനിവേശകാലത്ത്, ആംനസ്റ്റി ഇന്‍റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും മുജാഹിദുകളെ പിന്തുണയ്ക്കുന്നതിൽ അന്താരാഷ്ട്ര അഭിനേതാക്കളുടെ പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.  അവർ യുദ്ധക്കുറ്റവാളികളും ലൈംഗിക അതിക്രമങ്ങൾ നടത്തിയവരുമായ മതമൗലികവാദികളുമാണ്. 

എന്നാല്‍ ചില പ്രത്യേക രാഷ്ട്രീയ പരിഗണനകളില്‍ ഇവരില്‍ പല യുദ്ധ പ്രഭുക്കളും അഫ്ഗാനിസ്ഥാൻ സർക്കാരിന് കീഴിൽ മന്ത്രിമാരും ഗവർണർമാരും പാർലമെന്‍റ് അംഗങ്ങളുമായി മാറി. താലിബാന്‍റെ കാലത്ത് അച്ഛനും സഹോദരങ്ങളും ഭര്‍ത്താവിനെയും പലപ്പോഴും മക്കളെയും നഷ്ടമായ സ്ത്രീകള്‍ക്ക് ഇതേ കുറ്റവാളികളെ വിവാഹം ചെയ്യേണ്ടിവന്നു. 

അമേരിക്കന്‍ അധിനിവേശ സമയത്തും അഫ്ഗാനിലെ ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നിട്ടില്ല. ഇന്ന് രണ്ടാം താലിബാന്‍റെ വരവില്‍ നഗരങ്ങളിലെ സ്ത്രീകളും വീടുകളില്‍ അടഞ്ഞ ജനാലകള്‍ക്കും വാതിലുകള്‍ക്കും ഉള്ളില്‍ അടച്ചിരിക്കേണ്ടിവരുന്നു. 

അല്ലെങ്കില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ കുട്ടികളെ അച്ഛനെ കൊന്ന കൊലയാളിയുടെ കൂടെ ബാക്കി ജീവിതം ജീവിക്കേണ്ടിവരുന്നു.  
 

ഏറ്റവും ഒടുവില്‍ താലിബാന്‍ തീവ്രവാദി നേതാവും ഐക്യരാഷ്ട്ര സഭയുടെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളും ഇപ്പോഴത്തെ താലിബാന്‍ തീവ്രവാദികളടങ്ങിയ അഫ്ഗാന്‍ മന്ത്രസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുല്‍ ബഖി ഹഖാനി പ്രഖ്യാപിച്ച താലിബാന്‍റെ വിദ്യാഭ്യാസ നയവും മറ്റൊന്നല്ല മുന്നോട്ട് വയ്ക്കുന്നത്. 

20 വര്‍ഷം മുമ്പ് പറഞ്ഞതില്‍ ഇന്ന് ഏക വ്യത്യാസമുള്ളത് പെണ്‍കുട്ടികള്‍ക്ക് പരിമിതമായ സ്വാതന്ത്രത്തോടെ വിദ്യാഭ്യാസം ചെയ്യാമെന്നാണ്. പക്ഷേ ആ പരിമിതമായ സ്വാതന്ത്രം എന്ന് വേണമെങ്കിലും ഇല്ലാതാകാമെന്നും അഫ്ഗാനിലെ സ്ത്രീകള്‍ ഭയക്കുന്നു. കാരണം ഇത് താലിബാനാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!