മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനി, 19കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംശയത്തെ തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് ആൺസുഹൃത്ത് അലൻ കുറ്റസമ്മതം നടത്തി. നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. അലൻ്റെ മൊഴി ഇങ്ങനെ
ഏഴ് ജില്ലകൾ വോട്ടെടുപ്പിൻ്റെ ചൂടിലും അവശേഷിക്കുന്ന ഏഴ് ജില്ലകൾ കലാശക്കൊട്ടിൻ്റെ ആവേശത്തിലും നിൽക്കെയാണ് കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് മലയാറ്റൂരിൽ 19കാരി ചിത്രപ്രിയയുടെ മരണവാർത്ത പുറത്തുവന്നത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപം ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന അലൻ കുറ്റസമ്മതം നടത്തി.
25
കാണാതായത് ശനിയാഴ്ച, മൃതദേഹം കണ്ടെത്തിയത് ഇന്നലെ
മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. ഇന്നലെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ തലയിൽ ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹത്തിനു അരികിൽ നിന്ന് ലഭിച്ച വെട്ടുകല്ലിൽ രക്തം പറ്റിയിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തിയത്. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്ന സംശയത്തിന് പിന്നാലെ പൊലീസ് അന്വേഷണവും ശക്തിപ്പെടുത്തി.
35
ചിത്രപ്രിയ ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനി
ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ചിത്രപ്രിയ. കാലടിയിലെ വെൽഡിങ് തൊഴിലാളിയായ 21 വയസുകാരനായ അലനുമായി പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ബാംഗ്ലൂരിൽ പോയ ശേഷം ചിത്രപ്രിയ വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് അലൻ പറയുന്നു. നാട്ടിലെത്തിയപ്പോള്‍ ചിത്രപ്രിയയുടെ ഫോണിൽ മറ്റൊരു ആണ്‍സുഹൃത്തിനൊപ്പമുള്ള ഫോട്ടോകള്‍ കണ്ടു. ഇതോടെ അലന് സംശയം തോന്നി.
കാണാതായ ശനിയാഴ്ച മുതൽ കൊല്ലപ്പെടുന്നത് വരെ ചിത്രപ്രിയ അലനൊപ്പമായിരുന്നെന്നും പൊലീസ് പറയുന്നു. ചിത്രപ്രിയയെ കാണാതായ ഘട്ടത്തിൽ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്ന് തന്നെ അലനെ വിളിച്ച് ചോദ്യം ചെയ്തു. എന്നാൽ അലനിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് ഇയാളെ വിട്ടയച്ചു.
55
ഞായറാഴ്‌ച പുലർച്ചെ ഇരുവരും ബൈക്കിൽ; നിർണായക സിസിടിവി ദൃശ്യം
ശനിയാഴ്ച കാണാതായ ചിത്രപ്രിയ, ഞായറാഴ്ച പുലർച്ചെ 2 മണിയോടെ മലയാറ്റൂരിലെ മർത്തോമ പാരിഷ് ഹാളിന് സമീപം അലൻ്റെ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യമാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ബെംഗളൂരുവിൽ ചിത്രപ്രിയയ്ക്ക് മറ്റൊരു ആൺസുഹൃത്തുണ്ടെന്ന സംശയത്തെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും അലൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് വീണ്ടും അലനെ വിളിച്ച് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അലൻ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.