Published : Aug 08, 2022, 10:39 AM ISTUpdated : Aug 08, 2022, 12:52 PM IST
ഇടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്ന് വിട്ടും. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്ന് വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. എന്നാല്‍, പത്ത് മണിയോടെ ഒന്നരലക്ഷം വെള്ളം തുറന്ന് വിട്ടതിന് ശേഷം വേണമെങ്കില്‍ മാത്രതെ ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തുകയുള്ളൂ. നിലവില്‍ ചെറുതോണിയില്‍ നിന്നും മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്ന് വിടുന്നത്. ഈ ഷട്ടറുകള്‍ ഉയര്‍ത്തിയാകും അധിക ജലം തുറന്നുവിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്ന് വിടുന്ന ജലത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകളോടൊപ്പം ഇടുക്കി ആർച്ച് ഡാമും കൂടി ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പെരിയാറിന് കുറുകെ ഈ നിർമ്മിച്ചിരിക്കുന്നത്.
212
ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയായിരിക്കും അധിക ജലം തുറന്ന് വിടുക. വേണ്ടിവന്നാല്‍ അദ്യ ഘട്ടത്തിൽ 1,50,000 വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ട് ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് ഇന്നലെ 3,230 ഘനയടിയായി വർധിപ്പിച്ചിരുന്നു.
312
ഇതിനിടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. 2385.18 അടിയായി ജലനിരപ്പ് ഉയർന്നു. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും ജലനിരപ്പ് ഉയരുന്നതിനാലാണ് ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ തീരുമാനിച്ചത്.
412
മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പും ഉയർന്ന് തന്നെ നിൽക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയർന്നത്. സെക്കന്‍റില്‍ 5,000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുന്നുണ്ട്. ഇത് കൂടാതെ ഇന്ന് പത്ത് മണി മുതൽ പുറത്ത് വിടുന്ന ജലത്തിന്‍റെ അളവ് കൂട്ടാനാണ് തീരുമാനം. എല്ലാ ഷട്ടറുകളും 60 സെന്‍റീ മീറ്ററാക്കി ഉയർത്തും.
512
പ്രദേശത്ത് കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കാൻ തീരുമാനിച്ചത്. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചാണ് തുറന്ന് വിടുന്ന ജലത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്.
612
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2,V3,V4,V5,V6,V7,V8,V9,V10) കൂടെ ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും ഇന്ന് മണി മുതൽ അധികമായി 0.60 മീറ്റർ വീതം ഉയർത്തി ആകെ 4957.00 ക്യുസെക്സ് ജലം പുറത്ത് വിടുമെന്ന് തമിഴ്നാട് സർക്കാറാണ് അറിയിച്ചത്.
712
മുല്ലപ്പെരിയാര്‍ തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുല്ലപ്പെരിയാറിനൊപ്പം ഇടുക്കി - ചെറുതോണി ഡാമിന്‍റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
812
ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്‍റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ ഇന്ന് രാവിലെ 10.00 മണി മുതൽ ചെറുതോണി ഡാമിന്‍റെ 2,3,4 ഷട്ടറുകള്‍ 80 സെന്‍റി മീറ്റർ വീതം ഉയർത്തി 150 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൌൺ മുതൽ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
912
കേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ മഴയ്ക്ക് ശമനമില്ലാതെ തുടരുകയാണ്. ഇടുക്കിയോടൊപ്പം വയനാട്ടിലും മഴ പെയ്യുന്നത് തുടരുന്നതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ടും തുറന്നു. അതോടൊപ്പം കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
1012
വൃഷ്ടിപ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ജലം ഒഴുകിവന്നതിനെ തുടര്‍ന്ന് ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാഗർ ഡാം തുറന്നത്. ഇവിടെ ജലനിരപ്പ് 2539 അടിയായിരുന്നു. ഇതേ തുടര്‍ന്ന് ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഒരു ഷട്ടർ 10 സെന്‍റീമീറ്റർ ആയാണ് ഉയര്‍ത്തിയത്. നാല് ഷട്ടറുകളിൽ ഒന്നാണ് ഉയർത്തിയത്. ഒരു സെക്കന്‍റിൽ 8.50 ഘനമീറ്റർ വെള്ളമാണ് ഇത് വഴി പുറത്തേക്ക് ഒഴുക്കുന്നത്.
1112
ബാണാസുര സാഗര്‍ തുറന്ന് വിട്ടതിനാല്‍ കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി.
1212
കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്. കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam