തലസ്ഥാനത്ത് വൈദികന്‍ മരിച്ചത് ഇന്ന് രാവിലെ, പേരൂര്‍ക്കട ആശുപത്രിയിലും ചികിത്സ; ഹോട്ട്സ്പോട്ടുകളില്‍ മാറ്റം
First Published Jun 2, 2020, 7:31 PM ISTതിരുവനന്തപുരം ജില്ലയില്‍ ഇന്ന് രാവിലെ മരിച്ച വൈദികനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാദർ കെ ജി വർഗീസ് മരണത്തിന് കീഴടങ്ങിയത്. 77 വയസുണ്ടായിരുന്ന വൈദികന്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നതിലും വ്യക്തതയില്ല
ഏപ്രിൽ 20 ന് വാഹനാപകടത്തിൽ പെട്ട് ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിന് ശേഷം പേരൂര്‍ക്കട ആശുപത്രിയിലും ഇദ്ദേഹം ചികിത്സയ്ക്കെത്തിയിരുന്നു.
മെയ് 30-ന് ശ്വാസ തടസ്സം ഉണ്ടായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശ്രമത്തിൽ ആയിരിക്കെ നിരവധി പേർ കാണാൻ എത്തിയതായി സൂചനയുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കപട്ടിക വിപുലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇത് വരെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ദിവസമാണിന്ന്. 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗികളുടെ എണ്ണം കൂടിയതോടെ ഹോട്ട് സ്‌പോട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ആനക്കയം ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഇടംപിടിച്ചു. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.