തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ; സാമൂഹിക അകലമില്ല, സംഘര്‍ഷം, എന്നിട്ടും കനത്ത പോളിങ്ങ്
First Published Dec 14, 2020, 9:13 PM ISTകേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അവകാശപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസൻ, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്ക് മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി. അവകാശവാദങ്ങള്‍ നിലനില്‍ക്കെ ഇനി ആര് വീഴും ആര് വാഴുമെന്നാണ് അറിയാനുള്ളത്. അതിനിനി ഏതാനും മണിക്കൂറുകള്‍ മാത്രം.
കൊവിഡ് വ്യാപനത്തിനിടെ പതിനാല് ജില്ലകളില്‍ മൂന്ന് ഘട്ടങ്ങളായി നടത്തിയ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അവസാനിച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ 9 -ാം വാര്‍ഡ് ചെമ്പാറ എഎംയുപി സ്കൂളിലില്‍ രാത്രി വൈകി 7 മണിക്കും പോളിങ്ങ് പുരോഗിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പൂറം ജില്ലകളില്‍ നടത്തിയ മൂന്നാം ഘട്ടത്തില്‍ 78.64 ശതമാനം പോളിംഗാണ് ഇതുവരെയായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതേസമയം മൂന്നാം ഘട്ടത്തില്‍ നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. മിക്ക ബൂത്തുകളിലും അവസാന അരമണിക്കൂറിൽ കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാന മിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്. ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത ഘട്ടം കൂടിയാണിത്. 75.37 ശതമാനം പുരുഷൻമാർ ആണ് വോട്ട് ചെയ്തപ്പോള്‍ 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. കാസർഗോഡ് 77.14 ശതമാനവും , കണ്ണൂർ - 78.57 ശതമാനവും, കോഴിക്കോട് - 79.00 ശതമാനവും മലപ്പുറം - 78.87 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി. നാല് ജില്ലകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്മാരായ പ്രശാന്ത് ആല്‍ബര്‍ട്ട്, കെ പി രമേശ്, മുബഷീര്‍, വിപിന്‍ മുരളി, ധനേഷ് പയ്യന്നൂർ.