Climate Change | റെക്കോഡുകളെല്ലാം പഴങ്കഥ; ഒന്നിന് പുറകെ ഒന്നായി 47 ദിവസത്തിനിടെ 8 ന്യൂനമര്‍ദ്ദങ്ങള്‍ !

First Published Nov 16, 2021, 4:10 PM IST

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ തുലാവര്‍ഷ മഴയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് കണക്കുകള്‍.  ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. ഇക്കാലയളവില്‍ കേരളത്തില്‍ 105 ശതമാനം അധികമഴ പെയ്തെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് ഇത്രയും മഴ പെയ്യാന്‍ കാരണം, ഒന്നിന് പുറകെ ഒന്നെന്ന കണക്കിലുണ്ടായ ന്യൂനമര്‍ദ്ദങ്ങള്‍  ( low pressure), ചക്രവാതച്ചുഴി (Cyclone) എന്നിവയ്ക്ക് പുറമെ ന്യൂനമര്‍ദ്ദപ്പാത്തിയും സൃഷ്ടിക്കപ്പെട്ടത് മൂലമാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം (India Meteorological Department) പറയുന്നത്. ഇത്തരത്തില്‍ ഇന്ത്യൻ മഹാസമുദ്രങ്ങളുടെ സമുദ്രോപരിതലത്തിലെ താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വായു പ്രവാഹത്തെയും സ്വാധീനിക്കുന്നു. ഇത് മൂലം രണ്ട് മാസത്തിനുള്ളില്‍ ഏതാണ്ട് 8 ഓളം ന്യൂനമര്‍ദ്ദങ്ങളാണ് ഇതുവരെയായി ഇന്ത്യയുടെ തെക്കന്‍ തീരത്ത് രൂപപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ വെള്ളായനിയിലും നെയ്യാറ്റിന്‍കരയിലും 13 സെന്‍റീമീറ്റര്‍ വീതവും പെരുങ്കടവില്‍ 11 സെന്‍റീമീറ്ററും ചാക്കയില്‍ 7 സെന്‍റീമീറ്ററും മാങ്കൊമ്പ് 8 സെന്‍റീമീറ്ററും എറണാകുളും സൌത്തില്‍ 7 സെന്‍റീമീറ്ററും മഴ ലഭിച്ചെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. 

മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്താണ് പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു.  പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറേ ദിശയിൽ സഞ്ചാരിക്കുന്ന ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത.

തുലാവർഷ സീസണിൽ (47 ദിവസത്തിൽ) രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പില്‍ പറയുന്നു. കേരളത്തിൽ നിന്ന് അകന്ന് പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ലെന്നും അറിയിപ്പില്‍ പറയുന്നു. നിലവിലെ മഴയുടെ ശക്തി നാളെയോടെ കുറയാനാണ് സാധ്യത. 

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മാറ്റന്നാളോടെ വടക്കൻ തമിഴ്നാട് - തെക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിപ്പില്ലെന്നത് ആശ്വാസമാണ്. 

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 

അറബിക്കടലിലെ ചക്രവതച്ചുഴിയും, അനുബന്ധ ന്യൂനമർദ്ദപാതിയുമാണ് നിലവിൽ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം.  ഈ ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി നാളെയോടെ ഗോവ-മഹാരാഷ്ട്ര തീരത്ത് ന്യൂനമർദ്ദമായി മാറും. ഇതിന്‍റെ പ്രഭാവത്തിൽ വടക്കൻ കേരളത്തിന് പിന്നീട് മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. 

അന്തമാൻ കടലിലെ ന്യൂന മർദ്ദം വ്യാഴാഴ്ചയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന് ശേഷം തെക്കൻ കേരളത്തില്‍‌ മഴ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളില്‍ തമിഴ്നാട്ടിലും കേരളത്തിലും മഴപെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. 

ഇന്ത്യൻ മഹാസമുദ്രങ്ങളുടെ സമുദ്രോപരിതലത്തിലെ താപനിലയില്‍  ( Sea Surface Temperature - SST)  ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. ആഗോളതലത്തില്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് സമുദ്രോപരിതലത്തിലെ വെള്ളത്തിന്‍റെ ചൂട് വര്‍ദ്ധിപ്പിക്കുന്നത്. 

ചൂട് കുടൂന്നതിനനുസൃതമായി ഉള്‍ക്കടലില്‍ ഒന്നിനു പുറകെ ഒന്നായി തുടരെ ന്യൂനമര്‍ദ്ദങ്ങള്‍, ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപ്പാത്തി എന്നിവ സൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെയാണ് കഴിഞ്ഞ 45 ദിവസത്തിനിടെ കേരളം തുലാമഴയില്‍ റെക്കോഡിട്ടത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ലഭിക്കേണ്ടത് 407.2 മില്ലി മീറ്റര്‍ മഴയായിരുന്നു. 

എന്നാല്‍, സംസ്ഥാനത്ത് പെയ്ത് ഇറങ്ങിയതാകട്ടെ 833.8 മി മീറ്റര്‍ മഴയും. തുലാവര്‍ഷം പകുതിയായപ്പോഴാണ് ഇത്രയധികം മഴ ലഭിച്ചതെന്ന് കണക്കുകളും കാണിക്കുന്നു. 2010 ല്‍ ലഭിച്ച 822.9 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് സര്‍വകാല റെക്കോഡ്. ഈ റെക്കോഡാണ് ഇപ്പോള്‍ പഴങ്കഥയായത്. 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ 121 വര്‍ഷത്തെ കണക്ക് അനുസരിച്ച് തുലാമഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണെന്ന് കാണിക്കുന്നു. 2010 ലും 1977 ലും. 1977 ല്‍ 809.1 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 

ഇന്ത്യന്‍ സമുദ്രങ്ങളിലുണ്ടാകുന്ന തുടര്‍ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്‍റെ നിഗമനത്തിന്‍റെ പശ്ചാത്തലത്തില്‍ തുലാവര്‍ഷ മഴ വരും ദിവസങ്ങളിലും ശക്തമായി തുടര്‍ന്നേക്കും. ഇത്രയും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന തരത്തില്‍ അമിത മഴയുണ്ടാക്കിയ തുടര്‍ ന്യൂനമര്‍ദ്ദങ്ങള്‍ സംസ്ഥാനത്ത് സമീപകാലത്തൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

ഒക്ടോബറിലും നവംബറിലുമായി ഇതേ വരെ ചെറുതും വലുതുമായ എട്ട് ന്യൂനമര്‍ദങ്ങളാണ് അറബിക്കടലിലും ബംഗാള്‍ഉള്‍ക്കടലിലുമായി രൂപപ്പെട്ടത്. ഇതില്‍ രണ്ട് മൂന്ന് ദിവസം നിലനിന്നത് മുതല്‍ നാല്-അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നത് വരെയുള്ള ന്യൂനമര്‍ദ്ദങ്ങളുണ്ട്. ഈ മാസം 18 വരെ ഈ പ്രതിഭാസം തുടരാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഉള്‍ക്കടലിലെ താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വായു പ്രവാഹത്തെ സ്വാധീനിക്കുന്നു. അറബിക്കടലിന്‍റെ താപനിലയെ കൂടി സ്വാധീനിക്കുന്നതാണ് ഇത്തരം പ്രതിഭാസങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ കടലില്‍ 28 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 29 വരെ താപനില ഉയരുന്നുണ്ട്.  ഇതുമൂലം തുടര്‍ച്ചയായി നീരാവി രൂപപ്പെട്ട് കടലില്‍ കൂമ്പാരമേഘങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

ഇതോടൊപ്പം പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ന്യൂനമര്‍ദ്ദ പാത്തിയും ശക്തമാകുന്നതോടെ കരയില്‍ മഴ അതിശക്തമാകുന്നുവെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദച്ചുഴിയുടെ സ്വാധീനത്താല്‍ മേഘങ്ങള്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള സഞ്ചാര പാതയിലാണ്. ഇതിനിടെ മഴ മേഘങ്ങള്‍ ചില പ്രദേശങ്ങളില്‍ കേന്ദ്രീകരിക്കുന്നതോടെയാണ് ആ പ്രദേശത്ത് അതിതീവ്രമഴ ഉണ്ടാകുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ വെള്ളായനിയിലും നെയ്യാറ്റിന്‍കരയിലും 13 സെന്‍റീമീറ്റര്‍ വീതവും പെരുങ്കടവില്‍ 11 സെന്‍റീമീറ്ററും ചാക്കയില്‍ 7 സെന്‍റീമീറ്ററും മാങ്കൊമ്പ് 8 സെന്‍റീമീറ്ററും എറണാകുളും സൌത്തില്‍ 7 സെന്‍റീമീറ്ററും മഴ ലഭിച്ചെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  

തിരുവനന്തപുരത്ത് ഇതുവരെയായി പെയ്ത മഴയില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മണ്‍റോ തുരുത്തിലെ (Monroe Island) അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതോടെ പരപ്പാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നതോടെയാണ് മണ്‍റോതുരത്തില്‍ വെള്ളം കയറിയത്. കൊല്ലത്തും ആലപ്പുഴയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 

click me!