രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്ക് മർദ്ദനമേറ്റിരുന്നു. ഒളിവിലായിരുന്ന പ്രതികളെ കോയമ്പത്തൂരിൽ നിന്നും ആനമങ്ങാട് നിന്നുമായാണ് പോലീസ് പിടികൂടിയത്.
മലപ്പുറം: ആനമങ്ങാട് പൂരാഘോഷത്തോടനുബന്ധിച്ച് നടന്ന അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഈ മാസം രണ്ട്, മൂന്ന് തീയതികളില്‍ ക്ഷേത്രത്തിന് സമീപം നടന്ന അക്രമത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് നാല് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ആനമങ്ങാട് ചോലക്കല്‍ ജയരാജ് (31), ചിറ്റോടിയില്‍ ജിഷ്ണു (26), ആനമങ്ങാട് വടക്കന്‍ സിറ്റി സ്വദേശി മാങ്ങമ്പറ്റ കൃഷ്ണകുമാര്‍ (37), കാറല്‍മണ്ണ സ്വദേശി മുക്കില്‍ സുജിത്ത് (21) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കേസിനാസ്പദമായ സംഭവം. രണ്ടിന് രാത്രി എട്ടരയോടെ പൂരത്തിനോടനുബന്ധിച്ച് മുഴന്നമണ്ണ ദേശക്കാരുടെ വേല വരവില്‍ പങ്കെടുത്ത് വരുന്ന വഴി ക്ഷേത്ര ഗ്രൗണ്ടിന് സമീപം പ്രതികള്‍ മുഴന്നമണ്ണ സ്വദേശി സ്വരൂപിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പുറമെ മൂന്നാം തീയതി രാത്രി 11ന് മുഴന്നമണ്ണ സ്വദേശി അക്ഷയ്കുമാറിനെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു. ആനമങ്ങാട് വേലക്കാരും മുഴന്നമണ്ണ ദേശവേലക്കാരും തമ്മില്‍ മുമ്പ് സംഘര്‍ഷമുണ്ടായതിന്റെ മുന്‍ വൈരാഗ്യത്തിലാണ് പ്രതികള്‍ പരാതിക്കാരെ മര്‍ദ്ദിച്ചത് എന്ന് പറയുന്നു. ഒളിവില്‍ പോയ ജയരാജ്, ജിഷ്ണു എന്നിവരെ കോയമ്പത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും മറ്റ് പ്രതികളെ ആനമങ്ങാട് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഖ്യപ്രതി ജയരാജിന്റെ പേരില്‍ അഞ്ചോളം കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ അന്‍വര്‍ സാദിഖ്, രാമചന്ദ്രന്‍, എ.എസ്. ഐ രേഖ, ജിതിന്‍ മുട്ടുങ്ങല്‍, സുധീഷ്, ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


