ഉറങ്ങുന്ന നേതൃത്വത്തെ ഉണര്‍ത്താന്‍ ചെല്ലാനത്തുകാരുടെ 'ഉറക്ക സമരം'

First Published Aug 3, 2021, 2:01 PM IST


'നിങ്ങള്‍ എടുക്കുന്ന ഏതൊരു തീരുമാനവും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ഒരാളെ എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയണ'മെന്ന് പറഞ്ഞത് രാഷ്ട്രപിതാവായി ഇന്നും ഇന്ത്യന്‍ ജനത കൊണ്ടുനടക്കുന്ന മഹാത്മാഗാന്ധിയാണ്. എന്നാല്‍, സ്വതന്ത്ര ഭാരതത്തില്‍ ഈ വാക്കുകള്‍ക്ക് വില കല്‍പ്പിക്കപ്പെട്ടിരുന്നില്ലായെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ചെല്ലാനവും ശംഖുമുഖവും ഉള്‍പ്പെടുന്ന കേരളത്തിന്‍റെ തീരദേശം. പതിറ്റാണ്ടുകളോളമെത്തുന്ന ദുരിതത്തിന് എന്ന് അറുതിവരുമെന്നറിയാതെ ഇന്നും ചെല്ലാനത്തുകാര്‍, കാല്‍ക്കീഴിലെ ബാക്കിയുള്ള മണ്ണെങ്കിലും സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒരു ഗ്രാമത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഭരണകൂടത്തിനെതിരെ ഇന്നലെ ചെല്ലാനത്തുകാര്‍ വ്യത്യസ്തമായൊരു സമരവുമായി കൊച്ചി നഗരത്തിലെത്തി. കൊച്ചി നഗരമധ്യത്തില്‍ ഒരു 'ഉറക്ക സമരം'. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് നൂസ് ക്യാമറാമാന്‍ ധനേഷ് പയ്യന്നൂര്‍

ചെല്ലാനത്തുകാരുടെ പ്രശ്നങ്ങള്‍ തെരുവിലേക്കെത്തുമ്പോള്‍ പ്രഖ്യാപനങ്ങളുമായി ഭരണകൂട പ്രതിനിധികള്‍ തീരദേശത്തെത്തും. അവിടെ സന്ധി സംഭാഷണങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കും. 

വാരാനിരിക്കുന്ന പദ്ധതികള്‍ സ്വപ്നം കണ്ട് ജനമിരിക്കുമ്പോള്‍ അടുത്ത ദുരിതമായി മഴക്കാലമെത്തും തീരവും തീരത്തോടൊപ്പം വീടുകളും കരകാണാ കടലിലേക്ക് മുങ്ങിത്താഴും. 

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ വീണ്ടും തെരുവുകളിലേക്കും നീങ്ങും. സര്‍ക്കാര്‍ പ്രതിനിധികള്‍ വാഗ്ദാനങ്ങളുമായി തീരദേശത്തേക്കും. വര്‍ഷങ്ങളായി ഈ പതിവിന് പോറലൊന്നുമില്ലാതെ മുന്നോട്ട് നീങ്ങുകയാണ്. 

എന്തിനുമൊരു പരിധിയുണ്ടെന്നാണ് ചെല്ലാനത്തുകാരിപ്പോള്‍ പറയുന്നത്. തീരവും വീടും കടലെടുക്കുന്നതിന് ശാശ്വതമായ പരിഹാരം വേണം. അതിനായി അവര്‍ ഉറക്കം നടക്കുന്ന ഭരണകൂടത്തിനായി പെരിവെയിലില്‍ ഉറക്ക സമരം വരെ നടത്തി. '


ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര് ഓഫീസിന് സമീപത്തായിരുന്നു സമരം. ചെല്ലാനം തീരമേഖലയിലെ കടല്‍ക്ഷോഭ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം. 

നിരവധി പഠനങ്ങള്‍ സര്‍ക്കാര്‍ ഈ പ്രദേശത്തിന്‍റെ തകര്‍ച്ചയെ കുറിച്ച് നടത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നും വെളിച്ചം കണ്ടിട്ടില്ല.  ചെല്ലാനത്തിന്‍റെ തീര നഷ്ടത്തെ കുറിച്ച് ഏറ്റവും ഒടുവില്‍ പഠനം നടത്തിയ കുഫോസ് താല്‍ക്കാലിക പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന്‍ വേല്‍ അടയിരിക്കുകയാണെന്നാണ് സമരക്കാരുടെ പരാതി. 

കുഫോസിന്‍റെ പഠന റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉദ്യോഗസ്ഥര്‍ ടെട്രാപോഡ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്നതാണ് സര്‍ക്കാറിന്‍റെ തീരുമാനമെന്നും ഇതിനെതിരെയാണ് ഉറക്ക സമരമെന്നും സമരസമിതി പറഞ്ഞു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!