പരിസ്ഥിതി ലോല മേഖല; ഇടുക്കിയില്‍ അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

Published : Jun 10, 2022, 10:21 AM ISTUpdated : Jun 16, 2022, 10:12 AM IST

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു. ഇടുക്കിയില്‍ നിന്നുള്ള ഹര്‍ത്താല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കൃഷ്ണപ്രസാദ്.   

PREV
112
പരിസ്ഥിതി ലോല മേഖല; ഇടുക്കിയില്‍ അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

212

സുപ്രിംകോടതി വിധി ഏറ്റവും ഗുരുതരമായി ബാധിക്കുന്ന കേരളത്തിലെ ജില്ലകളിലൊന്നാണ് ഇടുക്കി. നിരവധി വനസങ്കേതങ്ങളും വനമേഖലകളുമുള്ള ഇടുക്കിയില്‍ പരിസ്ഥിതി ലോല മേഖലയോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും കൊണ്ട് വന്നാല്‍ അത് ജില്ലയിലെ നിരവധി കുടുംബങ്ങളെ നേരിട്ട് ബാധിക്കും. 

 

312

വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിസംഗതക്കെതിരെ 16 ന് യുഡിഎഫും ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഏഴു ദിവസത്തെ നോട്ടീസ് നൽകാതെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ യുഡിഎഫും ബിജെപിയും വിമർശനവുമായി രംഗത്തെത്തി. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണെന്നും ഇത് ജനങ്ങളെയും സഞ്ചാരികളെയും ഏറെ ബാധിക്കുമെന്നും ഇരു പാര്‍ട്ടികളും ആരോപിച്ചു. 

 

412

പ്രതിഷേധങ്ങള്‍ ശക്തമായതോടെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, നിയമ പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങളുടെ ആശങ്കയിൽ അനുഭാവ പൂർവ്വമായ പരിഗണനയുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അന്തിമ ഉത്തരവിനെ ചെല്ലി സുപ്രീംകോടതിയിൽ തന്നെ പുനഃപരിശോധന ഹർജി നൽകുന്നത് അടക്കം ചർച്ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ഏഷ്യാനെറ്റ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

 

512

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസ മേഖലകളെ സംബന്ധിച്ച് രാജ്യമെങ്ങുനിന്നും ഉയര്‍ന്നത്. എന്നാൽ ഈ ആശങ്കയിൽ അനുഭാവ പൂർവ്വമായ സമീപനമാനായിരിക്കുമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കുന്നത്. സുപ്രിംകോടതി ഉത്തരവ്  വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിയമ വിഭാഗത്തിന്‍റെ പരിശോധനയിലാണ്. 

 

612

പുതിയ നിയമത്തില്‍ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരമാവധി സംസ്ഥാനങ്ങൾക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയിൽ നിന്നും നേടിയെടുക്കാനുള്ള ഇടപെടല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.  ഉന്നതാധികാര സമിതി വഴിയോ കേന്ദ്രം നേരിട്ടോ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കും. 

 

712

അന്തിമ ഉത്തരവിൽ പുനഃപരിശോധനാ ഹർജി കേന്ദ്രം നേരിട്ട് നൽകുന്ന കാര്യവും പരിഗണനയിലാണ്. സുപ്രിംകോടതി ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ് വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തൽ. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ദില്ലി, ഭുവനേശ്വർ അടക്കം നഗരങ്ങളുടെ തുടർ വികസനത്തെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

 

812

എന്നാല്‍, പുതിയ നിയമം സംബന്ധിച്ച് കേരളത്തിന്‍റെ ആശങ്ക രേഖാമൂലം അറിയിച്ച് കൊണ്ട് സംസ്ഥാന സർക്കാറില്‍ നിന്ന് കത്തൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള സുപ്രിംകോടതി ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം.

912

ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറ‍ഞ്ഞു. പരിസ്ഥിതി ലോല ഉത്തരവ് മറികടക്കാന്‍ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുളള അവലോകന യോഗത്തിന് ശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍റെ പ്രതികരണം.

 

 

1012

വനസംരക്ഷണത്തിനായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ വിഷയത്തില്‍ കേന്ദ്രം പൂര്‍ണമായി ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

1112

കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും ക്രഷര്‍ മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക.

1212

നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും. 

Read more Photos on
click me!

Recommended Stories