അപകടത്തെ തുടര്‍ന്ന് മൂന്നായി പിളര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ 500 മീറ്റര്‍ അകലെ പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിലേക്കാണ് മാറ്റിയത്. ഇതിനായി വിമാനത്താവള അഥോറിറ്റി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കി. പാറ നിറഞ്ഞ പ്രദേശം ഇടിച്ച് നിരത്തി പ്രത്യേക പ്രതലം തയ്യാറാക്കാന്‍ തന്നെ അരക്കോടിയിലേറെ ചെലവ് വന്നു.
undefined
എയർപോർട്ട് അതോറിറ്റിയുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സുരക്ഷാ സേനയുടെ ബാരിക്കേഡിന് സമീപത്തായാണ് അപകടത്തില്‍പ്പെട്ട വിമാനം നിർത്തിയിടാനുള്ള പ്രതലം തയ്യാറാക്കിയത്. വിമാനാവശിഷ്ടം സംരക്ഷിക്കാനായി ഈ സ്ഥലത്ത് പ്രത്യേക മേല്‍ക്കൂര പണിയും.
undefined
ക്രെയിന്‍ ഉപയോഗിച്ച് പത്ത് ദിവസത്തോളമെടുത്ത് ലക്ഷങ്ങള്‍ ചെലവാക്കിയാണ് അപകടസ്ഥലത്ത് നിന്ന് വിമാനാവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. അപകടത്തെ തുടര്‍ന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം മൂന്നായി തകര്‍ന്നിരുന്നു.
undefined
വിമാനത്തിന്‍റെ മുഖഭാഗമാണ് ആദ്യം നീക്കം ചെയ്തത്. അതിന് ശേഷം ഘട്ടം ഘട്ടമാണ് മറ്റ് ഭാഗങ്ങള്‍ നീക്കിത്തുടങ്ങിയത്. അപകട ശേഷവും വിമാനത്തിന്‍റെ ഇന്ധനടാങ്കിൽ കുറഞ്ഞ അളവില്‍ ഇന്ധനം അവശേഷിച്ചിരുന്നു.
undefined
അവശേഷിച്ച ഇന്ധനത്തിലേക്ക് വെള്ളമൊഴിച്ച് ശുദ്ധീകരിച്ച ശേഷം ഇന്ധനം നീക്കം ചെയ്താണ് ടാങ്കിന്‍റെ ഭാഗം അപകടസ്ഥലത്ത് നിന്ന് നീക്കിയത്.
undefined
വിമാനാവശിഷ്ടങ്ങളിലെ പ്രധാനപ്പെട്ടഭാഗമാണ് വയറിങ്ങ് അവശിഷ്ടങ്ങള്‍. ഇവ പൂര്‍ണ്ണമായും മാറ്റി. വിമാനത്തിന്‍റെ ചിറകുകള്‍ വേര്‍പ്പെടുത്തിയ ശേഷമാണ് സംഭവ സ്ഥലത്ത് നിന്നും മാറ്റിയത്.
undefined
ക്രെയിനുകളും മറ്റ് അത്യാധുനിക ഉപകരണങ്ങളും ഇതിനായി ഉപയോഗിച്ചു. പത്ത് ദിവസം നിരവധി തൊഴിലാളികളുടെ ശ്രമഫലമായാണ് വിമാനാവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും മാറ്റിയത്.
undefined
എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം, 2020 ഓഗസ്റ്റ് 7ന് റണ്‍വേയില്‍ നിന്ന് തെന്നി അപകടത്തില്‍പ്പെടുമ്പോള്‍ വിമാനത്തില്‍ 185 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്ന് തെന്നിത്താഴേക്ക് പതിച്ച വിമാനം രണ്ടായി പിളര്‍ന്നുമാറി. അപകടത്തില്‍ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
വിമാനാപകടം നടന്ന് എഴുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ അവസാനത്തെയാള്‍ ആശുപത്രി വിട്ടത്. വയനാട് ചീരാൽ സ്വദേശി നൗഫലാണ് ആശുപത്രി വിട്ട അവസാനത്തെയാള്‍.
undefined
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ 660 കോടി രൂപ (8.9 കോടി ഡോളര്‍) യാണ് നഷ്ടപരിഹാരം നല്‍കിയത്. ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഒരു കമ്പനിക്ക് ഇതുവരെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്.
undefined
377.42 കോടി രൂപ (5.1 കോടി ഡോളര്‍) വിമാനത്തിനുണ്ടായ നഷ്ടത്തിന് വേണ്ടിയാണ്. 281.21 കോടി (3.8 കോടി ഡോളര്‍) രൂപ അപകടത്തില്‍ മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത യാത്രക്കാര്‍ക്കും ബാഗേജ് നഷ്ടം ഉള്‍പ്പെടെയുള്ളവയ്ക്കുമായുള്ള നഷ്ടപരിഹാരവുമാണെന്ന് ന്യൂ ഇന്ത്യ അഷുറന്‍സ് സിഎംഡി അതുല്‍ സഹായ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
undefined
വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് എയര്‍ ഇന്ത്യയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടത്. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറന്‍സാണ് ലീഡ് പ്രൈമറി ഇന്‍ഷുറര്‍.
undefined
ക്ലെയ്മിന്‍റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷുറന്‍സ് കമ്പനികളാണ്. ഭൂരിഭാഗം ക്ലെയിമുകളും ഫണ്ട് ചെയ്തത് ജിഐസി റി അടക്കമുള്ള ആഗോള ഇന്‍ഷുറന്‍സ് കമ്പനികളാണ്.
undefined
ക്ലെയിം സെറ്റില്‍മെന്‍റിന്‍റെ ഭാഗമായി ഏഴുപത് ലക്ഷം ഡോളര്‍ നഷ്ടപരിഹാമായി ഇതിനകം നല്‍കിക്കഴിഞ്ഞു. വിമാന നഷ്ടം പരിഹരിക്കുന്നതിനുള്ള ക്ലെയിം സെറ്റില്‍മെന്‍റിനായി എയര്‍ ഇന്ത്യയ്ക്ക് 373.83 കോടി രൂപയാണ് നല്‍കേണ്ടത്.
undefined
ഇതിന് പുറമെ യാത്രക്കാര്‍ക്ക് അടിയന്തര ദുരിതാശ്വാസമായി വിതരണം ചെയ്യാനുള്ള ബാധ്യതാ ഇനത്തിലെ 3.50 കോടി രൂപ ന്യൂ ഇന്ത്യ അഷുറന്‍സ് നല്‍കിയതായി സഹായ് പറഞ്ഞു.
undefined
ഇന്‍ഷുറന്‍സ് തുക എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങളും രേഖകളും പരിശോധിച്ച് വിലയിരുത്തിയ ശേഷം നല്‍കും. റീ ഇന്‍ഷുറര്‍ കമ്പനികളുടെ നടപടികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടത് കൊണ്ട് ബാധ്യതാ ഇനത്തിലെ ക്ലെയിമുകളില്‍ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി വേണ്ടി വരുമെന്ന് അതുല്‍ സഹായ് കൂട്ടിച്ചേര്‍ത്തു.
undefined
ഇതിനിടെ അപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തത് വിവാദമായി. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ലോബിയാണ് ഹര്‍ജിക്ക് പിന്നിലെന്ന് സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഫോറം ആരോപിച്ചു.
undefined
സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. യശ്വന്ത് ഷേണായിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരിപ്പൂര്‍ വിമാനത്താവളം എന്നന്നേക്കുമായി അടപ്പിക്കാനുള്ള ശ്രമമാണ് ഈ ഹര്‍ജിക്ക് പിന്നിലെന്നാണ് ആരോപണം.
undefined
അപകടം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരെ എയര്‍പ്പോര്‍ട്ട് അഥോറിറ്റി പ്രത്യേകം അഭിനന്ദിച്ചിരുന്നു. റോഡിലെ തടസങ്ങള്‍ നീക്കി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും പുലരും വരെ അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാനായി നാട്ടുകാര്‍ ആശുപത്രികളില്‍ കയറിയിറങ്ങി.
undefined
ഒടുവില്‍ അപകടം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം വിമാനാവശിഷ്ടങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. വിമാനാവശിഷ്ടങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കും.
undefined
ഇടുക്കി പെട്ടിമുടി ദുരന്തമുണ്ടായതിന് തൊട്ട് പുറകേയുണ്ടായ വിമാനാപകടം ഏറെ ആശങ്കയാണ് സൃഷ്ടിച്ചത്. അതിനിടെ കൊവിഡ് 19 വൈറസ് വ്യാപന ഭീതിയും ശക്തമായിരുന്നു.
undefined
മാത്രമല്ല, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ച പ്രവാസികളായിരുന്നു വിമാനത്തിലുണ്ടായിരുന്നവരിലേറെയെന്നതും ഏറെ ആഘാതം സൃഷ്ടിച്ചു.
undefined
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് വിമാന സര്‍വ്വീസിലുള്‍പ്പെട്ട വിമാനമായിരുന്നു അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനം.
undefined