കാലാവസ്ഥാ വ്യതിയാനം മണ്‍സൂണിനെ പോലും സ്വാധീനിച്ചു കഴിഞ്ഞെന്ന പഠനങ്ങള്‍ വന്നുതുടങ്ങിയിട്ട് വലിയ കാലമായിട്ടില്ല. പഠനങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പെയ്തുവീഴുന്ന മഴവെള്ളം പ്രശ്നരഹിതമായി ഒഴുക്കിവിടുന്നതിന് ക്രിയാത്മകമായ പദ്ധതികള്‍ ഒന്നുപോലുമില്ല. ഇന്നും മഴയൊന്ന് ചാറിയാല്‍ മുങ്ങുന്ന നഗരമാണ് കൊച്ചി. കൃത്യമായ മലിനജല നിര്‍ഗമനം സാധ്യതയില്ലാത്തും ഉള്ള അഴുക്കുചാലുകള്‍ കാര്യക്ഷമമായി സൂക്ഷിക്കാത്തതും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. എറണാകുളത്തെ ഏതൊരു ചെറിയ പ്രദേശത്തും ഇതുതന്നെയാണ് അവസ്ഥ. 300 ഓളം കുടുംബങ്ങള്‍ താമിസിക്കുന്ന പ്രദേശമാണ് എറണാകുളം കലൂര്‍ വസന്ത് നഗര്‍. ഇവിടെ ചെറിയൊരു ചാറ്റല്‍ മഴ പെയ്താല്‍ പോലും വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്തു പ്രവത്
എറണാകുളം നഗരത്തിലെ വസന്ത് നഗര്‍ ഒരു പ്രതീകമാണ്. പുതിയ വികസനപദ്ധതികള്‍ വരുമ്പോള്‍, വെള്ളം ഒഴികിപോകാനുള്ള ഓടകള്‍ അടയ്ക്കുകയോ അശാസ്ത്രീയമായി മറ്റ് വഴികളിലേക്ക് തിരിച്ചു വിടുകയോ ചെയ്യുന്നതാണ് പ്രദേശത്തെ താഴ്ന്ന വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമാകുന്നത്.
211
വീട്ടുകാര്‍ പരാതിപ്പെട്ടാല്‍ കൃത്യമായൊരു പരിഹാര നിര്‍ദ്ദേശം പ്രാദേശിക ഭരണകൂടത്തിന് ഇല്ലാത്തതും അതിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. മഴ മാറുന്നതോടെ പ്രശ്ന പ്രരിഹാരത്തെ കുറിച്ച് അധികാരികളും നിശബ്ദരാകുന്നു.
311
ഇതോടെ ഓരോ മഴയ്ക്കും ദുരിതക്കയത്തിലാകുന്നത് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ആളുകളും. ഓരോ മഴയ്ക്കും വീടുകളില്‍ വെള്ളം കയറുമ്പോള്‍ ബന്ധുവീടുകളിലേക്കും വീടിന്‍റെ മുകള്‍ നിലയിലേക്കും താമസം മാറ്റുകയാണ് ഇപ്പോള്‍ പ്രദേശവാസികള്‍.
411
പല തവണ പരാതിപ്പെട്ടാലും ആദ്യ ദിവസം ഉദ്യോഗസ്ഥര്‍ വന്ന് നോക്കി പോകുന്നതല്ലാതെ പിന്നീട് ഇതിന്‍റെ മേല്‍ നടപടികളൊന്നുമുണ്ടാകുന്നില്ലെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. അതുകൊണ്ട് തന്നെ അടുത്ത മഴയില്‍ വീടുകളില്‍ വീണ്ടും വെള്ളം കയറുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നു.
511
സംസ്ഥാനത്ത് വെനല്‍ മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
611
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ്രജാഗ്രത വേണമെന്നും മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.
711
കർണ്ണാടകയുടെ മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം. മൺസൂണിന് മുന്നോടിയായി തെക്ക് പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നതും മഴയ്ക്ക് കാരണമാകും.
811
കര്‍ണ്ണാടകയുടെ തീരമേഖലയിലും മംഗ്ലൂരുവിലും ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ശനിയാഴ്ച വരെ കനത്ത മഴ മുന്നറിയിപ്പുണ്ട്. ഉഡുപ്പി ദക്ഷിണ കന്നഡ ജില്ലകളില്‍ വ്യാപക കൃഷിനാശമുണ്ടായി. ബെംഗ്ലൂരുവില്‍ രാവിലെ മുതല്‍ മഴ മാറി നില്‍ക്കുകയാണ്.
911
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങൽക്കൂത്ത് ഡാമിന്‍റെ ഒരു ഷട്ടർ ഇന്നലെ തുറന്നിരുന്നു. നേരത്തെ തന്നെ തുറന്ന അരുവിക്കര, ഭൂതത്താൻകെട്ട് ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
1011
ഇതിനിടെ വേനല്‍മഴയില്‍ എറണാകുളം ജില്ലയിൽ കോടികളുടെ കൃഷി നാശം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. ജില്ലയിൽ മാത്രം 3.75 കോടി രൂപയുടെ കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 165.22 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്.
1111
വാഴ, നെൽകൃഷികളാണ് കൂടുതൽ നശിച്ചത്. ഇന്നത്തെ മഴയിൽ നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കൊച്ചി കോർപ്പറേഷനെയും കളമശ്ശേരി മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന മുട്ടാർ കടവ് പാലം അപകടാവസ്ഥയിലായി. പാലം താഴേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പാലം പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam