ഒടുവില്‍, കോടതി വിധി നടപ്പാക്കി; വിശ്വാസികളുടെ പ്രതിഷേധത്തിനിടെ മുളന്തുരുത്തി പളളി ഏറ്റെടുത്ത് ജില്ലാ ഭരണകൂടം

First Published Aug 17, 2020, 10:10 AM IST

ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പളളി ഹൈക്കോടതി നിർദേശം പ്രകാരം സർക്കാർ ഏറ്റെടുത്തു. ഏറ്റെടുക്കൽ എതിർത്ത് കൊണ്ട് പള്ളിയിൽ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്ന് ബിഷപ്പുമാർ അടക്കം മതപുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി പൊലീസ് ഏറ്റെടുത്തത്. പളളി ഏറ്റെടുത്ത് കൈമാറാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് (17.8.2020) തീരാനിരിക്കേയാണ് പുലർച്ചെ അഞ്ച് മണിയോടെ വന്‍ പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. ചിത്രങ്ങള്‍ കാണാം. 

പള്ളി ഭരണം ഏറ്റെടുത്ത് ഇന്ന് റിപ്പോർട്ട്‌ കൈമാറാന്‍ എറണാകുളം ജില്ലാ കളക്ടർക്ക് ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു. കോടതി തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കേണ്ട ചുമതല. ഇന്നലെ അര്‍ദ്ധരാത്രിയില്‍ തന്നെ ചോറ്റാനിക്കര മുതലുള്ള പ്രദേശത്തെ റോഡുകൾ പൊലീസ് അടച്ചിരുന്നു.
undefined
പുലർച്ചെ അഞ്ച് മണിയോടെ വൻ സന്നാഹങ്ങളുമായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പള്ളിയിലെത്തി. ഫയർഫോഴ്സിന്‍റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് പള്ളിയുടെ ഗെയ്റ്റ് പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. പള്ളിയില്‍ കയറിയ പൊലീസ് ആദ്യമേ തന്നെ പ്രതിഷേധക്കാരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തുനീക്കി.
undefined
വിശ്വാസികൾ കടുത്ത പ്രതിഷേധം നടത്തിയെങ്കിലും പുലർച്ച ആറരയോടെ സ്ത്രീകളടക്കമുള്ള മുഴുവനാളുകളേയും ഒഴിപ്പിച്ചിരുന്നു. മെത്രപൊലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്വത്തിൽ ബിഷപ്പുമാർ പള്ളിയുടെ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇതനുവദിച്ചില്ല.
undefined
ഇന്ന് കോടതി കേസ് പരിഗണിക്കുന്നത് വരെ തങ്ങളെ തുടരാൻ അനുവദിക്കണമെന്നായിരുന്നു ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ ആവശ്യം. എന്നാല്‍ പൊലീസ് പള്ളിയില്‍ നിന്ന് എല്ലാ പുരോഹിതരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ശേഷം പള്ളിയുടെ ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു.
undefined
അറസ്റ്റ് ചെയ്തവരെയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പളളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓ‍ർത്ത‍ഡോക്സ് വിഭാഗം നേരത്തെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. വിധി നടപ്പാക്കാൻ പൊലീസിന് കഴിയില്ലെങ്കിൽ സിആർപിഎഫിനെ നിയോഗിക്കാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു.
undefined
ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഡിവിഷൻ ബെഞ്ചും പള്ളി ഏറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാറിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. കൊവിഡിന്‍റെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുക്കാൻ കൂടുതൽ സാവകാശം വേണമെന്നതായിരുന്നു സംസ്ഥാന സർക്കാറിന്‍റെ നിലപാട്.
undefined
എന്നാല്‍, പള്ളി ഏറ്റെടുക്കാൻ കളക്ടർ തയ്യാറായില്ലെങ്കിൽ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇതേ തുടര്‍ന്നാണ് പള്ളിയേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ഓർത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കം കാരണം നിരവധി പ്രദേശങ്ങളില്‍ പലപ്പോഴും മരണാനന്തര കര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെ മൃതദേഹങ്ങള്‍ വച്ച് വരെ സമരങ്ങള്‍ നടന്നിരുന്നു.
undefined
അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. പൊലീസ് നടപടിയില് നിരവധി പേര്‍ക്ക് പരിക്കേറ്റു. സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍, യാക്കോബായ വിശ്വാസികള്‍ നൂറ്റാണ്ടുകളായി ആരാധന നടത്തുന്ന ദേവാലയം പിടിച്ചെടുക്കാന്‍ ഓര്‍ത്തഡോക്സ് പക്ഷം മനുഷ്യത്വരഹിതമായ നീക്കം നടത്തുകയാണെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
undefined
click me!