ക്രിസ്റ്റഫര്‍ സ്വാന്‍ പകര്‍ത്തിയ അതിശയങ്ങളുടെ കടല്‍ക്കാഴ്ചകള്‍
First Published Aug 2, 2020, 3:45 PM IST
18 വയസ് തികയുന്നതിന് മുമ്പ് ബ്രിട്ടീഷ് റോയല്‍ നേവിയില്‍ മുങ്ങല്‍ വിദഗ്ദ്ധനായി ചേര്‍ന്നയാളാണ് ക്രിസ്റ്റഫർ സ്വാൻ. പിച്ചള ഹെല്‍മറ്റുകള്‍, ലെഡ് ബൂട്ടുകള്‍, കപ്പല്‍ തകര്‍ച്ചകള്‍, കടല്‍ അങ്ങനെയൊരു സാഹസികത കൊതിച്ചാണ് താന്‍ റോയല്‍ നേവിയില്‍ ചേര്‍ന്നത്. ഒരു ശൈത്യകാലത്താണ് പോർട്ട്‌സ്മൗത്തിലെ എച്ച്.എം.എസ്. വെർണനിലെ റോയൽ നേവി ഡൈവിംഗ് സ്‌കൂളില്‍ നിന്ന് താനടക്കമുള്ള 32 പേരടങ്ങിയ സംഘം ആദ്യമായി ഡൈവിംഗിന് പോയത്. പക്ഷേ പരിപാടി കഴിഞ്ഞ ശേഷം സംഘത്തില്‍ തുടര്‍ന്നത് വെറും ആറ് പേര്‍ മാത്രം. എന്നാല്‍ അതിനകം താന്‍ കടലുമായി പ്രണയത്തിലായി കഴിഞ്ഞിരുന്നെന്ന് ക്രിസ്റ്റഫർ സ്വാൻ.
തുടര്‍ന്ന് റോയൽ നേവി മുങ്ങൽ വിദഗ്ദ്ൻ, ഓയിൽ റിഗ് ഡൈവർ, ഉള്‍ക്കടലില്‍ തിമിംഗലത്തെ കാണിച്ചു കൊടുക്കുന്ന ഉല്ലാസ ഓപ്പറേറ്റർ, അങ്ങനെ അസാധാരണമായ അനുഭവങ്ങളുടെ 15 വർഷങ്ങള്‍. അതിനിടെ അതിമനോഹരമായ മറൈന്‍ ഫോട്ടോയെടുക്കുന്നതില്‍ ഒരു വിദഗ്ദ്നായിത്തീര്‍ന്നിരുന്നു ക്രിസ്റ്റഫർ സ്വാൻ. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൽ രണ്ടുതവണ അവാർഡ് ലഭിച്ച ഫൈനലിസ്റ്റാണ് അദ്ദേഹം. ഫോട്ടോഗ്രാഫര്‍ മാത്രമല്ല തിമിംഗല പരിജ്ഞാനത്തില്‍ അദ്ദേഹം അറിയപ്പെടുന്നത് തന്നെ 'Whale Whisperer' എന്നാണ്.