നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയ ദുബായിലെ നൈഫില്‍ ആഘോഷങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ - ചിത്രങ്ങള്‍

First Published Apr 27, 2020, 5:03 PM IST

ദുബായിലെ നൈഫ് മലയാളികള്‍ക്ക് പോലും സുപരിചിതമായ പേരാണിപ്പോള്‍. കേരളത്തില്‍ കൊവിഡ് സ്ഥീരികരിച്ച നിരവധിപ്പേര്‍ ഇവിടെ നിന്ന് എത്തിയവരായിരുന്നു. എന്നാല്‍ പിന്നീട് ദുബായ് ഭരണകൂടം ഇവിടെ വന്‍തോതിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആഴ്ചകളോളം ഈ പ്രദേശം അടച്ചിട്ട് അണുവിമുക്തമാക്കി. പ്രദേശത്തെ ഓരോരുത്തരെയും പരിശോധിച്ച് രോഗമുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും മാറ്റി. തുടര്‍ന്ന് സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാകുന്നതാണ് പിന്നീട് കണ്ടത്. ദിവസങ്ങളായി ഇവിടെ നിന്ന് ഒരു കൊവിഡ് കേസ് പോലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 

കൊവിഡ് പടര്‍ന്നുപിടിച്ച നൈഫില്‍ അഴ്ചകള്‍ നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ജനങ്ങള്‍ ആഘോഷവുമായി തെരുവിലിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് നൈഫിലെ റോഡുകളില്‍ ഘോഷയാത്രയായി അണിനിരന്നത്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിന് പിന്നാലെ വന്‍തോതിലുള്ള പരിശോധനകളാണ് ഇവിടെ നടന്നത്. ഈ പ്രദേശം ഒന്നടങ്കം ദുബായ് ഭരണകൂടം അണുവിമുക്തമാക്കിയിരുന്നു.
undefined
ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റാണ് നൈഫിലെയും അല്‍ റാസ് മേഖലയിലെയും നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചത്. ഇവിടെ രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെ ഇനി സാധാരണ ഗതിയില്‍ ജനജീവിതം അനുവദിക്കും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് ഇപ്പോള്‍ നിയന്ത്രണം.
undefined
ഒരു മാസത്തില്‍ താഴെയുള്ള സമയത്തിനിടെ ഇവിടെ മാത്രം ആറായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് 19 പരിശോധന നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൈഫിലും അല്‍ റാസ് മേഖലയിലും ആര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിക്കുന്നില്ല. നേരത്തെ മുഴുവന്‍ സമയവും അടച്ചിട്ടിരിക്കുകയായിരുന്ന പ്രദേശത്തെ നിയന്ത്രണങ്ങള്‍ക്ക് ഇതോടെയാണ് ഇളവ് അനുവദിച്ചത്.
undefined
കഴിഞ്ഞ ദിവസം നൈഫില്‍ നടന്ന ആഘോഷങ്ങള്‍ മലയാളികളടക്കം നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങുന്നതായിരുന്നു ഇവിടെ നിന്നുള്ള കാഴ്ചകള്‍. മലയാളികളടക്കം നിരവധി പ്രവാസികള്‍ താമസിക്കുന്ന മേഖലയാണിത്.
undefined
നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയത് സംബന്ധിച്ച് നൈഫ് പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് വിശദീകരിക്കുകയാണ് അധികൃതര്‍. നേരത്തെ നൈഫും ദേരയും അല്‍ റാസ് മേഖലയും പൂട്ടിയിട്ടാണ് സര്‍ക്കാര്‍ അണുനശീകരണം നടത്തിയത്. മലയാളികളടക്കമുള്ള വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കൊവിഡ് പരിശോധന നടത്താനായി നൈഫിന്റെ തൊട്ടടുത്ത് ടെന്റുകളുമൊരുക്കിയിരുന്നു.
undefined
നൈഫ് അടക്കമുള്ള പ്രദേശങ്ങളില്‍ രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനായത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. വിദേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പഴുതുകളടച്ചുള്ള സുരക്ഷയൊരുക്കുകയാണ് ദുബായ്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്കോ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റുകയായിരുന്നു. പലരും നിരീക്ഷണ കാലാവധിയും പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച ഇവിടെ തിരിച്ചെത്തിയിരുന്നു.
undefined
ഓരോ രാജ്യങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ അവരവരുടെ പൗരന്മാരെ കണ്ടെത്തി സഹായമെത്തിക്കുകയായിരുന്നു ദുബായ് സര്‍ക്കാര്‍. മരുന്നു ഭക്ഷണവുമെല്ലാം ഒരു പരാതിക്കും ഇടനല്‍കാതെ പ്രവാസികള്‍ക്കിടയിലേക്ക് എത്തിച്ചു. സര്‍ക്കാറിന്റെ കരുതലില്‍ കൊവിഡ് ഭീതി ഒഴിഞ്ഞുപോകുന്നതിന്റെ ആശ്വാസത്തിലാണ് രാജ്യത്ത ഇന്ത്യന്‍ സമൂഹം.
undefined
click me!