കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമാണ് നോറിൻ റെഡ്ബർഗും ഭര്‍ത്താവ് മൈക്കിൾ വ്രെഡ്‌ബെർഗും ക്രാറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിലെത്തിയത്. എന്നാല്‍ അവര്‍ വരുമ്പോള്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.
പാര്‍ക്കിന്‍റെ കൂടുതല്‍ ഉള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‍റെ സമീപ പ്രദേശങ്ങളില്‍ അവര്‍ ഇറങ്ങി. ഏതാണ്ട് 40 മിനിറ്റ് പാര്‍ക്കിലൂടെ അലഞ്ഞ് തിരിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ നോറിൻ റെഡ്ബർഗിന് കിട്ടിയതാകട്ടെ ഒരു മഞ്ഞ കല്ല്.
കയ്യില്‍ കിട്ടിയ കല്ല് പാർക്കിന്‍റെ ഡയമണ്ട് ഡിസ്കവറി സെന്‍ററില്‍ കാണിക്കുന്നത് വരെ അവര്‍ക്കറിയില്ലായിരുന്നു അതൊരു വജ്രമമാണെന്ന്. 4.38 കാരറ്റുള്ള 15300 ഡോളർ വിലമതിക്കുന്ന കല്ലാണ് താന്‍ കണ്ടെടുത്തതെന്ന് അറിഞ്ഞപ്പോള്‍ നോറിൻ റെഡ്ബർഗ് അതിശയപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറിൽ മറ്റൊരു സന്ദർശകൻ കണ്ടെത്തിയ 4.49 കാരറ്റ് രത്നത്തിന് ശേഷം, 2021-ൽ പാർക്കിൽ കണ്ടെത്തിയ ഏറ്റവും വലിയ രണ്ടാമത്തെ വജ്രമാണ് ഇതെന്ന് പാര്‍ക്ക് അധികൃതര്‍ അവരെ അറിയിച്ചു.
വലിയ വജ്രങ്ങൾ കണ്ടെത്തുന്നവർക്ക് പാർക്കിന്‍റെ രീതിയനുസരിച്ച് കണ്ടെത്തിയ വജ്രത്തിന് പേരിടാനുള്ള അനുമതിയുണ്ട്. താന്‍ കണ്ടെത്തിയ പുതിയ മഞ്ഞ വജ്രത്തിന് പേരാലോചിക്കാന്‍ നോറിൻ റെഡ്ബർഗിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
അവര്‍ തന്‍റെ ഭര്‍ത്താവിന്‍റെ അരുമയായ പൂച്ചകുട്ടി 'ലൂസി'യുടെ പേര് തന്നെ വജ്രത്തിനുമിട്ടു. 'അവളുടെ നിറം കൂടുതലും ചാരനിറമാണ്, പക്ഷേ അവളുടെ രോമങ്ങളിൽ മഞ്ഞനിറങ്ങളും ഉണ്ടായിരുന്നു.' നോറിൻ റെഡ്ബർഗ് പറഞ്ഞു.
ഇത്തരത്തിലുള്ള ഇളം മഞ്ഞയ്ക്ക് കാരറ്റിന് ഏകദേശം 3,500 ഡോളർ വിലവരും. നോറിൻ റെഡ്ബർഗ് കണ്ടെത്തിയ വജ്രം 4.38 കാരറ്റുണ്ട്. അതുകൊണ്ട് 'ലൂസി'ക്ക് ഏകദേശം $ 15,330 അല്ലെങ്കിൽ അതിൽ കൂടുതൽ വിലയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
വജ്രങ്ങൾക്കായി സന്ദർശകർക്ക് ഇപ്പോഴും ഖനനം ചെയ്യാൻ കഴിയുന്ന ഒരേയൊരു യുഎസ് പാർക്കാണ് ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക്. മർഫ്രീസ്ബോറോ, അർക്കൻസാസ്, പാർക്കിൽ 37 ഏക്കർ പ്രദേശമാണുള്ളത്. അവിടെ സന്ദർശകർക്ക് രത്നങ്ങൾ, പാറകൾ, ധാതുക്കൾ എന്നിവ സ്വയം കണ്ടെത്താം.
1972 ൽ പാർക്ക് തുറന്നതിന് ശേഷം 33,100 ൽ അധികം വജ്രങ്ങൾ സന്ദർശകർ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൈതാനത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം 1924 ൽ കണ്ടെത്തിയ 40.23 തൂക്കമുള്ള 'അങ്കിൾ സാം' വജ്രമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona