എന്തുകൊണ്ട് മകളെ ഇവരുടെയൊക്കെ വേഷം ധരിപ്പിച്ച് ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നു, അമ്മയുടെ മറുപടി

First Published Feb 17, 2021, 10:39 AM IST

ലോകത്തിന്റെ പല കോണുകളിലും കറുത്ത വർ​ഗക്കാരായ ആളുകൾ വിവേചനവും അതിക്രമവും നേരിടുന്നുണ്ട്. അമേരിക്കയിൽ അത് കുറച്ചുകൂടി പ്രകടമാണ്. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവും അതേ തുടർന്നുണ്ടായ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവുമെല്ലാം നാം കണ്ടതാണ്. അമേരിക്കയുടെ ചരിത്രത്തിൽ എന്നാൽ എക്കാലവും പ്രചോദനമായിത്തീർന്ന കറുത്ത വർ​ഗക്കാരായ ആളുകൾ ഏറെയുണ്ട്. അവരെല്ലാം ചേർന്നു തന്നെയാണ് ആ രാജ്യത്തെ സൃഷ്ടിച്ചതും. വിവേചനങ്ങൾ കാലാകാലങ്ങളായി തുടരുന്ന ഒരു സമൂഹത്തിൽ ഒരു അമ്മയും അവരുടെ കുഞ്ഞുമകളും ചേർന്ന് നടത്തുന്ന ചെറുതെങ്കിലും പ്രാധാന്യമർഹിക്കുന്ന ഒരു ബോധവൽക്കരണ പ്രവർത്തനത്തെ കുറിച്ചാണിത്. ചിത്രങ്ങളും കാണാം. 

മിഷിഗണിലുള്ള ഒരു അമ്മ തന്‍റെ മകളെ ചില ആളുകളെ പോലെ വസ്ത്രം ധരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഏതെങ്കിലും ഒരു സെലിബ്രിറ്റിയുടെ വേഷധാരണമല്ല ആ പെൺകുട്ടിയുടേത്. മറിച്ച്, കറുത്ത വര്‍ഗക്കാരായ ആളുകളെപ്പോലെയാണ് മകളെ അമ്മ വേഷം ധരിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളെടുത്തിരിക്കുന്നതും.
undefined
ഇത് മൂന്നാം വര്‍ഷമാണ് ടൈലര്‍ ട്രോട്ടര്‍ എന്ന അമ്മ മകളെ ഇത്തരത്തില്‍ വേഷം ധരിപ്പിക്കുകയും അതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത്. കറുത്ത വര്‍ഗക്കാരായ, കഴിഞ്ഞ കാലങ്ങളില്‍ ആളുകളെ പ്രചോദിപ്പിച്ച, പുതുമാര്‍ഗങ്ങള്‍ വെട്ടിത്തുറന്ന ആളുകളുടെ വേഷമാണ് ടൈലറുടെ മകള്‍ പെയ്സ്‍ലി അണിയുന്നത്.
undefined
അമേരിക്കയുടെ ചരിത്രത്തില്‍ സംഭാവനകള്‍ നല്‍കിയ കറുത്ത വര്‍ഗക്കാരായ ആളുകളുടെയും അവരുടെ വേഷം ധരിച്ച മകളുടെയും ചിത്രങ്ങള്‍ ടൈലര്‍ പോസ്റ്റ് ചെയ്യുന്നു. ഒപ്പം ആ വ്യക്തിയെ കുറിച്ചുള്ള വിവരണവും ചിത്രത്തോടൊപ്പം നല്‍കുന്നു. ബ്ലാക്ക് ഹിസ്റ്ററി മാസമായ ഫെബ്രുവരിയിലാണ് ടൈലര്‍ മകള്‍ പെയ്സ്‍ലിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. അതില്‍, സെറീന വില്ല്യംസ്, കമലാ ഹാരിസ്, ജാക്കി റോബിന്‍സണ്‍ തുടങ്ങിയവരെല്ലാം പെടുന്നു.
undefined
സ്കൂളില്‍ ഒരു ചൈല്‍ഡ് സൈക്കോളജി ക്ലാസ് എടുക്കവെയാണ് ബൈറേഷ്യല്‍ ആയിട്ടുള്ള കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ടൈലറിന് മനസിലാവുന്നത്. ഇതുപോലെയുള്ള പശ്ചാത്തലത്തില്‍ നിന്നുമെത്തുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരുടെ ഗ്രൂപ്പുകളില്‍ ഇടപഴകുമ്പോള്‍ എന്തോ ഒരു തടസം അനുഭവപ്പെടുന്നതായി ടൈലറിന് തോന്നി. അങ്ങനെയാണ് ഇന്നലകളില്‍ പോരാടി വന്ന, പ്രചോദനമായിത്തീര്‍ന്ന ആളുകളെ മകളിലൂടെ അവതരിപ്പിക്കുക എന്ന ആശയം അവരുടെ മനസിൽ പിറവിയെടുക്കുന്നത്.
undefined
മകൾക്ക് കറുത്ത വര്‍ഗക്കാരെ കുറിച്ചും അവളിലെ കറുത്ത വംശത്തിന്‍റെ അംശത്തെ കുറിച്ചും മനസിലാക്കിക്കൊടുക്കുക എന്നത് തീര്‍ച്ചയായും മനസാക്ഷിപരമായ ശ്രമങ്ങള്‍ നടത്തേണ്ട കാര്യമാണ് എന്നും തനിക്കറിയാമായിരുന്നു. ഇങ്ങനെ ചെയ്യുന്നത് അവളില്‍ ആത്മവിശ്വാസം നിറയ്ക്കുമെന്നും അവളെത്രമാത്രം സ്നേഹം അര്‍ഹിക്കപ്പെടുന്നവളാണ് എന്ന് മനസിലാക്കാന്‍ ഉപകരിക്കുമെന്നും എനിക്ക് മനസിലായി -ടൈലര്‍ പറയുന്നു.
undefined
ഓരോ വര്‍ഷവും അവസാനം ടൈലര്‍ അങ്ങനെയുള്ള ആളുകളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഒരു പുസ്തകമുണ്ടാക്കും. അവളും മകളും വര്‍ഷം മുഴുവനും ആ പുസ്തകം നോക്കും. അവരെക്കുറിച്ച് കൂടുതൽ കൂടുതൽ പഠിക്കാനും മനസിലാക്കാനും ശ്രമിക്കും. അതിലൂടെ അവരോട് ആദരവ് പുലർത്തുകയാണ് ആ അമ്മയും മകളും. ഇങ്ങനെ ഓരോ വർഷം കഴിയുമ്പോഴും കൂടുതൽ ആളുകളെ കുറിച്ച് പൂര്‍ണമായും മനസിലാക്കുകയും ചെയ്യും.
undefined
ഇങ്ങനെ ചെയ്യുന്നത് മകളെ എല്ലാ മനുഷ്യരും വ്യത്യസ്തമാണെങ്കിലും പ്രാധാന്യം അര്‍ഹിക്കുന്നവരാണ് എന്നു മനസിലാക്കാന്‍ സഹായിക്കുന്നുവെന്ന് ടൈലര്‍ പറയുന്നു. ഇത്തവണ തയ്യാറെടുപ്പ് നടത്തവെ പൊലീസ് ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ട കറുത്ത വര്‍ഗക്കാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ 1970 -കളില്‍ കൊല്ലപ്പെട്ടവരുമുണ്ട്. വിവേചനം എന്നത് കാലാകാലങ്ങളായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകരുന്ന ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. അമേരിക്ക കാലങ്ങളായി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കറുത്ത വര്‍ഗക്കാരോടുള്ള പ്രശ്നം മകളോട് പങ്കുവയ്ക്കുന്നതില്‍ പരമാവധി സത്യസന്ധത പുലര്‍ത്തണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ട് എന്നും ടൈലര്‍ പറയുന്നു. വിവിധ മേഖലകളിലെ ശ്രദ്ധേയമായ ആളുകളുടെ ചിത്രങ്ങളും ടൈലര്‍ പോസ്റ്റ് ചെയ്യുന്നതിലുള്‍പ്പെടുന്നു.
undefined
വംശീയതയ്ക്ക് പ്രായമില്ല. അതിനാല്‍ തന്നെ അതേ കുറിച്ച് തിരിച്ചറിയാനും കുട്ടികളാണ് എന്നത് പരിമിതിയല്ല. നാളെ സമൂഹത്തിലേക്കിറങ്ങുമ്പോള്‍ അവള്‍ കാണാനെങ്ങനെയിരിക്കുന്നുവെന്ന് നോക്കി ആളുകള്‍ അവളോട് പെരുമാറാന്‍ സാധ്യതയുണ്ട് എന്ന് അവളും തിരിച്ചറിയണം. അത് നേരിടാനുമാകണം. അതിനുള്ള കരുത്ത് അവള്‍ക്കുണ്ടാവണമെന്നും ടൈലര്‍ പറയുന്നു. അതിനുള്ള കരുത്ത് പകരുക എന്നത് കൂടി ടൈലറിന്റെ ലക്ഷ്യമാണ്.
undefined
താനും മകളും തമ്മിലുള്ള സാമ്യതയും അന്തരവും ടൈലറിനറിയാം. ഒരു ബൈറേഷ്യല്‍ ആയ മകളുണ്ടായി എന്നത് തനില്‍ മാനസികവികാസവും സാമൂഹികമായി വിശാലമായ കാഴ്ചപ്പാടും ഉണ്ടാക്കാന്‍ സഹായിച്ചുവെന്നും അവര്‍ പറയുന്നു. "ഇത് ഒരു അമ്മയെന്ന നിലയിൽ എന്നെ സഹായിച്ചിട്ടുണ്ട്, ഒപ്പം എന്റെ മകളെ പഠിപ്പിക്കുന്നതിലും മാറ്റം സൃഷ്ടിക്കുന്നതിലും ഞാൻ എന്റെ പങ്ക് വഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു." എന്നും ടൈലര്‍ പറയുന്നു.
undefined
ഏതായാലും ഈ അമ്മയുടെയും മകളുടെയും ചിത്രങ്ങൾ കുഞ്ഞുങ്ങളെയു മുതിർന്നവരെയും ഒരുപോലെ കറുത്ത വർ​ഗക്കാരായ മനുഷ്യർ അമേരിക്കൻ ചരിത്രത്തിൽ വഹിച്ച പങ്കിനെ കുറിച്ച് ബോധവൽക്കരിക്കും എന്ന് പ്രതീക്ഷിക്കാം. ഈ കാലത്തും അമേരിക്കയിൽ കറുത്ത വർ​ഗക്കാർ ഒരുപാട് വിവേചനം നേരിടുന്നുണ്ട്. അതിനാൽ തന്നെ ടൈലറിന്റെയും പെയ്സ്‍ലിന്റെയും പ്രവർത്തനങ്ങൾ പ്രാധാന്യമർഹിക്കുന്നു.(ചിത്രങ്ങൾക്ക് കടപ്പാട്: Taylor Trotterfacebook)
undefined
click me!