സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കലും അനുവദിച്ച് ക്യൂബ; ഹിതപരിശോധനയില്‍ 66.9 ശതമാനം വോട്ട്
First Published Sep 27, 2022, 10:45 AM ISTരാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കലും നിയമപരമാക്കുന്നതിനായി ക്യൂബയില്‍ ഹിതപരിശോധന നടത്തി. 66.9 ശതമാനം പേർ, അതായത് 3.9 ദശലക്ഷം പേര്‍ ഇവ നിയമവിധേയമാക്കണമെന്ന് അനുകൂലിച്ചപ്പോള്‍ 1.95 ദശലക്ഷം പേർ (33 ശതമാനം) എതിർത്ത് വോട്ട് ചെയ്തു. രാജ്യത്തെ മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ നിയമത്തെ അംഗീകരിക്കുന്നതായി കമ്മീഷന്‍ പ്രസിഡന്‍റ് അലീന ബല്‍സെയ്റോ ഗുട്ടറസ് സര്‍ക്കാര്‍ ടെലിവിഷനിലൂടെ അറിയിച്ചു. റഫറണ്ടത്തിന് അനുകൂലമായി ദശലക്ഷക്കണക്കിന് ആളുകള്‍ വോട്ട് ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ക്യൂബയില്‍ ശക്തിപ്രാപിപ്പിക്കുന്ന ഇവാഞ്ചലിക്കല്‍ പ്രസ്ഥാനത്തില്‍ നിന്ന് അസാധാരണമായ എതിര്‍പ്പുയര്‍ന്നെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വ്യാപകമായതിന് ശേഷം നടക്കുന്ന ആദ്യ ഹിതപരിശോധനകൂടിയാണിത്. വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 'നീതി നടന്നിരിക്കുന്നു' എന്നാണ് ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡയസ് കാനൽ ട്വീറ്റ് ചെയ്തത്.