താലിബാനെ വിറപ്പിക്കുന്ന ഈ പുലിക്കുട്ടികള്‍ ആരാണ്?

First Published Aug 25, 2021, 12:59 PM IST

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തപ്പോള്‍ ഉയര്‍ന്നുവന്നത്, ഇവരെ തടയാന്‍ ഇനി ആരുണ്ട് എന്ന ചോദ്യമായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക നടപടികള്‍ പരാജയമായതിനെ തുടര്‍ന്ന് അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാന്‍ ഉപേക്ഷിച്ചിരുന്നു. റഷ്യയും ചൈനയും അടക്കമുള്ള ശക്തികള്‍ താലിബാനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു. ഇനിയാര് എന്ന ചോദ്യത്തിന് നിരാശ മാത്രം ഉത്തരം കിട്ടിയ സമയത്താണ്, താലിബാനെതിരായ ആക്രമണവുമായി പുതിയൊരു സഖ്യം രംഗപ്രവേശനം ചെയ്തത്. താലിബാനോട് വിയോജിപ്പുള്ള അഫ്ഗാന്‍ കൂട്ടായ്മകളുടെ ഒരു മുന്നണി. ദേശീയ പ്രതിരോധ മുന്നണി (National Resistance Front-NRF) എന്ന പേരിലാണ് ഈ സഖ്യം അറിയപ്പെട്ടത്. വടക്കന്‍ അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്‌വര കേന്ദ്രമായി രൂപം കൊണ്ട ഈ മുന്നണി താലിബാനെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു. 

അവിടെ നിന്നില്ല പ്രതിരോധം. അഫ്ഗാനിസ്ഥാനിലെ അന്തറബ് പ്രദേശത്ത് താലിബാന്‍ ഭീകരരുമായി ഏറ്റുമുട്ടിയ ത്രിരോധ മുന്നണി താലിബാന്റെ ബനു ജില്ല മേധാവി അടക്കം നിരവധി ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഫാജിര്‍ എന്ന പ്രദേശത്തും ഏറ്റുമുട്ടല്‍ നടന്നു. 50 താലിബാന്‍ ഭീകരരരെ പ്രതിരോധ മുന്നണി പോരാളികള്‍ വധിക്കുകയും 20 പേരെ തടവുകാരായി പിടിക്കുകയും ചെയ്തുവെന്നും വാര്‍ത്ത വന്നു.  താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തതായി  പ്രതിരോധ മുന്നണി അതിനിടെ അവകാശപ്പെടുകയും ചെയ്തു. ബാഗ്‌ലാന്‍ മേഖലയിലെ പൊലെ ഹെസാര്‍, ദേ സലാഹ്, ബാനു ജില്ലകള്‍ പിടിച്ചെടുത്തു എന്നാണ് മുന്നണി അവകാശപ്പെട്ടത്. മറ്റ് ജില്ലകളിലേക്ക് മുന്നേറുകയാണെന്നും ദേശീയ പാത അടക്കം പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഈ വാര്‍ത്തകളൊക്കെ താലിബാന്‍ നിഷേധിക്കുകയായിരുന്നു. അതിനു പിന്നാലെ, മുന്നണിയുടെ കോട്ടയായ പഞ്ച്ശീര്‍ താഴ്‌വര ആക്രമിക്കാന്‍ നൂറുകണക്കിന് താലിബാന്‍ ഭീകരര്‍ എത്തിയതായി താലിബാന്‍ ട്വീറ്റ് ചെയ്തു. പഞ്ച്ശീര്‍ പിടിച്ചടക്കുമെന്നും അവര്‍ അവകാശപ്പെട്ടു. 

ആരാണ് താലിബാനെതിരായി രംഗത്തു വന്ന ഈ മുന്നണി? എന്താണ് അവര്‍ പറയുന്നത്? ലോകത്തിനു മുഴുവന്‍ പ്രതീക്ഷ നല്‍കി മുന്നോട്ടുവന്ന ഈ കൂട്ടായ്മയ്ക്ക് എത്രമാത്രം ശക്തിയുണ്ട്? എന്തൊക്കെ സാദ്ധ്യതകളാണ് അവര്‍ക്കുള്ളത്? 

അക്കാര്യം അറിയണമെങ്കില്‍, ആദ്യം പഞ്ച് ശീര്‍ താഴ്‌വരെയ അറിയണം. അഹമ്മദ് ഷാ മസൂദ് എന്ന അഫ്ഗാന്‍ വീരനായകനെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളെയും അറിയണം. 

താലിബാനെതിരെ അഫ്ഗാനിസ്താനില്‍ ഉയര്‍ന്ന പുതിയ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത് രണ്ടുപേരാണ്. വടക്കന്‍ സഖ്യത്തിന്റെ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ്. താലിബാന്റ വിജയം കണ്ടപ്പോള്‍ നാടുവിട്ടോടിയ പ്രസിഡന്റ് അഷറഫ് ഗനിയുടെ ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹ്.  ഇവര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്ന താലിബാന്‍ വിരുദ്ധ സംഘങ്ങളുമുണ്ട്. ഒപ്പം, അഫ്ഗാന്‍ പ്രതിരോധ സേനയിലെ നൂറുകണക്കിന് സൈനികരും ചേരുന്നു. 

ആ മുന്നണിയുടെ കഥ നമുക്ക് വിശദമായി പരിശോധിക്കാം. 

സോവിയറ്റ് അധിനിവേശ സമയത്ത് പോലും കോട്ടപോലെ ഉറച്ചുനിന്ന പ്രദേശമായിരുന്നു വടക്കന്‍ അഫ്ഗാനിസ്താനിലെ പഞ്ച്ശീര്‍. താലിബാന്റെ തുടക്ക കാലത്തുതന്നെ അതിനെതിരായി രംഗത്തുവരികയും പ്രദേശിക ശക്തികളെ ഉള്‍പ്പെടുത്തി വടക്കന്‍ സഖ്യമുണ്ടാക്കി അതിനെതിരെ പൊരുതുകയും ചെയ്ത പഴയ മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദിന്റെ നാടാണ് ഇത്. 

പഞ്ച്ശീര്‍ എന്നാല്‍ അഞ്ച്് സിംഹങ്ങള്‍ എന്നാണ് അര്‍ത്ഥം. പത്താം നൂറ്റാണ്ടില്‍, മുഹമ്മദ് ഗസ്‌നി രാജാവിന്റെ കാലത്ത് പ്രളയജലത്തില്‍നിന്നും ജനങ്ങളെ കാക്കാന്‍ അണകെട്ടിയ അഞ്ച് വീരയോദ്ധാക്കളുടെ ഓര്‍മ്മയ്ക്കാണ് ഈ താഴ്‌വരയ്ക്ക് പഞ്ച് ഷീര്‍ എന്ന പേരിട്ടത്. 

ഹിന്ദുക്കുഷ് പര്‍വ്വതനിരയുടെ ഓരം ചേര്‍ന്നുള്ള പഞ്ച് ഷീര്‍ താഴ്‌വര മലകളാല്‍ ചുറ്റപ്പെട്ടതാണ്. കോട്ടപോലെ സുരക്ഷിതമായ ഈ പ്രദേശം എല്ലാ കാലത്തും യോദ്ധാക്കള്‍ക്ക് പേരുകേട്ടതാണ്. 

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്നും 150 കിലോ മീറ്റര്‍ വടക്കുള്ള ഈ പ്രദേശം ചരിത്രത്തിലെ അനേകം യുദ്ധങ്ങള്‍ക്ക് സാക്ഷിയാണ്. 


ഈ താഴ്‌വരയില്‍നിന്നാണ് എണ്‍പതുകളില്‍ സോവിയറ്റ് അധിനിവേശത്തിനെതിരായ മുജാഹിദ് മുന്നേറ്റത്തിന്റെ തുടക്കം. 

അമേരിക്കന്‍ സഹായത്തോടെ സോവിയറ്റ് യൂനിയനെ തറപറ്റിച്ച മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദ് പഞ്ച്ഷീര്‍ താഴ്‌വര കേന്ദ്രീകരിച്ചായിരുന്നു ഗറില്ലാ യുദ്ധം ആരംഭിച്ചത്. 


സോവിയറ്റ് പട്ടാളം പഞ്ച്ഷീര്‍ കീഴടക്കാന്‍ ആവുന്നത്ര പരിശ്രമിച്ചിട്ടും നടന്നില്ല. മിന്നല്‍ ആക്രമണം നടത്തി രക്ഷപ്പെടുന്ന മുജാഹിദുകളെ കീഴ്‌പ്പെടുത്താന്‍ കഴിയാതെയാണ് അന്ന് സോവിയറ്റ് സേന കളംവിട്ടത്. 

അഹമ്മദ് ഷാ മസൂദ് പിന്നീട്, താലിബാനെതിരെയും പടനയിച്ചു. വടക്കന്‍ സഖ്യം എന്ന പേരില്‍ താലിബാനെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് മസൂദിനെ അല്‍ഖാഇദ ചാവേറുകള്‍ ചതിയില്‍ വധിച്ചത്. 

മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന അഭിമുഖത്തിന് എത്തിയ അല്‍ഖാഇദ ഭീകരര്‍, മസൂദിന്റെ താവളമായ ഗുഹയില്‍ ചെന്ന്, അരയില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മസൂദിനെ വധിക്കുകയായിരുന്നു. 

താലിബാന്‍ അന്നുമിന്നും ഏറെ ശ്രമിച്ചിട്ടും ഈ താഴ്‌വര പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. താലിബാന്റെ ആവിര്‍ഭാവ കാലം മുതല്‍ അതിനെതിരായി പടനയിച്ച ഈ നാട്ടില്‍ ഇപ്പോഴും അവര്‍ക്കെതിരായി പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. 

പിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പമാണ് താന്‍ പടനയിക്കുന്നതെന്നാണ് അഹമ്മദ് മസൂദ് പറയുന്നത്. അദ്ദേഹത്തിനൊപ്പം, മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹുമുണ്ട്. 

സോവിയറ്റ് യൂനിയനെ ഗറില്ലാ യുദ്ധത്തിലൂടെ തറപറ്റിച്ച പഴയ അഫ്ഗാന്‍ മുജാഹിദുകളും അഹമ്മദ് ഷാ മസൂദിന്റെ സഹപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ട്. ഏറ്റുമുട്ടല്‍ പോലുമില്ലാതെ താലിബാന് കീഴടങ്ങിയ ജനറല്‍മാര്‍ക്കെതിരെ രോഷാകുലരായി നിരവധി അഫ്ഗാന്‍ പ്രതിരോധ സൈനികര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി മസൂദ് പറയുന്നു.

പിതാവിനെ ചതിയില്‍ കൊലപ്പെടുത്തിയ കാലം മുതല്‍ ശേഖരിച്ചുവെച്ച ആയുധങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും മസൂദ് പറയുന്നു. എങ്കിലും, താലിബാനോടുള്ള ദീര്‍ഘയുദ്ധത്തിന് ഇതു മതിയാവില്ലെന്നും അമേരിക്കയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും സഹായം തങ്ങള്‍ക്കുണ്ടാവണം എന്നുമാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ മസൂദ് എഴുതുന്നത്. 


ഇക്കാര്യത്തില്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, താലിബാന്‍ ഈ എതിര്‍പ്പുകളെ ഗൗരവകരമായാണ് കാണുന്നത്. എന്തുവില കൊടുത്തും പഞ്ച്ഷീര്‍ താഴ്‌വര കീഴ്‌പ്പെടുത്തുമെന്നാണ് അവര്‍ പറയുന്നത്. 

പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടരാന്‍ തയ്യാറാറെടുത്തു കൊണ്ട്, നിരവധി മുജാഹിദുകള്‍ താലിബാനെതിരെ വീണ്ടും പടപൊരുതാന്‍ തയ്യാറായി കൂടെയുണ്ടെന്ന് മസൂദ് പറയുന്നു. '

 'ഞങ്ങളുടെ കൈയില്‍ നിരവധി വെടിക്കോപ്പുകളും അനവധി ആയുധങ്ങളുമുണ്ട്. എന്റെ പിതാവിനെ താലിബാന്‍ ചതിയില്‍ വധിച്ച അന്ന് മുതല്‍ ശേഖരിക്കുന്നതാണ് ആയുധങ്ങള്‍. ഈ ദിവസം വരുമെന്ന് ഞങ്ങള്‍ക്ക് അന്നേ അറിയാമായിരുന്നു.''-മസൂദ് പറയുന്നു


1998-ല്‍ തനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് മസൂദ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. ''തന്റെ സൈനികരെ പിതാവ് അഹമ്മദ് ഷാ മസൂദ് പഞ്ച്ഷീര്‍ താഴ്‌വരയിലെ ഒരു ഗുഹയില്‍ വിളിച്ചുചേര്‍ത്തു. അവിടെയിരുന്ന് അവര്‍, എന്റെ പിതാവിന്റെ സുഹൃത്ത് കൂടിയായ ഫ്രഞ്ച് ചിന്തകന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവിയുടെ വാക്കുകള്‍ കേട്ടു. ലെവി പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുമ്പോള്‍, നിങ്ങള്‍ ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂടിയാണ് പൊരുതുന്നത്. താലിബാനെതിരായ പോരാട്ടത്തിനിടെ, എന്റെ പിതാവ് അതൊരിക്കലും മറന്നില്ല. 2001 സെപ്തംബര്‍ ഒമ്പതിന് താലിബാനും അല്‍ ഖാഇദയും ചേര്‍ന്ന് എന്റെ പിതാവിനെ കൊന്നു. അഫ്ഗാനിസ്താന് വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം പോരാടിയത്. പടിഞ്ഞാറിനു കൂടി വേണ്ടിയായിരുന്നു''

ഇവിടെ സൂചിപ്പിക്കുന്ന ഫ്രഞ്ച് ചിന്തകന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവി മസൂദിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ മകനായ മസൂദിനും മുജാഹിദ് പോരാളികള്‍ക്കും ഒപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ഞാന്‍ അഹമ്ദ് മസൂദിനോട് ഫോണില്‍ സംസാരിച്ചു. അവന്‍ എന്നോട് പറഞ്ഞു: ''ഞാന്‍ അഹമ്മദ് ഷാ മസൂദിന്റെ മകനാണ്, കീഴടങ്ങല്‍ എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല.'' ഇതാണ് തുടക്കം. പ്രതിരോധം തുടങ്ങിക്കഴിഞ്ഞു. 

കാലങ്ങളായി സംഭരിച്ചുവെച്ച ആയുധങ്ങള്‍ മാത്രമല്ല തങ്ങളുടെ കൈയിലുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ കുറിപ്പില്‍ മസൂദ് എഴുതുന്നു. ''പഞ്ച്ഷീറിനെ സംരക്ഷിക്കാനുള്ള എന്റെ ആഹ്വാനം കേട്ട് എത്തിയ നിരവധി അഫ്ഗാന്‍കാരുടെ ആയുധങ്ങള്‍ ഒപ്പമുണ്ട്. സ്വന്തം കമാണ്ടര്‍മാര്‍ താലിബാന് എളുപ്പം കീഴടങ്ങിയതില്‍ രോഷാകുലരായ അഫ്താന്‍ സൈന്യത്തിലെ നിരവധി പേരും ആയുധങ്ങളുമായി ഇവിടെ എത്തിയിട്ടുണ്ട്. അഫ്ഗാന്‍ പ്രത്യേക സേനയിലെ മുന്‍ അംഗങ്ങളും ഞങ്ങള്‍ക്കാപ്പമുണ്ട്.''

''ആക്രമിച്ചാല്‍, താലിബാനെ ഞങ്ങള്‍ വെറുതെവിടില്ല. 20 വര്‍ഷം മുമ്പ് സംഭവിച്ചതുപോലെ, അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ ഞങ്ങളുടെ പതാക പാറും. എങ്കിലും, ഞങ്ങളുടെ സൈനികബലവും പടക്കോപ്പുകളും ദീര്‍ഘപോരാട്ടത്തിന് തികയില്ലെന്ന് ഞങ്ങള്‍ക്കറിയാം. സമയംകളയാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഞങ്ങളെ സഹായിച്ചില്ലെങ്കില്‍, ഞങ്ങളുടെ ആയുധബലം കുറയും. ''-മസൂദ് എഴുതുന്നു. 

''പെണ്‍കുട്ടികള്‍ക്ക് ഡോക്ടര്‍മാരാകാന്‍ കഴിയുന്ന, മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന,  ചെറുപ്പക്കാര്‍ക്ക് നൃത്തം ചെയ്യാനും സംഗീതം ആസ്വദിക്കാനും സ്‌റ്റേഡിയങ്ങളിലിരുന്ന് സോക്കര്‍ കാണാനും കഴിയുന്ന ഒരു തുറന്ന സമൂഹമായി അഫ്ഗാനെ മാറ്റിയെടുക്കാന്‍ വേണ്ടിയാണ് കാലങ്ങളായി ഞങ്ങള്‍ പോരാടുന്നത്. ''-മസൂദ് എഴുതുന്നു.


അഫ്ഗാനിസ്താനില്‍ ഉയര്‍ന്ന പുതിയ പോരാട്ടത്തിന്റെ മുന്‍നിരയില്‍ മസൂദിനൊപ്പമുള്ളത് പിതാവിന്റെ പഴയ സഹപ്രവര്‍ത്തകനാണ്. അഫ്ഗാനിസ്താനിലെ ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹ്. 


താലിബാനെതിരെ എക്കാലവും പെരുതിക്കൊണ്ടിരിക്കുന്നവരാണ് ഇരുവരും. ഒരു അധിനിവേശ ശക്തിക്കും പിടികൊടുക്കാത്ത പഞ്ച് ശീര്‍ താഴ്‌വരക്കാരാണ് ഇരുവരും. താലിബാന്റെ പ്രഖ്യാപിത ശത്രു അഹമദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ് മസൂദ് എങ്കില്‍, അഹമദ് ഷാ മസൂദിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് അംറുല്ലാ സാലിഹ്. 

പിതാവിനെ ചതിയില്‍ വധിച്ച താലിബാനെതിരായ രോഷമാണ് അഹമ്മദ് മസൂദിനെ പോര്‍വഴിയില്‍ നയിക്കുന്നത് എങ്കില്‍, സാലിഹിനെ നയിക്കുന്നത്, താലിബാന്‍ ഭീകരര്‍ കൊടുംപീഡനങ്ങള്‍ക്കിരയാക്കി കൊന്നുകളഞ്ഞ സ്വന്തം സഹോദരിയുടെ ഓര്‍മ്മകളാണ്. 


അഫ്ഗാന്‍ ഭരണകൂടത്തില്‍ ഏറ്റവും ശക്തനായിരുന്ന നേതാവായിരുന്നു അംറുല്ലാ സാലിഹ്. പ്രസിഡന്റ് അഷറഫ് ഗനി കഴിഞ്ഞാല്‍, ഏറ്റവും ശക്തന്‍. രാജ്യത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സിയുടെ തലവനായിരുന്ന സാലിഹ് അമേരിക്കയുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. 


താലിബാന്‍ മുന്നേറ്റം കണ്ട് വിരണ്ട് ഗനി രായ്ക്കുരാമാനം നാടുവിട്ടോടിയപ്പോള്‍ ഭരണകൂടം ഇല്ലാതായെങ്കിലും, താനാണിപ്പോള്‍ പ്രസിഡന്റ് എന്നാണ് സാലിഹ് അവകാശപ്പെടുന്നത്. അഫ്ഗാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ ഒന്നാം വൈസ് പ്രസിഡന്റിനായിരിക്കും ചുമതല എന്നും ആ നിലയ്ക്ക് തനിക്കാണിപ്പോള്‍ അഫ്ഗാന്‍ പ്രസിഡന്റ് എന്നുമാണ് സാലിഹ് പ്രസ്താവനയില്‍ പറയുന്നത്. 

രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത പ്രസിഡന്റ് എന്ന നിലയില്‍, താലിബാനെ എതിര്‍ക്കുന്ന എല്ലാ ശക്തികളെയും ഒന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സാലിഹ്. 

 അതിന്റെ ഭാഗമായാണ്, താലിബാന് ഇതുവരെ അടുക്കാന്‍ പറ്റാത്ത, തന്റെ പഴയ നാട്ടിലേക്ക്-പഞ്ച്ഷീറിലേക്ക് -സാലിഹ് കടന്നുചെന്നത്. താലിബാനെ എതിര്‍ക്കുന്ന എല്ലാവരെയും വടക്കന്‍ സഖ്യത്തിന്റെ പഴയ യോദ്ധാക്കള്‍ക്കൊപ്പം ഒന്നിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 


വടക്കന്‍ സഖ്യത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് യുദ്ധപരിചയവും നയതന്ത്ര പരിചയവും രാഷ്ട്രീയ അനുഭവങ്ങളും ഇറലിജന്‍സ് അനുഭവങ്ങളും വേണ്ടുവോളമുണ്ട്. ഈ കഴിവുകളെല്ലാം ഉപയോഗിച്ച് താലിബാനെതിരെ കിട്ടാവുന്ന ശക്തി മുഴുവന്‍ സംഭരിക്കാനാണ് സാലിഹിന്റെ ശ്രമം. 

1972-ല്‍ പഞ്ച്ഷീര്‍ താഴ്‌വരയില്‍ താജിക് കുടുംബത്തിലാണ് സാലിഹിന്റെ ജനനം. ചെറുപ്പത്തിലേ അനാഥനാവേണ്ടി വന്ന സാലിഹിനെ വളര്‍ത്തിയത് അഫ്ഗാന്‍ പ്രതിരോധത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന അഹമ്മദ് ഷാ മസൂദ് ആയിരുന്നു. ചെറുപ്പത്തിലേ അദ്ദേഹം മസൂദിനൊപ്പം പോര്‍ഭൂമിയിലേക്കിറങ്ങി.


താലിബാന്‍ 1996-ല്‍ സഹോദരിയെ പീഡിപ്പിച്ച് കൊന്നതോടെയാണ് സാലിഹ് കറകളഞ്ഞ താലിബാന്‍ വിരുദ്ധനായത്. ''ആ സംഭവമാണ് താലിബാനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്നേക്കുമായി മാറ്റിയത്.''-സാലിഹ് പിന്നീട് ടൈം മാസികയില്‍ എഴുതി.

താലിബാനെതിരായി മസൂദും വടക്കന്‍ സഖ്യവും നടത്തിയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എത്തിയ സാലിഹിനെ മസൂദ് പിന്നീട് മറ്റൊരു ജോലി ഏല്‍പ്പിച്ചു. താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസിയിലെ ലയിസണ്‍ ഓഫീസര്‍. സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ ഏകോപിപ്പിക്കുകയാണ് പ്രാഥമിക ചുമതല. 

അതോടൊപ്പം മറ്റൊരു ജോലി കൂടി പതിയെ വന്നു ചേര്‍ന്നു. അതയാളുടെ ജീവിതം തന്നെ മാറ്റി. വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ ലയിസണ്‍ ഓഫീസര്‍ എന്നതായിരുന്നു ആ ചുമതല. ലോകമെങ്ങുമുള്ള ചാരസംഘടനകളുമായി ഇതോടെ സാലിഹിന് നേരിട്ടുള്ള ബന്ധമുണ്ടായി. 


ഇതോടെ സാലിഹിന്റെ മേഖല തന്നെ മാറി. വേള്‍ഡ് ട്രേഡ് സെന്ററിനെതിരായ ആക്രമണവും അതിനു പിന്നാലെ അഫ്ഗാനിലേക്കുള്ള അമേരിക്കന്‍ അധിനിവേശവും കൂടെ ആയപ്പോള്‍ മുഴുവന്‍ സമയ ചാരനായി മാറി, സാലിഹ്. അഫ്ഗാനിലെത്തിയ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ അഫ്ഗാനിലെ കണ്ണിയായി സാലിഹ്. താലിബാനെ അട്ടിമറിക്കാനുള്ള യുനൈറ്റഡ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ ഏകീകരിച്ചത് സാലിഹായിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സൈന്യവുമായും ഇന്റിലജന്‍സ് ഏജന്‍സികളുമായുള്ള ഈ ബന്ധം സാലിഹിന്റെ ജീവിതമാകെ മാറ്റിമറിച്ചു. താലിബാന്‍ വീണ ശേഷം സര്‍ക്കാറിലെ ഉന്നത പദവികള്‍ സാലിഹിനെ തേടിയെത്തി.  


2004-ല്‍ പുതുതായി രൂപവല്‍കരിച്ച അഫ്ഗാന്‍ ന്റലിജന്‍സ് ഏജന്‍സിയുടെ മേധാവിയായി, സാലിഹ്. രാജ്യത്തുടനീളം രഹസ്യാന്വേഷണ ശൃംഖല കെട്ടിപ്പടുക്കാന്‍ സാലിഹ് ഈ നാളുകള്‍ ഉപയോഗിച്ചു. താലിബാനെതിരെയും രാജ്യത്തിനകത്തും പാക്കിസ്താനിലും നിന്ന് അവരെ സഹായിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെയും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിന് സാലിഹ് ചാരന്‍മാരെ നിയോഗിച്ചു.


അഫ്ഗാനിസ്താന്റെ രഹസ്യാന്വേഷണ ശൃംഖലയെ ശക്തിപ്പെടുത്തി എന്നതാണ് സാലിഹ് വഹിച്ച പ്രധാന ദൗത്യം. സുസംഘടിതമായ ഒരു വ്യവസ്ഥയാക്കി അതിനെ അദ്ദേഹം മാറ്റി. താലിബാന്റെ അകത്തേക്ക് നുഴഞ്ഞു കയറിയ ചാരന്‍മാര്‍ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. താലിബാനെ അടിച്ചമര്‍ത്തുന്നതില്‍ ഈ വിവരങ്ങള്‍ ഗുണകരമായിരുന്നുവെങ്കിലും അതിര്‍ത്തിക്കപ്പുറത്തുനിന്നും ലഭിക്കുന്ന സഹായം താലിബാന്‍ വിരുദ്ധ മുന്നേറ്റത്തിന് പലപ്പോഴും തടസ്സമായി.


ദേശീയ സുരക്ഷാ ജനറല്‍ ഡയരക്ടര്‍ ആയി ഉയര്‍ന്ന അദ്ദേഹം 2010-ല്‍ അന്നത്തെ പ്രസിഡന്റ് കര്‍സായിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു. നാഷനല്‍ പീസ് ജിര്‍ഗയിലേക്ക് താലിബാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു അത്. 


കര്‍സായി താലിബാനുമായി ചര്‍ച്ചയ്ക്ക് സന്നദ്ധനാവുന്ന സമയമായിരുന്നു അത്. താലിബാനാണ് ഇതിനു മുന്നോട്ടു വന്നത്. ഇതൊരു കെണിയാണ് എന്നും ഒരിക്കലും ചര്‍ച്ചയ്ക്ക് നില്‍ക്കരുതെന്നും സാലിഹ് ഉപദേശിച്ചുവെങ്കിലും കര്‍സായി ചര്‍ച്ചയുമായി മുന്നോട്ടുപോയി. ഇതായിരുന്നു സാലിഹിന്റെ രാജിക്ക് പ്രധാന കാരണമായതായി പറയുന്നു. 

അടുത്ത വര്‍ഷം ആവുമ്പോഴേക്കും സാലിഹ് കര്‍സായിക്കെതിരെ പ്രചാരണവുമായി മുന്നോട്ടുവന്നു. കര്‍സായിയുടെ നയങ്ങള്‍ താലിബാന് അനുകൂലമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കര്‍സായി അഴിമതിക്കാരനാണ് എന്നും സാലിഹ് വിമര്‍ശനമുയര്‍ത്തി. 


സാലിഹ് പുതിയ വഴിയിലേക്ക് തിരിയുകയായിരുന്നു-രാഷ്ട്രീയം. ബസീജെ മില്ലി എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയ സാലിഹ്, പിന്നീട് പ്രസിഡന്റായി മാറിയ അഷ്‌റഫ് ഗനിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. 2014-ല്‍ ഗനി പ്രസിഡന്റായപ്പോള്‍ സാലിഹ് ആഭ്യന്തര മന്ത്രിയായി. 2019-ല്‍ ഗനി വീണ്ടും പ്രസിഡന്റായപ്പോള്‍ സാലിഹ് വൈസ് പ്രസിഡന്റായി മാറി. 

അതിനിടയിലാണ് താലിബാന്റെ രണ്ടാം വരവ്. താന്‍ എവിടെനിന്നു തുടങ്ങിയയോ അവിടെ തന്നെ സാലിഹ് ചെന്നു നില്‍ക്കുകയാണിപ്പോള്‍. പഞ്ച്ഷീറിലെ പഴയ സഖാക്കള്‍ക്കൊപ്പം താലിബാന്‍ വിരുദ്ധ മുന്നണിയെ നയിക്കുമ്പോള്‍ സാലിഹ് പക്ഷേ പഴയ ആളല്ല. 

താലിബാനെതിരെ അഫ്ഗാനിസ്താനില്‍ ഉയര്‍ന്ന പുതിയ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത് രണ്ടുപേരാണ്. വടക്കന്‍ സഖ്യത്തിന്റെ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ്. താലിബാന്റ വിജയം കണ്ടപ്പോള്‍ നാടുവിട്ടോടിയ പ്രസിഡന്റ് അഷറഫ് ഗനിയുടെ ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹ്.  ഇവര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്ന താലിബാന്‍ വിരുദ്ധ സംഘങ്ങളുമുണ്ട്. ഒപ്പം, അഫ്ഗാന്‍ പ്രതിരോധ സേനയിലെ നൂറുകണക്കിന് സൈനികരും ചേരുന്നു. 
 

താലിബാനെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ നന്നായറിയാവുന്ന, രാഷ്ട്രീയത്തിലും അഫ്ഗാന്‍ ഭരണത്തിലും പരിചയസമ്പന്നനായ, സിഐ എ അടക്കമുള്ള ഏജന്‍സികളുടെ സ്വന്തക്കാരനായ, പരിചയസമ്പന്നനായ ഒരാളാണിപ്പോള്‍ സാലിഹ്. താലിബാനുമായുള്ള ഈ പോരാട്ടത്തില്‍ അതിനാല്‍ തന്നെ ശ്രദ്ധേയമായ പങ്ക്‌വഹിക്കാനാവും സാലിഹിന്.

എന്നാല്‍, താലിബാനെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകത്തെ ഏറ്റവും കരുത്തരായ അമേരിക്കന്‍ സൈന്യത്തിന് കഴിയാത്തത് പുതിയ മുന്നണിക്ക് കഴുയുമോ എന്ന ചോദ്യം ഉയരുന്നു. 


മുമ്പ്, അമേരിക്കയും നാറ്റോയുമടക്കമുള്ള രാജ്യങ്ങള്‍ ഇടപെടുമോ എന്ന ഭയം താലിബാനുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവരെല്ലാം മാറിനില്‍ക്കുമെന്ന് താലിബാന് അറിയാം. അതിനാല്‍, താലിബാന് ഏതറ്റം വരെയും പോവാന്‍ ഇപ്പോള്‍ കഴിയും എന്ന് പറയുന്നു. 


മുമ്പത്തേക്കാളും സൈനികമായ കരുത്ത് താലിബാനുണ്ട്. അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ കോടികള്‍ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളും വാഹനങ്ങളും വെടിക്കോപ്പുകളും ഇപ്പോള്‍ താലിബാന്റെ കൈയിലാണ്. 
 


എന്നാല്‍, അതുപോലൊരിടമാണ് പഞ്ച്ഷീര്‍ താഴവരയും. അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ചെറുത്ത ചരിത്രമാണ് അതിന്. അവിടെ ശക്തമായ സാന്നിധ്യമുള്ള പുതിയ മുന്നണിയെ തോല്‍പ്പിക്കുക എന്നത് എളുപ്പമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു


താലിബാനോട് എതിരുള്ള എല്ലാ യുദ്ധപ്രഭുക്കളെയും ഒരുമിപ്പിക്കാനും അഫ്ഗാന്‍ സൈന്യത്തിലെ വിമതരെ കൂടെനിര്‍ത്താനുമാണ് പ്രതിരോധമുന്നണിയുടെ ശ്രമം. ആയുധബലവും ആള്‍ബലവും പോര്‍വീര്യവുമുള്ള ഇവരെ തോല്‍പ്പിക്കുക താലിബാനും പ്രയാസമായിരിക്കും എന്ന് കരുതുന്നു. 


ശീതയുദ്ധകാലത്ത് ലോകത്തിലെ ഏറ്റവും കരുത്തരായിരുന്ന സോവിയറ്റ് പടയെ ഗറില്ലാ മുറകളിലൂടെ പരാജയപ്പെടുത്തിയ ദേശമാണ് പഞ്ച്ഷീര്‍. അതിന് നേതൃത്വം നല്‍കിയ അഹമ്മദ് ഷാ മൂസദിന്റെ ഓര്‍മ്മയാണ് പുതിയ പോരാട്ടങ്ങളുടെയും ഊര്‍ജസ്രോതസ്സ്.  

താലിബാന്റെ അപകടം പിറവിയിലേ തിരിച്ചറിയുകയും അവരുമായി പോരാട്ടമാരംഭിക്കുകയും ചെയ്ത അഹമ്മദ് ഷാ മസൂദിന്റെ പിന്‍ഗാമികളെ എഴുതിത്തള്ളാനുമാവില്ല. അമേരിക്കയും പടിഞ്ഞാറന്‍ ശക്തികളും സഹായം നല്‍കാന്‍ തയ്യാറായാല്‍, ഈ പ്രതിരോധ മുന്നണി അഫ്ഗാനിന്റെ ചരിത്രം മാറ്റിയെഴുതാനിടയുണ്ട് എന്നാണ് പ്രതീക്ഷ. 

താലിബാന്‍ ഇവരെ തോല്‍പ്പിച്ചാലുമില്ലെങ്കിലും, അഫ്ഗാനിസ്താനിലെ പുതിയ സാഹചര്യത്തില്‍ മസൂദും കൂട്ടരും ലോകത്തിനു നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. 

click me!