
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും ഇടിഞ്ഞു. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ സ്വർണവില 92,000 ത്തിന് താഴെയെത്തി. ഇന്നലെ രണ്ട് തവണയായി 3,440 രൂപയാണ് പവന് കുറഞ്ഞത്. അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.
ഇന്നലെ രാവിലെ സ്വർണവില 2480 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 ത്തിന് താഴെയെത്തി. ചെവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സ്വർണത്തിന് കുറഞ്ഞത് 5,640 രൂപയാണ്. ചെവ്വാഴ്ച രാവിലെ 97360 എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11465 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9480 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇതോടെ വെള്ളിയുടെ വില 175 രൂപയായി.