
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്ണവില സർവ്വാകാല റെക്കോർഡിൽ. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ രണ്ട് തവണയായി സ്വർണവില 680 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 83,840 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 92,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ യുഎസ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സുരക്ഷിത നിക്ഷേപ ആവശ്യകതയും വർദ്ധിച്ചതോടെ സ്വർണ വില ഏകദേശം 2% ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. റഷ്യ-ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ കാര്യങ്ങൾ ഇപ്പോഴും അസ്ഥിരമായി തുടരുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാനൻഡ് കൂടുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം ഗ്രാമിന് പന്ത്രണ്ടായിരം രൂപയിലേക്ക് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇന്ന് ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10,480 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8,520 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6700 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4325 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്ന് ഒറ്റയാടിക്ക് 4 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്.