
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസം മറ്റമില്ലാതെ തുടർന്നശേഷമാണ് സ്വർണവില ഉയർന്നത്. പവന്റെ വില ഇന്ന് റെക്കോർഡ് വിലയ്ക്കടുത്താണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.
ഇന്ന് മാത്രം 800 രൂപയാണ് പവന് വർദ്ധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില റെക്കോർഡ് നിരക്കിലായിരുന്നു. ഡിസംബർ 15 ന് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു, എന്നാൽ പിന്നീട് നേരിയ തോതിൽ സ്വർണവില ഇടിഞ്ഞു. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. മാത്രമല്ല, പവന് 880 രൂപയാണ് കഴിഞ്ഞ ആറ് ദിവസംകൊണ്ട് കുറഞ്ഞത്.
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,400 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,260 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില സർവ്വകാല റെക്കോർഡിലാണ്. വെള്ളിയുടെ വില ഗ്രാമിന് 218 രൂപയാണ്.