
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. നിലവിൽ കേരള ഗോൾഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ടകണക്കുകളനുസരിച്ച് സ്വർണ വിലയിൽ ഗ്രാമിന് 500 രൂപ കുറഞ്ഞിട്ടുണ്ട്. പവന് 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 10,200 രൂപയോളം വിലവർധനവാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്ന് രാവിലെ സ്വർണ വ്യാപാരം നടത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില. വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതാണ് നിലവിലെ വിലവർധനവിന് കാരണം.
അതേ സമയം, കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.
ഇറക്കുമതി ചുങ്കം 9 ശതമാനം വർദ്ധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണവില പവന് 10,200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ. രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ
മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ
മെയ് 2- 1,10,680 രൂപ
മെയ് 3- 1,10,680 രൂപ
മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ
മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ
മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ
മെയ് 8- 1,11,960 രൂപ
മെയ് 9- 1,11,720 രൂപ
മെയ് 10- 1,11,720 രൂപ
മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ
മെയ് 12- 1,12,920 രൂപ
മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,19,120 രൂപ