
തങ്ങളുടെ പക്കലുള്ള 6.3 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് അമേരിക്കയിലെ ഫെഡറൽ ഗവണ്മെന്റ്. രാജ്യത്തെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇതുവരെ പ്രസ്തുത മരുന്നിന് ഉണ്ടായിരുന്ന വില്പനാനുവാദം പിൻവലിച്ചതോടെയാണ് സർക്കാർ വെട്ടിലായിരിക്കുന്നത്.
മരിച്ച അവസാനത്തോടെയാണ് ട്രംപ് അഡ്മിനിസ്ട്രേഷൻ ഈ മരുന്ന് വ്യാപകമായി സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയത്. അന്ന് ഇന്ത്യയടക്കമുള്ള ഉത്പാദക രാജ്യങ്ങളിൽ നിന്നും ഏറെ ഉത്സാഹപൂർവ്വം അമേരിക്ക ഈ മരുന്ന് വാങ്ങിക്കൂട്ടുകയുണ്ടായിരുന്നു. അന്ന് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിനെ വിശേഷിപ്പിച്ചിരുന്നത് 'വെരി എൻകറേജിങ്', 'വെരി പവർഫുൾ', 'ഗെയിം ചെയ്ഞ്ചർ' എന്നൊക്കെയായിരുന്നു.
അമേരിക്കയിലെ ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റി ആയ എഫ്ഡിഎ ഈ മരുന്ന് കൊവിഡ് ചികിത്സയ്ക്കായി അടിയന്തര സാഹചര്യത്തിൽ താത്കാലികമായി നൽകിയിരുന്ന അനുമതി പിൻവലിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഈ മരുന്നിന്റെ ഫലസിദ്ധിയിൽ സംശയമുണ്ടെന്നും, അത് കടുത്ത പാർശ്വഫലങ്ങൾ ഉണ്ടെന്ന ആക്ഷേപമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് FDA അനുമതി പിൻവലിച്ചത്. അതോടെ തങ്ങളുടെ കയ്യിൽ സ്റ്റോക്കിരിക്കുന്ന 6.3 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ ഇനി എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ട്രംപ് ഗവണ്മെന്റ്.
ഇത് കൊവിഡിനെതിരായ അമേരിക്കൻ പോരാട്ടചരിത്രത്തിൽ ഒരു അബദ്ധമായി രേഖപ്പെടുത്തപ്പെടും എന്നാണ് വിമർശകർ ആക്ഷേപിക്കുന്നത്. ഈ മരുന്ന് മലേറിയ, ലൂപ്പസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും പ്രയോജനപ്പെടുത്താം എന്നതിനാൽ എക്സ്പയറി ഡേറ്റ് കഴിയും മുമ്പേ മരുന്നിനെ ഉപയോഗമുള്ളിടങ്ങളിലേക്ക് കൊടുത്തയാക്കാനാണ് ഇപ്പോൾ നാഷണൽ സ്ട്രാറ്റജിക് സ്റ്റോക്ക് പൈൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam