
ഇടുപ്പെല്ലുകൾ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്റീരിയർ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. അമേരിക്കയിൽ അടുത്തിടെ ആവിഷ്‌കരിച്ച ഈ ചികിത്സാരീതി, നിലവിലുള്ള മറ്റെല്ലാ ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളെക്കാളും ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വൻ മാറ്റത്തിനാണ് ആസ്റ്റർ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്. പരമ്പരാഗത ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളിൽ അനുബന്ധപേശികൾ എല്ലിൽ നിന്ന് മുറിച്ചുമാറ്റേണ്ടി വരാറുണ്ട്. എന്നാൽ ഡയറക്റ്റ് ആന്റീരിയർ രീതിയിലൂടെ ഇത് ഒഴിവാക്കി ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ സാധിക്കും. രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്.
55 വയസുള്ള രോഗിയിലാണ് കേരളത്തിലാദ്യമായി ഈ ഡയറക്റ്റ് ആന്റീരിയർ രീതിയിൽ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇടുപ്പുവേദന നേരിടുകയായിരുന്ന രോഗി, മുൻപ് പല ആശുപത്രികളും ഇടുപ്പ് മാറ്റിവെയ്ക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും സഹിക്കാനാവാത്ത ഘട്ടമെത്തിയപ്പോഴാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയത്.
വളരെ കുറഞ്ഞ വേദനയും രക്തനഷ്ടവുമാണ് ഈ ശസ്ത്രക്രിയാ രീതിയുടെ ഗുണങ്ങൾ. ഓപ്പറേഷന് ശേഷമുള്ള അവശതകൾ വളരെവേഗം ഭേദമാകുകയും ചെയ്യും. ശസ്ത്രക്രിയ പൂർത്തിയായാലുടൻ ഡോക്ടറുടെ നിർദേശപ്രകാരം സ്വന്തമായി ചലിക്കാനും കഴിയും. നിലവിലുള്ള ചികിത്സ രീതികളെക്കാൾ രോഗമുക്തി വളരെ വേഗത്തിലുമാണ്.
വരുംനാളുകളിൽ ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വലിയ സ്വീകാര്യത കിട്ടുമെന്നും ഇടുപ്പുമാറ്റിവെയ്ക്കൽ കൂടുതൽ എളുപ്പമാകുമെന്നും ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിജയ മോഹൻ എസ് പറഞ്ഞു.
ലോകത്തിൽ നിലവിലുള്ള ഏറ്റവും നൂതനമായ ചികിത്സാരീതികൾ ഏറ്റവുമാദ്യം കേരളത്തിൽ അവതരിപ്പിക്കുന്നതിനുള്ള ആസ്റ്റർ മെഡ്‌സിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ചികിത്സാരീതി അവതരിപ്പിക്കുന്നതെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam