
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ റേഡിയേഷന്‍ തെറാപ്പി ചികിത്സ ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റിയും കൊച്ചിന്‍ കാന്‍സര്‍ സെന്‍ററും.
കാന്‍സര്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കണമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ അധികൃതര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയെ സമീപിച്ചത്. തുടര്‍ന്ന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു - ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്ക് കാരുണ്യ പദ്ധതിയിലുള്‍പ്പെടുത്തി റേഡിയേഷന്‍ തെറാപ്പി നടത്തുവാനുള്ള സൗകര്യം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഒരുക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍റ് ഒമാന്‍ റീജിയണൽ ഡയറക്ടർ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.
കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ബാലഗോപാല്‍, ക്ലിനിക്കല്‍ ഓണ്‍കോളജിസ്റ്റ് ഡോ. പോള്‍ ജോര്‍ജ്, ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ റേഡിയേഷന്‍ ഓണ്‍കോളജി സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ദുര്‍ഗ്ഗ പൂര്‍ണ്ണ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam