
നാം കേട്ടിട്ടില്ലാത്ത, നമുക്ക് അറിവില്ലാത്ത പല രോഗങ്ങളും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള അപൂര്‍വരോഗങ്ങളെ കുറിച്ച് വാര്‍ത്തകളിലൂടെയോ വീഡിയോകളിലൂടെയോ എല്ലാമാണ് നാം അറിയാറ്.
അത്തരത്തില്‍ ബ്രിട്ടീഷ് കായികതാരവും മുൻ അമേരിക്കൻ ഫുട്‍ബോള്‍ താരവുമായ ലോറൻസ് ഓകോയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.
തന്നെ ബാധിച്ചിട്ടുള്ള അപൂര്‍വരോഗത്തെ കുറിച്ചാണ് ലോറൻസ് പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് സംബന്ധിച്ച വീഡിയോ ഇദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
കാലില്‍ വിരലുകള്‍ കൊണ്ട് അമര്‍ത്തുമ്പോള്‍, ചര്‍മ്മം അമര്‍ത്തിയ അതേ പടി കുഴിഞ്ഞിരിക്കുന്നതാണ് ലോറൻസിന്‍റെ വീഡിയോയില്‍ കാണുന്നത്. കാല്‍ കാണുമ്പോള്‍ അസാധാരണമായൊന്നും തോന്നില്ല. എന്നാല്‍ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ അത് കുഴിഞ്ഞ അവസ്ഥയില്‍ തന്നെ നില്‍ക്കുകയാണ്. കുഴച്ചുവച്ച മാവില്‍ വിരലമര്‍ത്തുമ്പോള്‍ കാണുന്ന കുഴിവ് പോലെ.
കാലില്‍ കാര്യമായ അളവില്‍ നീരുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. അതുപോലെ വൃക്കകള്‍, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളോ ക്യാൻസറോ പ്രമേഹമോ ഉണ്ടോയെന്ന് ലോറൻസിനോട് അന്വേഷിക്കുന്നവരും കുറവല്ല. എന്നാല്‍ തന്നെ ബാധിച്ചിരിക്കുന്ന രോഗത്തെ കുറിച്ച് ഇദ്ദേഹം തന്നെ വിശദീകരിക്കുന്നു.
'സെല്ലുലൈറ്റിസ്' എന്ന സ്കിൻ രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് ലോറൻസ് ഒരു ടിക് ടോക് വീഡിയോയില്‍ പറയുന്നു. കളിമണ്ണ് പരുവത്തിലാണ് ഇപ്പോള്‍ തന്‍റെ ചര്‍മ്മമെന്നും തമാശരൂപത്തില്‍ വീഡിയോയില്‍ ലോറൻസ് പറയുന്നു. ചര്‍മ്മത്തെ ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് സെല്ലുലൈറ്റിസ്. ചര്‍മ്മത്തില്‍ ചുവപ്പുനിറം പടരുക, നീര്, വേദന എന്നിവയാണ് സെല്ലുലൈറ്റിസിന്‍റെ ലക്ഷണങ്ങള്‍. ആന്‍റിബയോട്ടിക്സ് വച്ചാണ് ഇതിന് ചികിത്സ.
എന്നാല്‍ സമയബന്ധിതമായി ഇത് ചികിത്സിച്ചില്ലെങ്കില്‍ ഇത് ജീവന് തന്നെ ഭീഷണിയായി വരാം. അണുബാധ കൂടി അവയവം മുറിച്ചുമാറ്റേണ്ട അവസ്ഥയോ മരണമോ സംഭവിക്കാനുള്ള സാധ്യത വരെയാണ് സെല്ലുലൈറ്റിസിനുള്ളത്. പലപ്പോഴും ഇതിന്‍റെ ലക്ഷണങ്ങള്‍ കണ്ട് രോഗം എന്താണെന്ന് നിര്‍ണയിക്കാൻ സമയമെടുക്കുകയോ തെറ്റായി നിര്‍ണയിക്കപ്പെടുകയോ ചെയ്യുന്നതിനാല്‍ രോഗി അപകടത്തിലാകാറുണ്ട്. അതിനാല്‍ തന്നെ ഈ രോഗത്തെ 'സൈലന്‍റ് കില്ലര്‍' അഥവാ നിശബ്ദ ഘാതകൻ എന്നും വിശേഷിപ്പിക്കാറുണ്ട്.
ലോറൻസ് പങ്കുവച്ച വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam