'കൊറോണയുടെ ഇരുണ്ട ഘട്ടം അടുത്ത മൂന്ന് മാസത്തില്‍ കാണാം'; യുഎസ് വിദഗ്ധൻ

By Web TeamFirst Published Oct 19, 2020, 1:02 PM IST
Highlights

ഏവരുടേയും പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് മാസങ്ങളോളമായി കൊവിഡ് 19 അതിന്റെ താണ്ഡവം തുടരുകയാണ്. ഇനിയും എത്ര കാലത്തേക്ക് ഈ പ്രതിസന്ധിയില്‍ തന്നെ തുടരേണ്ടിവരുമെന്നതിലും തീര്‍ച്ചയില്ല. വാക്‌സിന്‍ എന്ന ആശ്വാസം അത്ര വിദൂരത്തല്ലെങ്കിലും നമ്മെ ആശ്വസിപ്പിക്കാവുന്നത്രയും അടുത്തല്ലതാനും

കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന വര്‍ഷത്തെ നമുക്ക് കൊവിഡ് 19 എന്ന മഹാമാരിയുടെ പേരിലല്ലാതെ രേഖപ്പെടുത്താനാകില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വില്ലന്റെ കടന്നുവരവ്. എങ്കിലും അധിക കാലമൊന്നും നമ്മെ വലയ്ക്കാതെ ഇത് അവസാനിച്ചുകിട്ടുമെന്ന് മിക്കവരും പ്രതീക്ഷിച്ചു. 

എന്നാല്‍ ഏവരുടേയും പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് മാസങ്ങളോളമായി കൊവിഡ് 19 അതിന്റെ താണ്ഡവം തുടരുകയാണ്. ഇനിയും എത്ര കാലത്തേക്ക് ഈ പ്രതിസന്ധിയില്‍ തന്നെ തുടരേണ്ടിവരുമെന്നതിലും തീര്‍ച്ചയില്ല. വാക്‌സിന്‍ എന്ന ആശ്വാസം അത്ര വിദൂരത്തല്ലെങ്കിലും നമ്മെ ആശ്വസിപ്പിക്കാവുന്നത്രയും അടുത്തല്ലതാനും. 

ഇനിയും പലയിടങ്ങളിലും കൊവിഡ് 19 രൂക്ഷമാകുമെന്നാണ് പുതിയ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. കൊവിഡ് ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച യുഎസില്‍ അടുത്ത മൂന്ന് മാസം കൊറോണയുടെ ഇരുണ്ട ഘട്ടമായിരിക്കും കാണാനാവുകയെന്നാണ് കഴിഞ്ഞ ദിവസം മിന്നസോട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫസര്‍ ഡോ. മിഷേല്‍ ഓസ്‌റ്റെര്‍ഹോം പറയുന്നത്. 

'വാക്‌സിന്‍ എന്ന പ്രതീക്ഷ നമ്മുടെ മുമ്പിലുണ്ട്. മറ്റ് ചികിത്സാ സൗകര്യങ്ങളും വര്‍ധിക്കുക തന്നെയാണ്. എന്നാല്‍ ഇവയെല്ലാം നമുക്ക് പൂര്‍ണ്ണമായി ഗുണകരമായി വരാന്‍ ഇനിയും സമയമെടുക്കും. കുറഞ്ഞത് മൂന്ന് മാസം കൂടി മോശം സാഹചര്യങ്ങളില്‍ തുടരേണ്ടിവരും. ഈ മൂന്ന് മാസമാണെങ്കില്‍ കൊവിഡ് 19 എന്ന മഹാമാരിയുടെ ഏറ്റവും ഇരുണ്ട ഘട്ടവും ആയിരിക്കും...'- മിഷേല്‍ ഓസ്‌റ്റെര്‍ഹോമിന്റെ വാക്കുകള്‍. 

2012ന്റെ ആദ്യപാദം അവസാനിക്കുന്നതിന് മുമ്പായി വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജൂലൈ മാസത്തിലായിരുന്നു യുഎസിലെ സ്ഥിതിഗതികള്‍ ഏറെ മോശമായിരുന്നത്. അന്നത്തെ കൊവിഡ് കേസുകളുടെ എണ്ണത്തോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലാണ് ഈ ആഴ്ചയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഇത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, വിവിധ ആഘോഷാവസരങ്ങളുടെ ഭാഗമായി ഇന്ത്യയിലും അടുത്ത മൂന്ന് മാസം അവസ്ഥകള്‍ മോശമായി വരുമെന്ന് 'നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍' (എന്‍സിഡിസി) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Also Read:- ഇന്ത്യയില്‍ കൊറോണ വൈറസിന് കാര്യമായ ജനിതക മാറ്റമില്ല; വാക്‌സിന്‍ വികസനത്തിന് തടസമാകില്ലെന്ന് പഠനം...

click me!