
ഹൈദരബാദ്: ലോക്ക്ഡൌണ്‍ കാലത്ത് കണ്ണില്‍ ഏല്‍ക്കുന്ന പരിക്കുകള്‍ക്ക് സീരിയലുകളെ പഴിച്ച് ഡോക്ടര്‍മാര്‍. നാല്‍പത് ദിവസത്തെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇടയില്‍ പന്ത്രണ്ടിലധികം കുട്ടികള്‍ കണ്ണുകളില്‍ പരിക്കേറ്റ് ചികിത്സ തേടിയതോടെയാണ് ഹൈദരബാദിലെ പ്രമുഖ നേത്രരോഗ വിദഗ്ധര്‍ സീരിയലിനെ പഴിക്കുന്നത്. സീരിയലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അമ്പും വില്ലും ഉണ്ടാക്കിയുള്ള കളികളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്.
പരിക്കുകളില്‍ ഏറിയ പങ്കും കണ്ണിലും മുഖത്തുമായതിനാല്‍ കൊറോണക്കാലത്തും മാതാപിതാക്കള്‍ക്ക് ആശുപത്രിയിലെത്താതെ വയ്യെന്നും സരോജിനി ദേവി, എല്‍വി പ്രസാദ് ആശുപത്രിയിലെ വിദഗ്ധര്‍ പറയുന്നത്. ഹൈദരബാദ് നഗരത്തില്‍ മാത്രമായി 25ഓളെ കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുരാണ സീരിയലുകള്‍ ആദ്യമായി സംപ്രേക്ഷണം ചെയ്ത സമയത്തും ഇത്തരം പരിക്കുകളുമായി ആശുപത്രിയില്‍ നിരവധിപ്പേര്‍ എത്തിയിരുന്നു. ഇതും അത്തരത്തിലുള്ളതെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. സമാനമായ രീതിയെല പരിക്കുകള്‍ 15 വര്‍ഷത്തോളമായി കുറവായിരുന്നെന്നും എല്‍വി പ്രസാദ് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ സുഭദ്ര ജലാലി പറയുന്നു. ടിവി പരമ്പരകളിലെ പ്രധാന കഥാപാത്രങ്ങളെ അനുകരിക്കാനുള്ള കുട്ടികളുടെ ശ്രമമാണ് അത്തരം പരിക്കുകളിലേക്ക് നയിക്കുന്നതെന്നാണ് സൂചന. ഈര്‍ക്കില്‍ പോലുള്ള വസ്തുക്കളുപയോഗിച്ച് കുട്ടികള്‍ ഇത്തരം കളികളില്‍ ഏര്‍പ്പെടുമ്പോള്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നേത്രരോഗ വിദഗ്ധന്മാര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam